ന്യൂഡല്‍ഹി: അജ്ഞാതരായ പോലീസ് ഉദ്യോഗസ്ഥർ തന്നെ പിന്തുടരുന്നുവെന്ന് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് ഇവർ തന്നെ പിന്തുടരുന്നത്. ചൊവ്വാഴ്ച മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തിങ്കളാഴ്ച അദ്ദേഹം സത്യവാങ്മൂലം സമർപ്പിച്ചത്.
സ്വകാര്യ വാഹനത്തിൽ അജ്ഞാതരായ വ്യക്തികൾ തന്നേയും കുടുംബത്തേയും പിന്തുടരുന്നു. ഇക്കാര്യം പോലീസ് കൺട്രോൾ റൂമിലും സ്റ്റേഷനിലും അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് പിന്തുടരുന്നതെന്ന് തനിക്ക് വ്യക്തമായതായും സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചപ്പോഴൊക്കെ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. പോലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ളത് കൈമാറി. ഫോൺ നമ്പർ വിവരങ്ങളും കൈമാറിയിട്ടുണ്ട്. എന്നാൽ, പഴയ ഫോണുകൾ തന്റെ കൈയിലില്ലെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചു.
അതേസമയം, സിദ്ദിഖിനെതിരെ ശക്തമായ പരാമർശങ്ങളുമായി കഴിഞ്ഞ ദിവസം സംസ്ഥാനം സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ചരിത്രം നായകനായി വാഴ്ത്തുന്നതിന് മുമ്പ് നടൻ സിദ്ദിഖിന്റെ കള്ളി വെളിച്ചത്തു കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
വരുംതലമുറ സിദ്ദിഖിനെ സർവ്വാദരണീയനായി വാഴ്ത്തുന്ന സാഹചര്യം ഉണ്ടാകും. സിദ്ദിഖിന്റെ യഥാർഥ സ്വഭാവം വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്. ബലാത്സംഗ കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
ബലാത്സംഗക്കേസില്‍ സിദ്ദിഖിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസ് ഇനി പരിഗണിക്കുന്നതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കു മുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് 2016-ല്‍ തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് സിദ്ദിഖിനെതിരായ അതിജീവിതയുടെ പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.