പെരുമ്പാവൂർ: ഒക്കല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയിലെ ചേരിപ്പോര് ഭരണസ്തംഭനത്തിന് കാരണമാകുന്നതായി ആക്ഷേപം.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവർ ഒരുവശത്തും ചിലർ മറ്റൊരു ചേരിയിലുമായി നീങ്ങുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയാണ്. പഞ്ചായത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും ഇത് ബാധിക്കുകയാണെന്നാണ് മുറുമുറുപ്പ്.പഞ്ചായത്തില്‍ സ്ഥിരം സെക്രട്ടറിയില്ലാതായിട്ട് മാസങ്ങളായി. പ്രസിഡന്‍റിനെതിരെയുള്ളവർ വൈസ് പ്രസിഡന്‍റാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന ആരോപണമുയർത്തുന്നു.
പഞ്ചായത്തിനുകീഴിലെ റോഡ് വികസനത്തിന് അനുവദിച്ച മെയിന്‍റനൻസ് ഗ്രാന്‍റ് അംഗങ്ങളെ അറിയിക്കാതെ വകമാറ്റി ചെലവഴിക്കാൻ നീക്കം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ചേർന്ന ഭരണസമിതി യോഗത്തില്‍ ബഹളമുണ്ടായി. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചതെന്ന ആരോപണമുയർത്തിയത്
ഭരണപക്ഷ നിരയിലുള്ളവരാണ്. ഫണ്ട് വകമാറ്റി ചെലവഴിക്കാനുള്ള നീക്കത്തിനെതിരെ 11 പേർ ഒപ്പിട്ട പരാതി ജോയന്‍റ് ഡയറക്ടർക്ക് നല്‍കി. ഇതില്‍ ഭരണപക്ഷത്തെ ഏഴുപേർ ഒപ്പിട്ടതോടെ ചേരിപ്പോര് മറനീക്കി പുറത്തുവന്നു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ മകന്‍റെ വിവാഹത്തിന് സംഭാവന നല്‍കാത്തതിനെച്ചൊല്ലിയുള്ള തർക്കംപോലും പഞ്ചായത്ത് കമ്മിറ്റിയിലുണ്ടായത് പാർട്ടിക്കും നാണക്കേടുണ്ടാക്കി. ലൈഫ് ഭവന പദ്ധതി ലിസ്റ്റിലുള്ളവർ പെർമിറ്റിന് അപേക്ഷിക്കുമ്പോള്‍ ഫയല്‍ മടക്കുകയാണെന്ന് എതിർപക്ഷം പറയുന്നു.
അപേക്ഷകരോട് പുറമെനിന്നുള്ള ഏജൻസിയെക്കൊണ്ട് സ്ഥലം അളപ്പിച്ച സ്‌കെച്ച് ആവശ്യപ്പെടുകയാണെന്നും ആയിരങ്ങള്‍ മുടക്കി രേഖകള്‍ തയാറാക്കി നല്‍കുമ്പോള്‍ പിന്നെയും ബുദ്ധിമുട്ടിക്കുകയാണെന്നും ഏഴു തവണ നടന്നിട്ടും പെർമിറ്റ് കിട്ടാത്ത കുടുംബത്തിന്‍റെ പ്രശ്‌നത്തില്‍ ഇടപെട്ട മെംബറെയും ഭർത്താവിനെയും അധിക്ഷേപിച്ച് ഇറക്കി വിട്ടതായും എതിർപക്ഷം ആരോപിക്കുന്നു.
മെംബറുടെ ഭർത്താവ് തട്ടിക്കയറുന്നതും ബഹളംവെക്കുന്നതും പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവർ മറുപടി പറയുന്നതുമായ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയാണ്. മെംബറുടെ ഭർത്താവായ വി.ബി. ശശിക്കെതിരെ പ്രസിഡന്‍റ് ടി.എൻ. മിഥുൻ പൊലീസില്‍ പരാതിയും നല്‍കി.
ശാരീരിക പ്രയാസങ്ങളും ചികിത്സയും നടക്കുന്നതിനിടെയാണ് ടി.എൻ. മിഥുന്‍ പ്രസിഡന്‍റായത്. പലപ്പോഴും പ്രസിഡന്‍റിന്‍റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്‍റ് മിനി സാജനാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും മണ്ണുമാഫിയ ഉള്‍പ്പെടെയുള്ളവർക്ക് ഇവർ വഴിവിട്ട സഹായം ചെയ്തിട്ടുണ്ടെന്നും മറുപക്ഷം ആരോപിക്കുന്നു. പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും മാറ്റണമെന്ന ഈ വിഭാഗത്തിന്‍റെ ആവശ്യം നേതൃത്വത്തിനെ വെട്ടിലാക്കി.
എന്നാല്‍, പ്രസിഡന്‍റിനെതിരെ അവിശ്വാസപ്രമേയം ഉള്‍പ്പെടെ നടപടികള്‍ മുന്നില്‍ക്കണ്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേരാനിരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തില്‍നിന്ന് എതിർവിഭാഗം വിട്ടുനില്‍ക്കുമെന്ന് അറിയിച്ചതിനാല്‍ മാറ്റിവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.