ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. വിജിലൻസ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അഴിമതിക്കാർക്കെതിരായി വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഗതിവേഗം നൽകാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്.


 കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രത്യേക ക്യാമ്പ് സിറ്റിങ്ങുകൾ നടത്തിക്കൊണ്ട് കാര്യക്ഷമമായി തന്നെ ലോകായുക്ത ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.25 വർഷം മുൻപ് കേരളത്തിൽ ലോകായുക്ത യാഥാർഥ്യമാക്കിയത് അന്നത്തെ എൽഡിഎഫ് സർക്കാരായിരുന്നു. കാൽനൂറ്റാണ്ടു കാലത്തെ പ്രവർത്തനഫലമായി പൊതുജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ കഴിയുന്ന ചർച്ചകളാൽ സമ്പന്നമാകണം ദിനാചരണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ലോകായുക്തയുടെ നിർദേശങ്ങൾ 90 ദിവസത്തിനുള്ളിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നു. ലോകായുക്തയെ ശക്തിപ്പെടുത്താനായി ഉപലോകായുക്തകളെ നിയമിക്കുന്ന കാര്യത്തിലടക്കം അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ലോകായുക്തയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് അവർ ലോകായുക്തയെ സമീപിക്കുന്നത്. ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന 97 ശതമാനം കേസുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ സമർപ്പിക്കുന്നതാണ്. 

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറെ ആശ്വാസം പകരേണ്ട സംവിധാനമാണ് ലോകായുക്ത എന്നത് ഇതിൽ നിന്നും വ്യക്തമാണെന്നും അതിനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.'ജസ്റ്റിസ് ഡിലേയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ്' എന്നാണല്ലോ പറയുക. ഇന്ത്യയിലാകമാനമുള്ള കോടതികളിൽ 51 മില്യൺ കേസുകൾ തീർപ്പാക്കാതെ അവശേഷിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അവയിൽ രണ്ടു ലക്ഷത്തോളം കേസുകൾക്ക് 30 വർഷത്തിലേറെ പഴക്കമുണ്ട്. മതിയായ പ്രവർത്തന സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്നാണ് നീതിനിർവ്വഹണവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.കേസുകൾ ഫയൽ ചെയ്യുന്നവരിൽ ഭൂരിഭാഗം പേർക്കും കൃത്യസമയത്ത് നീതി കിട്ടുന്നില്ല എന്നത് പെൻഡൻസിയുമായി ബന്ധപ്പെട്ട കണക്കുകളിൽ നിന്നു വ്യക്തമാണ്. 

ഇതിനു പരിഹാരം കാണാൻ കഴിയുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ആത്മാർത്ഥമായി നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ലോകായുക്തയുമായി ബന്ധപ്പെട്ട കേസുകളിൽ കാലതാമസം ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താൻ ഈ ദിനാചരണവും അതുമായി ബന്ധപ്പെട്ട പരിപാടികളും ഉപകരിക്കണം.1966ലെ ഭരണപരിഷ്‌കാര കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യത്ത് ലോകായുക്തകൾ രൂപീകരിക്കപ്പെടുന്നത്. അഴിമതി ഇല്ലാതാക്കുന്നതിനെക്കുറിച്ച് ആറു പതിറ്റാണ്ടോളം മുമ്പുതന്നെ നമ്മുടെ രാജ്യം ഗൗരവതരമായി ചിന്തിച്ചിട്ടുണ്ട്. പണം കൊടുത്ത് കാര്യം നടത്തിക്കുക എന്നതിനേക്കാൾ ഉപരിയായ പല മാനങ്ങളും ഇന്ന് അഴിമതിക്കു കൈവരികയുമാണ്.


 അഴിമതിയുമായി ബന്ധപ്പെട്ട അത്തരം പുതിയ പ്രവണതകളെ കൂടി തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാൻ നമുക്കു കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ദശാബ്ദങ്ങൾക്കു മുമ്പ് അഴിമതിയെക്കുറിച്ച് ഉണ്ടായ നിർവചനം ഇക്കാലത്തും പ്രസക്ത മാണോ എന്നത് ചിന്തിക്കണം. മുൻകാലത്ത് ചിട്ടപ്പെടുത്തിയത് മാത്രമല്ല ഇന്ന് അഴിമതിയുടെ ഗണത്തിൽപ്പെടുന്നത് എന്നതിനാൽ പരിഷ്‌ക്കരണങ്ങൾ വേണ്ട മേഖലകളടക്കം കാലികപ്രസക്തവും ഫലപ്രദവുമായ നിർദേശങ്ങൾ കൂടി ലോകായുക്തയെ പോലെയുള്ള ഒരു സംവിധാനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ലോകായുക്ത സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചു വരുമ്പോഴും അതിനെതിരെ ചില കാമ്പില്ലാത്ത വിമർശനങ്ങൾ ഉയർത്തപ്പെടുന്നത് കാണാം. രണ്ടു വർഷം മുൻപ് ലോകായുക്ത നിയമ ഭേദഗതി ബിൽ സംസ്ഥാനം പാസ്സാക്കിയപ്പോഴും അത്തരത്തിലുള്ള ചർച്ചകൾ ഉയർന്നു വന്നിരുന്നു. ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിനു വിപരീതമായ ചില വ്യവസ്ഥകൾ ലോകായുക്ത നിയമത്തിൽ ഉണ്ടായിരുന്നതു കൊണ്ടാണ് അന്ന് നാം ആ ഭേദഗതിക്ക് മുതിർന്നത്. കേരളം അത്തരത്തിൽ ഭേദഗതി വരുത്തിയ ആദ്യത്തെ സംസ്ഥാനമായിരുന്നില്ല. എന്നാൽ ഇതിനെ ഉയർത്തിക്കാട്ടി ലോകായുക്തയെ തന്നെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളുണ്ടായി.

എന്നാൽ അതൊന്നും പൊതുജനങ്ങളുടെ ഇടയിൽ വിലപ്പോയില്ല എന്നാണ് ലോകായുക്തയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർദ്ധനവ് കാണിക്കുന്നത്. ആ വിശ്വാസ്യത കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകാൻ ലോകായുക്തയ്ക്ക് കഴിയുമെന്ന പ്രതീക്ഷയോടെ ലോകായുക്ത ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ലോകായുക്ത ദിനാചരണ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലോകായുക്ത ജസ്റ്റിസ് എൻ അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഓൺലൈനായി പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !