കോട്ടയത്ത് ഏഴു വർഷമായി അടഞ്ഞുകിടന്നിരുന്ന ഒരു വീട് കഴിഞ്ഞദിവസം തുറന്നു. എട്ടു മുറികളുള്ള വലിയൊരു വീട്. വീടിനുചുറ്റും കാടുപിടിച്ചനിലയില്‍ ഒരേക്കറോളം റബർത്തോട്ടം.
അധ്യാപക ദമ്പതികളുടെ ഉടമസ്ഥതയിലുള്ളതാണു വീടും പുരയിടവും. കോട്ടയത്തു മാത്രമല്ല, എറണാകുളത്തും ഇവർക്കു ഫ്ലാറ്റും വില്ലകളും വേറെയുണ്ട്. മക്കള്‍ രണ്ടുപേരും വിവാഹം കഴിച്ച് കാനഡയില്‍. റിട്ടയർ ചെയ്തപ്പോള്‍ മാതാപിതാക്കളും കാനഡയിലെത്തി.അധ്യാപക ദമ്പതികളുമായുള്ള പരിചയം വച്ച് കോട്ടയത്തെ വീട് വാടകയ്ക്ക് എടുക്കാനാണു തുറന്നു പരിശോധിച്ചത്. അകത്തുകയറിയപ്പോള്‍ സങ്കടം തോന്നി. വീടും അതിനകത്തെ സാധനങ്ങളുമെല്ലാം പൊടി മൂടി ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. മുറിക്കകത്തുണ്ടായിരുന്ന രണ്ടു ഭീമൻ ഉടുമ്പുകള്‍ ആളനക്കം കേട്ടപ്പോള്‍ പുറത്തേക്കു ചാടി.
വീട്ടില്‍ ആരോ വന്നെന്നു കണ്ടപ്പോള്‍ അയല്‍ക്കാർ ഓടിവന്നു. കാടു പിടിച്ചുകിടക്കുന്ന പറമ്പില്‍ മുള്ളൻപന്നി, കുറുക്കൻ, ഉടുമ്പ് കാട്ടുപന്നി... തുടങ്ങിയ കാട്ടുജീവികള്‍ നിരവധിയുണ്ടെന്നും ഇവ മൂലം ജീവിക്കാൻ പറ്റാതായെന്നും അവർ പരാതിപ്പെട്ടു.
കോട്ടയത്തും പത്തനംതിട്ടയിലും മാത്രമല്ല, കേരളമാകെ ഇത്തരം ചാത്തൻ വീടുകള്‍ പെരുകുകയാണ്. പുതുതലമുറ നാടുവിടുന്നു. പിറകെ അവരുടെ മാതാപിതാക്കളും. വിദേശത്തേക്കു കുടിയേറിയവർക്കു ജന്മനാട്ടിലേക്കു തിരികെ വരാൻ താല്പര്യമില്ല.
ഒരു പുരുഷായുസ് മുഴുവൻ അധ്വാനിച്ച് വാങ്ങിക്കൂട്ടിയ വീടും ഫ്ലാറ്റും പറമ്പും കാറുമൊക്കെ വെറുതെ കിടന്നു നശിക്കുന്നു. ബാങ്കുകളില്‍ കോടികള്‍ 'മരിച്ചു' കിടക്കുന്നു.ആള്‍ത്താമസമില്ലാത്ത വീടുകള്‍ കേരളത്തില്‍ 17 ലക്ഷം കവിഞ്ഞെന്നാണു റിപ്പോർട്ട്. പുതുതലമുറയ്ക്ക് വീടും തോട്ടവുമൊന്നും വേണ്ട. വികസന പ്രയാണത്തിലെ ഒരു ഘട്ടമാണിത്.
ഇങ്ങനെയൊരു ഘട്ടത്തില്‍ അമേരിക്കയും യൂറോപ്പും എന്താണു ചെയ്തതെന്നു പരിശോധിക്കുന്നത് നല്ലതാണ്. അവിടെ വാർധക്യത്തിലെത്തുന്നവർ സമ്പാദ്യം മുഴുവൻ മക്കള്‍ക്കായി മാറ്റിവയ്ക്കാതെ സാമൂഹ്യപ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അതിനായി ഫാമിലി ട്രസ്റ്റുകള്‍ രൂപീകരിക്കും.
വിദ്യാഭ്യാസവും വിവേകവുമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനാണ് ഇത്തരം ട്രസ്റ്റുകള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. പാവപ്പെട്ടവർക്ക് പ്രൈമറി തലം മുതല്‍ പ്രഫഷണല്‍ കോഴ്സുകള്‍ വരെ പഠിക്കുന്നതിന് പിന്തുണ നല്‍കുന്നു.
യൂണിവേഴ്സിറ്റികളിലും കോളജുകളിലും ഗവേഷണത്തിനും പഠനത്തിനുമായി വലിയ തുകയുടെ സ്കോളർഷിപ്പുകളും എൻഡോവ്മെന്‍റുകളും ഏർപ്പെടുത്തുന്നു. ഇത്തരം ആയിരക്കണക്കിന് ഫാമിലി ട്രസ്റ്റുകളാണ് യുഎസിലും യൂറോപ്പിലുമുള്ളത്. തലമുറകള്‍ കഴിഞ്ഞിട്ടും ട്രസ്റ്റുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.കേരളവും ഈ വഴി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ആർക്കും വേണ്ടാതെ നശിച്ചുപോകുന്ന സ്വത്തുവകകള്‍ പിന്നാക്കം നില്‍ക്കുന്നവരെ മികച്ച വിദ്യാഭ്യാസത്തിലൂടെ ഉയർത്തിക്കൊണ്ടു വരാൻ പ്രയോജനപ്പെടുത്തണം.
ഫാമിലി ട്രസ്റ്റുകള്‍ രൂപീകരിച്ച് ഈ നിധിശേഖരം ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ സർക്കാരുകളും സാംസ്കാരിക മതസംഘടനകളുമൊക്കെ രംഗത്തിറങ്ങണം. പുതിയ കാലത്തെ കേരളത്തിന്‍റെ സാമൂഹ്യ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള മാന്ത്രിക കൊട്ടാരങ്ങളാണ് ഇരുട്ടു നിറഞ്ഞ് അനാഥമായി കിടക്കുന്ന ചാത്തന്‌വീടുകള്‍. അവിടങ്ങളില്‍ വെളിച്ചമെത്തട്ടെ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.