കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം ഒരാഴ്ച കൂടി കളമശ്ശേരി മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി.
മൂത്ത മകൻ എം.എല്‍ സജീവനും മകള്‍ സുജാതയും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി.ഇതോടെയാണ് മോർച്ചറിയില്‍ സൂക്ഷിക്കണമെന്ന് നേരത്തെ ഉണ്ടായ ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീട്ടിയത്.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ വീണ്ടുമൊരു ഹിയറിങ് നടത്താനുള്ള സാധ്യത കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പളിന്റെ നേതൃത്വത്തില്‍ നടന്ന ഹിയറങ്ങ് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ആശ കോടതിയെ സമീപിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് എം എം ലോറൻസ് നിർദേശിച്ചിരുന്നതായി മകൻ സജീവ് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ മറ്റൊരു മകളായ സുജാത ഇതിനുളള സമ്മതം മെഡിക്കല്‍ കോളജ് നടത്തിയ ഹിയറങ്ങില്‍ പിൻവലിച്ചെന്നാണ് ആശ കോടതിയെ അറിയിച്ചത്.
സെപ്റ്റംബർ 21നാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവ് എംഎം ലോറൻസ് കൊച്ചിയില്‍ അന്തരിച്ചത്. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുന്നതിനെതിരെ മകള്‍ രംഗത്തു വരികയും മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.
ലോറൻസിന്റ മകള്‍ ആശ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. മകളും വനിതാ പ്രവർത്തകരും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി.
ഇതിനിടെ, മകളുടെ മകനും രംഗത്തെത്തിയതോടെ വളണ്ടിയർമാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാൻ ഇരുവരും തടസ്സം നിന്നു. തുടർന്ന് മകളേയും മകനേയും ബലം പ്രയോഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്.
ബന്ധുക്കളെത്തിയാണ് ഇരുവരേയും മാറ്റിയത്. തുടർന്നാണ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.