തിരുവനന്തപുരം: രാജഭരണകാലം മുതലുളള ആചാരങ്ങളുടെ ഭാഗമായി പ്രസിദ്ധമായ ക്ഷേത്രങ്ങളിലെ ചടങ്ങുകളില്‍ പൊലീസിന്റെ ഗാർഡ് ഓണർ നല്‍കുന്നത് അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് നീക്കം.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലടക്കം നിർദ്ദേശം ബാധകമാകും. ഗാർഡ് ഓഫ് ഓണർ തുടരണമെങ്കില്‍ അതിന്റെ ചിലവ് ക്ഷേത്രങ്ങള്‍ വഹിക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.തിരുവനന്തപുരം ശ്രീവരാഹം ശ്രീകുന്നാണ്ടൻ മഹാഗണപതി ക്ഷേത്രത്തിലെ എഴുന്നളളിപ്പിന് ഗാർഡ് ഓഫ് ഓണർ നല്‍കുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെപ്തംബർ അഞ്ചിന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെ തീരുമാനമെന്ന രീതിയിലാണ് പൊലീസിന് നിർദ്ദേശം കൈമാറിയിരിക്കുന്നത്.
ഗാർഡ് ഓഫ് ഓണർ നല്‍കേണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ബിവി വിജയ് ഭാരത റെഡ്ഡിയും യോഗത്തില്‍ നിലപാട് സ്വീകരിച്ചു. തുടർന്നാണ് നിർദ്ദേശം. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഇത് സംബന്ധിച്ച കത്ത് പൊലീസിന് നല്‍കിയിരിക്കുന്നത്. കത്ത് നിർദ്ദേശമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലടക്കം പതിറ്റാണ്ടുകളായി തുടരുന്ന സമ്പ്രദായമാണ് ഇതോടെ മുടങ്ങുക. നിലവില്‍ ക്ഷേത്രങ്ങളിലെ എഴുന്നളളത്തിന് സുരക്ഷ ഒരുക്കുന്നതിനടക്കം പൊലീസിന്റെ ചിലവുകള്‍ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്ര ഭാരവാഹികളാണ് വഹിക്കുന്നത്.
രാജകുടുംബങ്ങള്‍ ക്ഷേത്രങ്ങള്‍ സർക്കാരിന് കൈമാറിയപ്പോള്‍ ഒപ്പുവെച്ച കരാറില്‍ അതുവരെ പാലിച്ചുവന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുത്തരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സുപ്രധാന ക്ഷേത്രങ്ങളില്‍ എഴുന്നെളളത്തിന് പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ തുടർന്നുവന്നത്. ഇതിനാണ് ഇതോടെ മാറ്റം വരിക.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കൂടാതെ തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രം, തൃപ്രയാർ ശ്രീരാമക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, തിരുവനന്തപുരം വെളളായണി ദേവീക്ഷേത്രം, തൃശൂർ ഊരകം അമ്മതിരുവടി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ഈ സ മ്പ്രദായം തുടർന്നുവരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.