റായ്ബറേലി: കുരങ്ങുവർഗ്ഗത്തില്‍ നിന്നാണ് മനുഷ്യന് പരിണാമം സംഭവിച്ചതെന്ന് സ്കൂള്‍ കാലഘട്ടത്തില്‍ എല്ലാവരും പഠിച്ചിട്ടുണ്ട്.
മനുഷ്യനെ മറ്റ് ജീവിവര്‍ഗ്ഗങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനാക്കുന്നത് അവന്റെ സാമൂഹിക ജീവിതമാണെന്ന് പറയാം. പല തരത്തിലുള്ള ജോലികള്‍ ചെയ്ത് ഒരുമിച്ച് ഒരു സമൂഹമായുള്ള മനുഷ്യ ജീവിതം മറ്റൊരു ജീവിക്കും ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍, മനുഷ്യരോടൊത്തുള്ള സഹവാസം മറ്റ് ജീവി വര്‍ഗങ്ങളെ ചില കാര്യങ്ങള്‍ക്ക് പ്രാപ്തരാക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട് താനും.മൈന, തത്തകള്‍ പോലുള്ള പക്ഷികള്‍ മനുഷ്യരുടെ ഭാഷ സംസാരിക്കുന്നതും നായകള്‍ കടകളില്‍ പോയി സാധാനങ്ങള്‍ കൊണ്ടുവരുന്നതും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു കുരങ്ങന് റൊട്ടിയുണ്ടാക്കി, പാത്രം കഴുകുമെന്ന് പറഞ്ഞാല്‍? അതെ അങ്ങനെ ഒരു കുരങ്ങനുണ്ട്, അങ്ങ് ഉത്തര്‍പ്രദേശില്‍.
ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ഒരു കുടുംബത്തോടൊപ്പമാണ് വീട്ടിലെ ഒരു അംഗത്തെ പോലെ ഒരു കുരങ്ങനുള്ളത്. റാണി എന്നാണ് കുരങ്ങന്റെ പേര്. റാണി മനുഷ്യർ ചെയ്യുന്ന പല ജോലികളും ചെയ്യാന്‍ കഴിവുള്ളവളാണ്. റാണിയെ കുറിച്ചുള്ള വീഡിയോ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ റാണി, സമൂഹ മാധ്യമങ്ങളിലും വൈറലായി.
നാട്ടുകാർ അവളെ 'ജോലി ചെയ്യുന്ന കുരങ്ങ്' എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്നു. എന്നാല്‍ 'കുരങ്ങ്' എന്ന വിളിക്ക് റാണി പ്രതികരിച്ചെന്ന് വരില്ല. മറിച്ച് 'റാണി' എന്ന് നിങ്ങള്‍ അവളെ അഭിസംബോധന ചെയ്താല്‍ അവള് നിങ്ങളോട് പ്രതികരിക്കും.
കഴിഞ്ഞ എട്ട് വര്‍ഷമായി ഭദോഖർ പോലീസ് സ്റ്റേഷൻ പരിധിയിലെ സദ്വ ഗ്രാമത്തില്‍ താമസിക്കുന്ന കർഷകനായ വിശ്വനാഥിന്റെ കുടുംബത്തിലെ ഒരംഗമാണ് റാണി.
അവള് വിശ്വനാഥിന്റെ കുടുംബത്തോടൊപ്പം ഉറങ്ങുകയും ഉണരുകയും ഇരിക്കുകയും, ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നു. അതും കുടുംബത്തിലെ മറ്റേതൊരു അംഗത്തെയും പോലെ.
എട്ട് വര്‍ഷം മുമ്പ് ഒരു ദിവസം ഗ്രാമത്തില്‍ വലിയ തോതില്‍ ശല്യമുണ്ടാക്കിക്കൊണ്ട് കുരങ്ങുകളുടെ ഒരു കൂട്ടം കടന്ന് പോയി. ഈ കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ട് പോയ ഒരു കുഞ്ഞിക്കുരങ്ങായിരുന്നു റാണി. വിശ്വനാഥിന്റെ ഭാര്യ അവളെ എടുത്ത് വളര്‍ത്തി, അതും വീട്ടിലെ പുതിയൊരു അംഗത്തെ പോലെ.
താന്‍ എന്ത് വീട്ട് ജോലി ചെയ്യുമ്ബോഴും അവര്‍ റാണിയെ കൂടി അത് ചെയ്യാന്‍ പ്രേരിപ്പിച്ചു. പതുക്കെ പതുക്കെ റാണി വിശ്വനാഥിന്റെ ഭാര്യ ചെയ്യുന്ന വീട്ട് ജോലികള്‍ പലതും പഠിച്ചെടുത്തു. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഉണരാനും അവള് പഠിച്ചു. പതുക്കെ ചപ്പാത്തി പരത്താനും പാത്രങ്ങള്‍ കഴുകാനും മുറ്റമടിക്കാനും അവള് മതിയെന്നായി. ഇതിനെല്ലാം പുറമെ ഒഴിവ് സമയങ്ങളില്‍ റാണി കുടുംബാംഗങ്ങളുടെ മൊബൈലില്‍ നിന്ന് റീല്‍സുകളും വീഡിയോകളും കാണും. വീട്ടിലെ പട്ടി അടക്കമുള്ള മറ്റ് മൃഗങ്ങളെ നിയന്ത്രിക്കുന്നതും ഇന്ന് റാണിയാണ്.
വിശ്വനാഥിന്റെ മകൻ ആകാശ് റാണിയുടെ അപൂർവ സിദ്ധികള്‍ തന്റെ മൊബൈലില്‍ പകര്‍ത്തുകയും അവ തന്റെ യൂട്യൂബ് ചാനലായ 'റാണി ബന്ദാരിയ'യില്‍ പങ്കുവയ്ക്കുകയും ചെയ്തു. ലോകമെമ്പാടു നിന്നും ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോള്‍ റാണിക്കുള്ളത്.
ആദ്യ കാലത്ത് റാണി വലിയ ഏകാന്തതയിലും വിഷാദത്തിലുമായിരുന്നു. എന്നാല്‍, പതുക്കെ പതുക്കെ അവള് വീട്ടുകാരോട് ഇണങ്ങിയെന്ന് ആകാശ് പറയുന്നു. റാണി വളരെ ബുദ്ധിമതിയാണെന്നാണ് ആകാശിന്റെ അഭിപ്രായം. കൂടുതല്‍ സമയവും മനുഷ്യരോടൊപ്പമായതിനാല് ഇന്ന് കുരങ്ങുകള്‍ റാണിയെ ഒപ്പം കൂട്ടാറില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.