മീററ്റ്: ഉത്തർപ്രദേശിലെ മീററ്റില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
മാതാപിതാക്കളെയും മൂന്ന് പെണ്‍മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹം തറയിലും കുട്ടികളുടെ മൃതദേഹം ബെഡ് ബോക്സിനുള്ളിലുമായിരുന്നു. അഞ്ച് പേരുടെയും തലയില്‍ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.മെക്കാനിക്കായി ജോലി ചെയ്യുന്ന മോയിൻ, ഭാര്യ അസ്മ, മക്കള്‍ അഫ്സ (8), അസീസ (4), അദിബ എന്നിവരാണ് മരിച്ചത്. ഭാരമുള്ള വസ്തു കൊണ്ട് അടി കിട്ടിയതു പോലെയുള്ള മുറിവുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
വ്യക്തിവൈരാഗ്യം മൂലമുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്എസ്പി വിപിൻ ടാഡ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്എസ്പി അറിയിച്ചു.
ബുധനാഴ്ച ആരെയും പുറത്തു കാണാതിരുന്നതോടെയാണ് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മേല്‍ക്കൂരയിലൂടെയാണ് പൊലീസ് അകത്ത് കടന്നത്. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. വീടാകെ അലങ്കോലപ്പെട്ട നിലയിലായിരുന്നു. ബെഡ്ബോക്സിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ഇളയ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൂന്ന് മക്കള്‍ക്കും 10 വയസ്സില്‍ താഴെയാണ് പ്രായം. ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. എത്രയും വേഗം കൊലയാളികളെ കുറിച്ച് സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.