ചെന്നൈ: നടനും തമിഴക വെട്രി കഴകം കക്ഷി നേതാവുമായ വിജയ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മപുരി ജില്ലയിലെ ഏതെങ്കിലുമൊരു മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചനകൾ വരുന്നുണ്ട്. കഴിഞ്ഞദിവസം ടിവികെ ധർമ്മപുരി ജില്ലാ സെക്രട്ടറി ശിവ നടത്തിയ ഒരു പ്രസ്താവനയാണ് പുതിയ റിപ്പോർട്ടുകൾക്ക് അടിസ്ഥാനം.
വിജയ് ധർമ്മപുരി ജില്ലയിൽ മത്സരിക്കും എന്നായിരുന്നു ശിവയുടെ പ്രസ്താവന. എഐഎഡിഎംകെക്കും പട്ടാളി മക്കൾ കക്ഷിക്കും സ്വാധീനമുള്ള മണ്ഡലങ്ങളാണ് ധർമ്മപുരിയിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങൾ.
മണ്ഡലങ്ങളില്‍ നിലവിലെ കക്ഷിനില ഇങ്ങനെ:
ഹാറൂർ - എഐഎഡിഎംകെ
പപ്പിറെഡ്ഢിപ്പട്ടി - എഐഎഡിഎംകെ
ധർമ്മപുരി - പട്ടാളി മക്കൾ കക്ഷി
പെന്നാഗാരം - പട്ടാളി മക്കൾ കക്ഷി
പാലകോഡ് - എഐഎഡിഎംകെ
പിഎംകെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ വിട്ട് എൻഡിഎക്കൊപ്പം ചേർന്നിരുന്നു. ബിജെപിയുമായുള്ള സഖ്യത്തെ പിഎംകെയുടെ പ്രാദേശിക നേതാക്കൾ സന്ദേഹത്തോടെയാണ് സ്വീകരിച്ചത്.
ജാതി സെൻസസ്, നീറ്റ് പരീക്ഷ തുടങ്ങിയ വിഷയങ്ങളിൽ പിഎംകെ പുലർത്തിവന്ന നിലപാടുകൾക്ക് വിരുദ്ധമായ തീരുമാനമെന്ന നിലയിൽ പ്രാദേശിക നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അണ്ണാ ഡിഎംകെയിലും ഡിഎംകെയിലും മാറിമാറി കൂട്ടണി ചേർന്നിട്ടുള്ള കക്ഷിയാണ് പിഎംകെ.പിഎംകെയെക്കാൾ വിടുതലൈ ചിരുതൈകൾ കക്ഷിയെയാണ് (വിസികെ) വിജയ് ഉന്നംവെക്കുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്.
ഡിഎംകെ സഖ്യത്തിന്റെ നട്ടെല്ലാണ് വിസികെ എന്ന് പറയാം. ഈ കക്ഷിയെ അടർത്തിയെടുത്താ തമിഴക രാഷ്ട്രീയം ആകെയും മാറും. പിഎംകെയും വിസികെയും ബദ്ധശത്രുക്കളാണ്. ഇവർ ഒരുമിച്ച് ഒരു സഖ്യം ചേരുന്നത് അസാധ്യവുമാണ്. ഇരുവരും ഡിഎംകെ സഖ്യത്തിൽ ഒരുമിച്ചുണ്ടായിരുന്ന ഘട്ടത്തിൽ രണ്ട് പാർട്ടിക്കും വോട്ട് വിഹിതത്തിൽ കുറവ് സംഭവിച്ചിരുന്നു. സഖ്യകക്ഷികൾക്ക് മന്ത്രിപദവി നൽകാത്ത രീതിയാണ് എഐഎഡിഎംകെയും ഡിഎംകെയും കാലങ്ങളായി പിന്തുടരുന്നത്.
ഇതിന് വിരുദ്ധമായ ഒരു രാഷ്ട്രീയ സമീപനം തമിഴ്നാട്ടിൽ കൊണ്ടുവരുമെന്ന് വിജയ് തന്റെ ആദ്യ രാഷ്ട്രീയ പൊതുയോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. താൻ ഡിഎംകെ വിടില്ലെന്ന് വിസികെയുടെ തിരുമാവളവൻ പറയുന്നുണ്ടെങ്കിലും അദ്ദേഹം പിന്നണിയിൽ ചർച്ചകളിൽ ഏർപ്പെടുന്നതായി ഡിഎംകെക്ക് സംശയമുണ്ട്. തിരുമാവളവന് ഉപമുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യതയുണ്ടെന്ന് വിസികെ നേതാക്കൾ പലരും പരസ്യമായി പ്രസ്താവിക്കുന്നുണ്ട്.
അധികാരത്തിൽ കുറെക്കൂടി പങ്ക് വേണമെന്ന ആവശ്യവും അവരുന്നയിക്കുന്നു. വടക്കൻ തമിഴ്നാട് പ്രദേശങ്ങളിൽ വിസികെയുടെ സ്വാധീനം നിർണായകമാണ്. അതെസമയം വിസികെക്കകത്ത് ഈ വിഷയത്തിൽ ഭിന്നിപ്പുണ്ട് എന്നതും ശ്രദ്ധേയമാണ്. പല വിസികെ എംഎൽഎമാരും ഡിഎംകെയുമായുള്ള കൂട്ടണിയിൽ നിന്ന് പിൻവാങ്ങുന്നതിനോട് യോജിക്കുന്നില്ല. തിരുമാവളവൻ ടിവികെ നേതാവ് വിജയ് പങ്കെടുക്കുന്ന ഒരു പരിപാടിയിൽ പങ്കുകൊള്ളുമെന്ന റിപ്പോർട്ടുകൾ തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
വിജയ് പങ്കെടുക്കുന്ന പരിപാടിയിലെ തിരുമാവളവന്റെ സാന്നിധ്യം നൽകുന്ന സന്ദേശങ്ങൾ ഡിഎംകെയുമായുള്ള കൂട്ടണിയിൽ സംശയം വളർത്തുമെന്നതിനാൽ പല നേതാക്കളും അത് അരുതെന്ന് വിലക്കുന്നുണ്ട്. എന്നാൽ അതൊന്നും വകവെക്കാതെ തിരുമാവളവൻ പരിപാടിയിൽ പങ്കുകൊള്ളാൻ സമ്മതം മൂളിയതായാണ് വിവരം. എതിർകക്ഷി നേതാവ് പങ്കെടുക്കുന്ന ഒരു പരിപാടിയിൽ പങ്കെടുത്തെന്നു വെച്ച് അത് പ്രത്യേകിച്ചൊരു രാഷ്ട്രീയ സന്ദേശവുമാകുന്നില്ല എന്നാണ് തിരുമാവളവനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
ഡിസംബർ 6നാണ് പരിപാടി നടക്കുക. പരിപാടിയിൽ പങ്കുകൊള്ളാൻ താൻ തീരുമാനിച്ചിട്ടില്ലെന്ന് തിരുമാവളവൻ ഇപ്പോൾ പറയുന്നുണ്ട്. വിജയ് മുമ്പോട്ടു വെക്കുന്നത് ദ്രാവിഡ വിരുദ്ധ മാതൃകയാണെന്ന വിമർശനമാണ് ഡിഎംകെ ഇപ്പോൾ രൂപപ്പെടുത്തിയിരിക്കുന്ന സിദ്ധാന്തം. "എല്ലോരുക്കുമാന തലൈവർ അംബേദ്കർ"
തിരുമാവളവൻ അടക്കമുള്ള നേതാക്കൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഡിസംബർ 6ന് പ്രകാശനം ചെയ്യുന്ന "എല്ലോരുക്കുമാന തലൈവർ അംബേദ്കർ" എന്ന പുസ്തകം. ടിഎം കൃഷ്ണ, ജ. കെ ചന്ദ്രു, ആനന്ദ് തെൽതുംദെ തുടങ്ങിയ നിരവധി പ്രമുഖർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇവരിലൊരാൾ ടിവികെ നേതാവ് വിജയ് ആണ്. ഡിഎംകെ നേതാക്കളും വിസികെ നേതാക്കളും പരിപാടിയിൽ നിന്നുള്ള തിരുമാവളവന്റെ പിൻവാങ്ങല്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.