പെരുവെമ്പ് : വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണാഭരണങ്ങള്‍ കവർന്നു. കിണാശേരി, തോട്ടുപാലത്തെ ചിത്രകൂടം ഹൗസില്‍ കോമളൻ കുട്ടി- കൃഷ്ണകുമാരി ദമ്പതികളുടെ വീട്ടില്‍നിന്നാണ് സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്.
ഇവർ മംഗലാപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയ സമയത്താണ് മോഷണം. എട്ടാം തീയതി ഉച്ചക്ക് വീട്ടില്‍നിന്ന് മംഗലാപുരത്തേക്ക് പോയ ഇവർ 11ന് വൈകീട്ട് അഞ്ചിനാണ് തിരിച്ചെത്തിയത്.അയല്‍വാസികൂടിയായ ബന്ധു പൂച്ചെടികള്‍ നനക്കാനായി വീട്ടിലെത്തിയ സമയത്താണ് മുൻവാതില്‍ തുറന്ന നിലയില്‍ കണ്ടത്. തുടർന്ന് പൊലീസില്‍ വിവരമറിയിച്ചു. പാലക്കാട് സൗത്ത് പൊലീസ് തുടക്കത്തില്‍ അന്വേഷണം നടത്തിയെങ്കിലും പുതുനഗരം പൊലീസ് സ്റ്റേഷൻ പരിധിയാണെന്ന് മനസ്സിലാക്കുകയും അവിടുത്തെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു.
മുൻവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയും കുത്തിതുറന്നാണ് മോഷണം നടത്തിയത്. ആറ് സെറ്റ് കമ്മല്‍, നാല് മാല, അഞ്ച് സ്വർണനാണയം, നാലു വള, ബ്രേസ് ലെറ്റ്, ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. രവികുമാർ, സുനി എന്നിവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
പി.പി. ആനന്ദിന്‍റെ നേതൃത്വത്തിലുള്ള സയന്‍റിഫിക് സംഘവും ഡോഗ്സ്കോഡിലെ ഹെയർലി എന്ന നായെ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി.
ചിറ്റൂർ ഡി.വൈ.എസ്.പി, പുതുനഗരം ഇൻസ്പെക്ടർ എസ്. രജീഷ്, എസ്.ഐ കെ. ശിവദാസ്, എം. വിജയകുമാർ, എം. മോഹൻദാസ്, സജു എന്നിവർ സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.