മാഡ്രിഡ്: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച സ്പാനിഷ് രാജാവിനും രാജ്ഞിക്കും പ്രധാനമന്ത്രിക്കും നേരെ ചെളിയെറിഞ്ഞ് രോഷാകുലരായ ജനങ്ങള്‍.
നിങ്ങള്‍ കൊലപാതകികള്‍ എന്ന് ആക്രോശിച്ചാണ് ജനം ചെളിയെറിഞ്ഞത്. സ്പെയിനില്‍ അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ 200ലധികം പേർ മരിച്ചിരുന്നു.സ്പാനിഷ് രാജാവ് ഫിലിപ്പ്, രാജ്ഞി ലെറ്റിസിയ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവർക്ക് നേരെയാണ് ജനരോഷമിരമ്പിയത്. വെള്ളപ്പൊക്കത്തെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും ദുരന്തമുണ്ടായപ്പോള്‍ അടിയന്തര സേവനങ്ങള്‍ വൈകിയെന്നുമാണ് പരാതി.
"ഞങ്ങളെ സഹായിക്കൂ. ഇപ്പോഴും കാണാതായ പ്രിയപ്പെട്ടവരെ തിരഞ്ഞു നടക്കുകയാണ് നിരവധി പേർ. കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അവരെല്ലാം രക്ഷപ്പെടുമായിരുന്നു"- വലൻസിയ പ്രദേശത്ത് താമസിക്കുന്നവർ പറയുന്നു.
രാജാവിന്‍റെയും രാജ്ഞിയുടെയും മുഖത്തും റെയിൻകോട്ടിലും ചെളി തെറിച്ചു. ഇരുവരെയും സംരക്ഷിക്കുന്നതിനിടെ അംഗരക്ഷകന് പരിക്കേറ്റു. പൈപോർട്ട സന്ദർശനത്തിനിടെ രാജാവ് കരയുന്നവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രാജ്ഞിയുടെ കണ്ണുകളും നിറഞ്ഞു.
ഒരു വർഷം പെയ്യേണ്ട മഴയാണ് സ്പെയിനില്‍ ഒരൊറ്റ ദിവസം കൊണ്ട് പെയ്തത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് പ്രാദേശിക അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. അതേസമയം ലഭ്യമായ വിവരങ്ങള്‍ വെച്ച് കഴിയുന്നത്ര മികച്ച രീതിയില്‍ പ്രവർത്തിച്ചെന്ന് വലെൻസിയ അധികൃതർ പറഞ്ഞു.
ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. പല വീടുകളിലും ഇപ്പോഴും വൈദ്യുതിയില്ല. ജനങ്ങളുടെ രോഷം മനസ്സിലാക്കുന്നുവെന്നും അതേറ്റു വാങ്ങുക എന്നത് തന്‍റെ രാഷ്ട്രീയപരവും ധാർമികവുമായ ഉത്തരവാദിത്തമാണെന്നും പ്രാദേശിക നേതാവ് കാർലോസ് മാസോണ്‍ പ്രതികരിച്ചു.
പ്രളയ ജലത്തില്‍ വീടുകളും റോഡുകളും മുങ്ങിയ ശേഷമാണ് അധികൃതർ മുന്നറിയിപ്പ് നല്‍കിയതെന്നാണ് പരാതി. പ്രളയത്തെക്കുറിച്ച് ധാരണയില്ലാതെ വാഹനങ്ങളില്‍ റോഡുകളില്‍ കുടുങ്ങിയവരാണ് മിന്നല്‍ പ്രളയത്തില്‍ മരിച്ചവരില്‍ ഏറെയുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
വെള്ളത്തിലൂടെ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോകുന്ന ദൃശ്യം പുറത്തുവന്നു. സ്പെയിനിലെ തെക്ക് കിഴക്കൻ മേഖലയിലാണ് രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നത്. മെഡിറ്ററേനിയൻ തീരത്തെ വലൻസിയ മേഖലയിലാണ് ഏറ്റവുമധികം ആളുകള്‍ മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.