ലഡാക്ക്: ഹിമാലയത്തിലെ ഉറഞ്ഞു കിടക്കുന്ന മഞ്ഞു തടാകങ്ങളില്‍ വിനാശകരമായ പ്രളയത്തിനു കാരണമാകുന്ന പൊട്ടിത്തെറി മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ.
ഇത്തരത്തില്‍ 50തോളം തടാകങ്ങള്‍ ഇവർ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. 'വളരെ അപകടകാരികള്‍' എന്ന് ശാസ്ത്രജ്ഞർ ഇവയെ തരംതിരിച്ചിട്ടുണ്ട്. സ്വാഭാവിക ഹിമത്തിന്റെയും അടിത്തട്ടിലുള്ള പാറക്കെട്ടുകളുടെയും തകർച്ച കാരണം തടാകം പൊട്ടിത്തെറിയെ നേരിടുമെന്നും അത് വെള്ളപ്പൊക്കത്തിന് വഴിവെച്ചേക്കുമെന്നുമാണ് ഇവരുടെ പഠന റിപ്പോർട്ട്.ഒരു മഞ്ഞു തടാകത്തിന്റെ അടിത്തട്ടില്‍നിന്ന് അതിന്റെ സ്വാഭാവിക പ്രകൃതിയുടെ തകരാർ മൂലം പെട്ടെന്നുള്ളതും ശക്തിയിലും ജലം പുറന്തള്ളുന്നതുമൂലമാണ് ഇതു സംഭവിക്കുക. ഈ തകർച്ചക്ക് കാരണം അതിശക്തമായ മഴയോ തടാകത്തിലുള്ള പാറയോ മഞ്ഞോ ഹിമപാതമോ ഭൂകമ്പമോ ആയേക്കാം.
സിക്കിമിലെ വെസ്റ്റ് അപ്പർ ഗുരുഡോങ്‌മാർ തടാകം, അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലെ രണ്ട് തടാകങ്ങള്‍, ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍ സ്പിതിയിലെ സമുദ്ര തപു തടാകം, രംഗ്‌ദം ഗ്രാമത്തിന് സമീപമുള്ള രണ്ട് തടാകങ്ങള്‍, ദിയോസായി ദേശീയോദ്യാനത്തിന് സമീപമുള്ള രണ്ട് തടാകങ്ങള്‍ എന്നിവയാണ് ഈ നിരയില്‍ പ്രധാനമായി തിരിച്ചറിഞ്ഞവ.
റോപ്പാറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ അരുണാചല്‍ പ്രദേശ് മുതല്‍ ലഡാക്ക് വരെയുള്ള ഹിമാലയത്തിലെ 851 ഗ്ലേഷ്യല്‍ തടാകങ്ങളുടെ അപകടസാധ്യത വിശകലനം ചെയ്യുകയും 324 എണ്ണം അപകടകരവും 50 എണ്ണം വളരെ അപകടകരവുമാണെന്ന് തരംതിരിക്കുകയും ചെയ്തു.
ഹിമാലത്തിന്റെ താഴെയുള്ള പ്രദേശങ്ങളുടെ സുരക്ഷക്കായി മഞ്ഞു തടാകങ്ങളുടെ അപകടസാധ്യത വിലയിരുത്തുന്നത് വളരെ പ്രധാനമാണെന്ന് പഠനത്തിന് മേല്‍നോട്ടം വഹിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ജിയോളജിസ്റ്റും അസോസിയേറ്റ് പ്രഫസറുമായ റീത് കമല്‍ തിവാരി പറഞ്ഞു.
സൊസൈറ്റി ആൻഡ് എൻവയോണ്‍മെന്റ് ജേണലില്‍ ഈ മാസം പ്രസിദ്ധീകരിച്ച ഇവരുടെ വിശകലനം സൂചിപ്പിക്കുന്നത് കിഴക്കൻ ഹിമാലയത്തിലാണ് ഏറ്റവും കൂടുതല്‍ അപകടകരമായ തടാകങ്ങളുള്ളതെന്നാണ് (150ലധികം). തൊട്ടുപിന്നാലെ മധ്യ ഹിമാലയത്തിലും (140ലേറെ), പടിഞ്ഞാറൻ ഹിമാലയത്തിനു ചുറ്റുമാണ് (70).
തീവ്രമായ മഴ അല്ലെങ്കില്‍ മഞ്ഞ്, ഉയർന്ന താപനില, ഹിമപാളികള്‍, ജലത്തിന്റെ അളവ്, ഭൂപ്രദേശത്തിന്റെ ചരിവിന്റെ കുത്തനെയുള്ള സ്വഭാവം, പ്രകൃതിദത്ത പാറക്കെട്ടുകളുടെ സ്ഥിരത തുടങ്ങിയവയും ഹിമപാളികളുടെ സവിശേഷതകളും കണക്കിലെടുത്താണ് ഇവരുടെ പഠനം.
വലിയ ഉപരിതല വിസ്തീർണമുള്ള തടാകങ്ങള്‍, പ്രത്യേകിച്ച് വലിയ ഹിമാനികളുമായി ബന്ധപ്പെട്ടിരിക്കുന്നവയില്‍ അപകടസാധ്യതകള്‍ ഫലപ്രദമായി ലഘൂകരിക്കുന്നതിന് കർശനവും നിരന്തരവുമായ നിരീക്ഷണം ആവശ്യമാണ് സംഘം പറഞ്ഞു.
ഹിമാനി തടാകങ്ങള്‍ പൊട്ടിത്തെറിക്കുന്നതുമൂലമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ ശ്രമത്തിന്റെ ഭാഗമായി സിക്കിം അതിന്റെ 320 തടാകങ്ങളുടെ സർവേ പൂർത്തിയാക്കിയതായി സംസ്ഥാന സർക്കാർ കഴിഞ്ഞ നവംബറില്‍ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.