പാലക്കാട്: പാലക്കാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ അഗ്നിപർവതം പുകയുന്നവെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് കോണ്‍ഗ്രസ് പ്രവർത്തകരില്‍ ഉള്ളില്‍ അമർഷമുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും രാജേഷ് കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ ഇനിയും ഉണ്ടാകും. കൂടുതല്‍ പേർ പുറത്തേക്ക് വരുമോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു മന്ത്രിയുടെ മറുപടി. പി സരിന്‍റെ സ്ഥാനാർഥിത്വത്തിലൂടെ വട്ടിയൂർക്കാവിലെ വിജയം പാലക്കാടും ആവർത്തിക്കുമെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു. വോട്ടർമാർക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വോട്ടുകള്‍ കിട്ടിയതു കൊണ്ടാണ് ഷാഫി പറമ്പില്‍ വിജയിച്ചതെന്ന പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍റെ പരാമർശം സി പി എമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. സരിന്‍റെ പരാമര്‍ശം ആയുധമാക്കിയ ബി ജെ പി നേതൃത്വം, മുന്‍ ഇടത് സ്ഥാനാര്‍ത്ഥി സി പി പ്രമോദിനെ സി പി എം രക്ത സാക്ഷിയാക്കുകയാണ് ചെയ്തതെന്ന് അഭിപ്രായപ്പെട്ടു.
പരാമര്‍ശം വിവാദമായതോടെ സരിന്‍ തിരുത്തുമായി രംഗത്തെത്തി. ഷാഫിക്ക് സി പി എം വോട്ടുകള്‍ കൊടുത്തു എന്നല്ല പറഞ്ഞതെന്നും സി പി എമ്മിന് കിട്ടേണ്ട മതേതര വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്നും സരിൻ വിശദീകരിച്ചു. ആ വോട്ടുകള്‍ വാങ്ങി ഷാഫി മതേതര വിശ്വാസികളെ വഞ്ചിച്ചുവെന്നും സരിൻ അഭിപ്രായപ്പെട്ടു.
അന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി സി പി പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്ബില്‍ വഞ്ചിച്ചത്. അതിനുള്ള കണക്ക് തീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞുവെന്നും സരിൻ പറഞ്ഞു. സി പി പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.