തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിൻ്റെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് ഈ നടപടി പോര. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നറിയണം. നടപടിയിൽ തൃപ്തിയില്ലെന്നും നാളെ നിയമസഭയിൽ കാണാമെന്നും വിഡി സതീശൻ പറഞ്ഞു. നിയമസഭാ സമ്മേളനം നാളെ നടക്കുകയാണ്. അത് ഭയന്നാണ് ഈ നടപടി.
ഞങ്ങൾ രണ്ട് ആരോപണമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്. അതിൻ്റെ പേരിലാണ് നടപടിയെങ്കിൽ നേരത്തെ എടുക്കാമായിരുന്നു. അത് കഴിഞ്ഞ് 16 മാസത്തിനുശേഷമാണ് ഇപ്പോൾ നടപടിയുണ്ടായത്. പൂരം കലക്കിയതിൻ്റെ പേരിൽ നടപടിയെങ്കിൽ അത് കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞു. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നറിയണമെന്നും വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനമാണ് എ ഡി ജി പി എം.ആർ അജിത് കുമാറിന് സ്ഥാനമാറ്റം നൽകിയ നടപടിയെന്നാണ് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എംപി പ്രതികരിച്ചത്. ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കി സായുധ പോലീസ് ബറ്റാലിയനിലേക്ക് നിർത്തിക്കൊണ്ടാണ് എ ഡി ജി പി അജിത് കുമാറിനോടുള്ള കരുതൽ ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണ്.
ഒട്ടും ആത്മാർത്ഥമല്ലാത്ത നടപടിയാണ് സർക്കാരിൻ്റെത്. നിമയസഭ തുടങ്ങുമ്പോൾ പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങളിൽ നിന്ന് തടിതപ്പാനും പുകമറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിത്. പൂരം കലക്കിയത് ഉൾപ്പടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം ശക്തമായി സമ്മതിക്കുന്നതാണ് എ ഡി ജി പിയെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ നിർബന്ധിതമായ സാഹചര്യമെന്നും കെ സുധാകരൻ പറഞ്ഞു.
നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ ഡി ജി പി അജിത് കുമാറിനെ ക്രമസമാധാനപാലന ചുമതലയിൽ നിന്ന് മാറ്റിയത് വെറും കണ്ണിൽ പൊടിയിടൽ പരിപാടിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുന്നണിക്കത്തുനിന്നും പ്രതിപക്ഷത്തുനിന്നും ജനങ്ങളിൽനിന്നും കനത്ത സമ്മർദം വന്നപ്പോൾ വേറെ വഴിയില്ലാതെ സ്വന്തം തടി രക്ഷിക്കാനാണ് മുഖ്യമന്ത്രി ഈ നടപടിയെടുത്തത്. അദ്ദേഹം ബറ്റാലിയൻ ചുമതലയിൽ തുടരും എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ഇപ്പോൾ നൽകിയിരിക്കുന്നത് വെറുമൊരു ട്രാൻസ്‌ഫർ മാത്രമാണ്. അല്ലാതെ ഈ നടപടി എന്നു പോലും വിളിക്കാനാവില്ല. എ ഡി ജി പി - ആർഎസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്കു വേണ്ടിയാണ്. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പിൽ ഒന്നും നടക്കില്ല. ഞാൻ ആഭ്യന്തര മന്ത്രി ആയിരുന്ന ആളാണ്. അജിത് കുമാർ ചെയ്ത എല്ലാ പരിപാടികളും മുഖ്യമന്ത്രിയുടെ അറിവോടെയും മുഖ്യമന്ത്രിക്കു വേണ്ടിയുമാണ്. ഇപ്പോൾ ഒരു ട്രാൻസ്ഫർ നൽകി മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു. ഇതൊന്നും കൊണ്ട് പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോൾ അന്വേഷണമല്ല വേണ്ടത്. സമഗ്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.