തമിഴ്നാട്: തമിഴ്നാട് നീലഗിരി പന്തല്ലൂരിലെ ജനവാസ മേഖലകളിൽ ഭീതി പരത്തിയ ബുള്ളറ്റ് കൊമ്പനെ തമിഴ്നാട് വനവകുപ്പ് മയക്കു വെടിവെച്ച് പിടികൂടി.
ഇന്ന് വൈകിട്ട് അയ്യൻകൊല്ലി ആങ്കോ തേയില ഫാക്ടറിക്ക് ഇരുനൂറ് മീറ്റർ അകലെ വച്ചാണ് കാട്ടുകൊമ്പനെ മയക്കു വെടിവെച്ച് പിടികൂടിയത്. തുടർന്ന് താപ്പാനകളുടെ സഹായത്തോടെ മുതുമല തേപ്പക്കാട് ആനപ്പന്തിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 35 വീടുകളാണ് ബുള്ളറ്റ് എന്ന പേരിലുള്ള കാട്ടാന തകർത്തത്.
ഈ മാസം ആദ്യം വനംവകുപ്പിൻ്റെ ജീപ്പ് ബുള്ളറ്റ് കൊമ്പൻ കുത്തി മറിച്ചിട്ടിരുന്നു. വാഹനത്തിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. തൊണ്ടിയാളത്ത് വീടുകൾക്ക് സമീപം എത്തിയ ബുള്ളറ്റിനെ തുരത്താനെത്തിയ ജീവനക്കാരുടെ വാഹനമാണ് കാട്ടാന കുത്തി മറിച്ചത്. ജീപ്പിനു മുൻപിലെത്തിയ ബുള്ളറ്റ് കാട്ടാന മുൻപിലേക്ക് ചീറിയടുക്കുകയായിരുന്നു.
രണ്ട് മാസമായി പന്തല്ലൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ബുള്ളറ്റ് ഭീതി പടർത്തുകയാണ്. പകൽ സമയങ്ങളിലും കാട്ടാന നിരത്തുകളിൽ നിൽക്കുന്നത് കാണാം. കഴിഞ്ഞ ആഴ്ച മദപ്പാടുമായി റോഡിലിറങ്ങിയ കാട്ടാന മറ്റ് കാട്ടാനകളെ ആക്രമിക്കുന്നുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.