മുംബൈ: വീടിന് മുന്നില്‍ സഹോദരിമാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ അഴുക്കു ചാലില്‍ മരിച്ച നിലയില്‍.
കൃഷ്ണ ഓം പ്രകാശ് ഗുപ്ത എന്ന പിഞ്ചുബാലനെയാണ് അഴുക്കു ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ താനെയ്ക്ക് സമീപത്തെ കല്‍വയിലാണ് ദാരുണ സംഭവം.ഏഴും മൂന്നും വയസ് പ്രായമുള്ള സഹോദരിമാർക്കൊപ്പം കളിക്കുകയായിരുന്ന ഒന്നര വയസുകാരൻ ചന്തയിലേക്ക് പോയ മുത്തച്ഛനെ പിന്തുടർന്നപ്പോഴാണ് തുറന്ന് കിടന്നിരുന്ന അഴുക്ക് ചാലില്‍ വീണതെന്നാണ് സംശയിക്കുന്നത്. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് വീടിന് സമീപത്ത് ഒരു ചായക്കടയുണ്ട്.
കുട്ടി പിന്നാലെ വരുന്നത് മുത്തച്ഛൻ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാദേശിക വിവരം. തുറന്ന് കിടന്ന ഗേറ്റിലൂടെ മുത്തച്ഛനെ പിന്തുടർന്ന ഒന്നര വയസുകാരൻ അഴുക്ക് ചാലിലേക്ക് അബദ്ധത്തില്‍ വീണതായാണ് വിവരം.
കുട്ടിയെ മുത്തച്ഛൻ പുറത്ത് കൊണ്ട് പോയതാണെന്ന ധാരണയിലായിരുന്നു മാതാപിതാക്കളുണ്ടായിരുന്നത്. മുത്തച്ഛൻ തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാതെ വന്നതോടെയാണ് കുടുംബം ഒന്നര വയസുകാരനായി തെരച്ചില്‍ ആരംഭിച്ചത്.
വീട്ടുകാർ പൊലീസില്‍ വിവരം അറിയിക്കുകയും അയല്‍വാസികളുമായി ചേർന്ന് പരിസരത്ത് തെരച്ചില്‍ നടത്താനും തുടങ്ങി. ഇതിനിടയിലാണ് വീടിന് സമീപത്തായുള്ള അഴുക്ക് ചാലില്‍ കെട്ടി നിന്ന വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കമ്പ് കൊണ്ട് പരിശോധന നടത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം പൊന്തി വരികയായിരുന്നു.
ബൃഹന്മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് മേഖലയിലെ അഴുക്ക് ചാലുകളില്‍ ഏറിയ പങ്കും തുറന്ന് കിടക്കുന്ന നിലയിലാണ്. പലയിടത്തും പ്രദേശവാസികളാണ് ചെറിയ രീതിയിലെങ്കിലും അഴുക്ക് ചാല്‍ മൂടി വച്ചിട്ടുള്ളത്.
കുഞ്ഞിന്റെ കുടുംബം അഴുക്ക് ചാല്‍ കയ്യേറിയിട്ടുണ്ടെന്നും ഇവർ വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളാനായി ചെറിയ രീതിയില്‍ വീടിന് സമീപത്തായി അഴുക്ക് ചാല്‍ ചെറിയ രീതിയില്‍ തുറന്നിട്ടിരുന്നുവെന്നും ഇതിലൂടെ കുട്ടി ചാലിലേക്ക് വീണതായുമാണ് ബൃഹന്മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.