തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി ആരുടെയോ തലയില്‍ കെട്ടിവയ്ക്കാനാണ് വിഎസ് സുനില്‍കുമാർ ശ്രമിക്കുന്നതെന്ന് തൃശൂർ മേയർ എംകെ വർഗീസ്.
തന്നെ ബിജെപിയില്‍ എത്തിക്കാനാണ് സുനില്‍കുമാർ ശ്രമിക്കുന്നത്. ഇനിയും ഇടതുപക്ഷം അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം. തനിക്ക് സുരേന്ദ്രനുമായി സൗഹൃദമില്ല. കേക്കുമായി വന്നതിനെ ഇത്ര വലിയ വിവാദമാക്കേണ്ട ആവശ്യമെന്തെന്നും മേയർ ചോദിച്ചു.സിപിഎമ്മിലുറച്ച് നില്‍ക്കുന്ന ആളാണ് ഞാന്‍. സിപിഎമ്മിന്റെ കൂടെ നില്‍ക്കുന്ന എന്നെ ഇതുപോലുള്ള ബാലിശമായ കാര്യങ്ങളിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. കെ സുരേന്ദ്രൻ ആത്മാർഥമായിട്ട് വന്നതെന്നാണ് എനിക്ക് ബോദ്ധ്യപ്പെട്ടത്.
സുനില്‍കുമാർ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസിലാകുന്നില്ല. സുരേന്ദ്രന്റെ വീട്ടില്‍ പോയി ചായകുടിച്ച് വരാൻ സുനില്‍കുമാറിനുള്ള ബന്ധം എന്താണെന്ന് മനസിലാകുന്നില്ല. എന്തിന് സുരേന്ദ്രന്റെ വീട്ടില്‍ പോയി എന്ന് സുനില്‍കുമാർ വ്യക്തമാക്കണം.
രണ്ട് കാലില്‍ മന്തുള്ള ആളാണ് ഒരു കാലില്‍ മന്തുള്ളവൻ ഈ വഴിക്ക് പോകുമെന്ന് പറയുന്നത്. സുനില്‍ കുമാറിന്റെ വീട്ടില്‍ സുരേന്ദ്രനും വന്നിട്ടില്ലെന്ന് തെളിയിക്കട്ടെ. സുരേന്ദ്രന്റെ വീട്ടില്‍ എന്തിനുപോയി എന്നും സുനിലിന്റെ വീട്ടില്‍ സുരേന്ദ്രൻ എന്തിന് വന്നുവെന്നും സുനില്‍ ബോദ്ധ്യപ്പെടുത്തട്ടെ. സുനില്‍കുമാറിന് സുഹൃത്തിന്റെ വീട്ടില്‍ പോകാമെങ്കില്‍ സുഹൃത്ത് അല്ലാത്ത എന്റെ വീട്ടിലേക്ക് ഒരു കേക്കുമായി സുരേന്ദ്രൻ വന്നത് അത്ര വലിയ പ്രശ്നമാണോ?
എനിക്ക് സുരേന്ദ്രനുമായി ബന്ധമില്ലെന്ന് എന്റെ കൂടെ നടക്കുന്നതുകൊണ്ട് സിപിഐ കൗണ്‍സിലർ സതീഷ് കുമാറിന് അറിയാം. എന്നും ജയിച്ചുകൊണ്ടിരുന്ന ആള്‍ തോറ്റപ്പോള്‍ അത് ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്‌ക്കണം എന്ന് തോന്നിയിട്ടുണ്ടാകും.
സുനില്‍കുമാർ അങ്ങനെ വിചാരിച്ചത് കൊണ്ട് എനിക്ക് ബിജെപിയിലേക്ക് പോകാൻ പറ്റുമോ? ഇടതുപക്ഷം ഇനിയും അധികാരത്തില്‍ വരണം എന്ന് താല്‍പര്യപ്പെടുന്ന ആളാണ് ഞാൻ. തൃശൂരില്‍ വികസനം കൊണ്ടുവരുന്നത് സുനില്‍കുമാറിന് താല്പര്യമില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലേത് പോലെയല്ല ഇന്നത്തെ തൃശൂർ. തൃശൂരില്‍ വലിയ മാറ്റം വന്നു. അതില്‍ അദ്ദേഹത്തിന് കണ്ണുകടിയുണ്ട്.' - എംകെ വർഗീസ് ആരോപിച്ചു.
ക്രിസ്‌മസിനോടനുബന്ധിച്ചുള്ള സ്നേഹ സന്ദേശയാത്രയ്ക്കിടെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനില്‍ നിന്ന് മേയര്‍ കേക്ക് വാങ്ങിയതാണ് വിവാദമായത്. ഇതിനെതിരെ സുനില്‍ കുമാര്‍ രംഗത്തെത്തുകയായിരുന്നു. കേരളത്തില്‍ ഇത്രയും മേയർമാരുണ്ടായിട്ടും തൃശൂർ മേയർക്ക് മാത്രം വഴി തെറ്റി വന്നല്ല കെ സുരേന്ദ്രൻ കേക്ക് കൊടുത്തത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിക്ക് സഹായകമാകുന്ന പ്രത്യക്ഷവും പരോക്ഷവുമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന സ്ഥിതിയാണെന്നുമാണ് എന്നാണ് സുനില്‍ കുമാര്‍ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.