ഡൽഹി: ഏകദേശം 1,000 വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച 2024 സുപ്രീംകോടതിയെയും ഇന്ത്യൻ ജുഡീഷ്യറിയെയും സംബന്ധിച്ചിടത്തോളം നിർണായക വർഷമാണ്.
അവയില്‍, 6 സുപ്രധാന വിധിന്യായങ്ങള്‍ രാജ്യത്തിന്‍റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ഘടനയില്‍ മായാത്ത സ്വാധീനം ചെലുത്തി. അവ ഏതെന്ന് നോക്കാം...ഇലക്ടറല്‍ ബോണ്ട്
ഒന്നാം മോദി സർക്കാർ അവതരിപ്പിച്ച ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനെതിരായ ഹർജികളില്‍ സുപ്രീംകോടതിയുടെ നിർണായക വിധി വന്നത് 2024ലാണ്. ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.
ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1) (എ) അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും രാഷ്ട്രീയ പാർട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കി കൊണ്ടാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
ബില്‍ക്കിസ് ബാനു കേസ്
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്‍റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയത് 2024 ജനുവരിയിലാണ്. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത്.
ഗുജറാത്ത് സർക്കാരിന്‍റെ ഉത്തരവ് നിയമപരമല്ല. നിയമം അനുസരിച്ച് എടുക്കേണ്ട തിരുമാനം അല്ല ഗുജറാത്ത് സർക്കാരില്‍ നിന്ന് ഉണ്ടായത്. അധികാരം ഇല്ലാത്ത അധികാരിയാണ് ഉത്തരവ് ഇറക്കിയതെന്നും കോടതി പരാമര്‍ശിച്ചിരുന്നു.
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കാണുന്നതും കുറ്റകരം
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരം ആണെന്നുള്ള സുപ്രീം കോടതിയുടെ നിര്‍ണായക വിധി വന്നത് 2024 സെപ്റ്റംബറിലാണ്. ഏതെങ്കിലും തരത്തില്‍ നേട്ടമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നത് എന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍ പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ആണ് സുപ്രധാനമായ ഈ വിധി പ്രസ്താവം. കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും ഐടി ആക്‌ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.
ശൈശവ വിവാഹം
വ്യക്തിനിയമങ്ങള്‍ കൊണ്ട് ശൈശവ വിവാഹ നിരോധന നിയമം മരവിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതും 2024ലെ സുപ്രധാന നടപടിയാണ്.
ശൈശവ വിവാഹം പ്രായപൂർത്തിയാകാത്തവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ല
ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി നവംബറില്‍ വിധിച്ചിരുന്നു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. മുംബൈയില്‍ ഒരു യുവാവിനെതിരെ നല്‍കിയ ലൈംഗിക പീഡന പരാതി റദ്ദാക്കി കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന വിധി.
ദീര്‍ഘകാലം ഉഭയ സമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏർപ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്ബോള്‍ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഖകരം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
പ്രത്യേക സംവരണം
പട്ടികജാതി വിഭാഗങ്ങളിലെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേക സംവരണത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി ചോദ്യം ചെയ്തുള്ള പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത് 2024 ഒക്ടോബറിലാണ്.
സംവരണത്തില്‍ ഉപവര്‍ഗീകരണം ആകാമെന്നും കൂടതല്‍ പിന്നാക്ക അവസ്ഥയിലുള്ളവര്‍ക്കു കൂടുതല്‍ പരിഗണന വേണമെന്നും അപ്പീലുകള്‍ തള്ളിക്കൊണ്ട് വിശാല ബെഞ്ച് വിധി പ്രസ്താവിച്ചു. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റേതാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.