തിരുവനന്തപുരം: ആർഎസ്എസ് നേതാവിനെ കാണാൻ എ ഡി ജി പി എം ആർ അജിത് കുമാറിനെ മുഖ്യമന്ത്രി പറഞ്ഞിരുന്നോ? ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, ആർ എസ് എസ് നോതാവിനോട് എന്താണ് സംസാരിച്ചത്?
തൃശൂർ പൂരം പൊലീസ് കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി ആരോപണ വിധേയരായ പൊളിറ്റിക്കൽ സെക്രട്ടറിയെയും എ ഡി ജി പിയെയും സംരക്ഷിക്കുകയാണ്. ഭയന്നിട്ടാണോ മുഖ്യമന്ത്രി അവരെ സംരക്ഷിക്കുന്നത് ? 2023 മെയ് 20 മുതൽ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ സ്‌കൂളിൽ നടന്ന ആർ എസ് എസ് ക്യാമ്പിൽ പങ്കെടുത്ത ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എ ഡി ജി പി അജിത് കുമാറിനെ പറഞ്ഞയച്ചിരുന്നോ?
കൊച്ചിയിലെ ഹോട്ടൽ ഹയാത്തിൽ വാഹനം പാർക്ക് ചെയ്ത് മറ്റൊന്നിലാണ് എ ഡി ജി പി, ആർ എസ് എസ് നേതാവിനെ കാണാനെത്തിയത്. ഒരു മണിക്കൂറോളം അവർ തമ്മിൽ സംസാരിച്ചു. എ ഡി ജി പി വഴി മുഖ്യമന്ത്രി എന്ത് കാര്യമാണ് ആർ എസ് എസ് ജനറൽ സെക്രട്ടറിയുമായി സംസാരിച്ചത്? ഏത് വിഷയമാണ് തീർക്കാൻ ആർ എസ് എസ് ജനറൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്? എന്തിനാണ് ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെ അയച്ചത്? തിരുവനന്തപുരത്തുള്ള ആർ എസ് എസ് നേതാവാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും ഒഴിവാകാനും തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ധാരണ ഉണ്ടാക്കാനുമായിരുന്നു കൂടിക്കാഴ്ച. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് അക്കൗണ്ട് തുറന്നു കൊടുക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്.
ബി ജി പിയുമായുള്ള ആ ബന്ധമാണ് തൃശൂരിലും തുടർന്നത്. ബി ജെ പിയെ ജയിപ്പിക്കാൻ തൃശൂർ പൂരം പൊലീസ് കലക്കിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പൊലീസ് കമ്മിഷണർ അഴിഞ്ഞാടി എന്നതായിരുന്നു സി പി എമ്മിൻ്റെ പ്രതിരോധം. കമ്മിഷണർ അഴിഞ്ഞാടുമ്പോൾ തൃശൂരിൽ ഉണ്ടായിരുന്ന എ ഡി ജി പി അജിത്കുമാർ എന്തുകൊണ്ട് ഇടപെടാതിരുന്നത്?
മുഖ്യമന്ത്രിയുടെ അറിവോടെ പൊലീസിനെ ഉപയോഗിച്ച് തൃശൂർ പൂരം കലക്കിയതു കൊണ്ടാണ് കൊലപാതകവും സ്വർണക്കള്ളക്കടത്തും സ്വർണംപൊട്ടിക്കലും കൈക്കൂലിയും വെളിപ്പെടുത്തുന്ന ആരോപണങ്ങൾ ഉയർന്നിട്ടും എ ഡി ജി പി അജിത്കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തും അതിന് മുൻപും ബി ജെ പിയുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിശുദ്ധ ബന്ധമുണ്ട്. അത് ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. തൃശൂരിൽ ബി ജെ പിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ചെയ്തത്. ഇല്ലെങ്കിൽ അറിഞ്ഞില്ലെന്നോ എ ഡി ജി പി അവിടെ പോയില്ലെന്നോ മുഖ്യമന്ത്രി പറയട്ടെ.
മുഖ്യമന്ത്രിക്ക് വേണ്ടി എ ഡി ജി പി തൃശൂരിൽ തങ്ങിയാണ് പൂരം കലക്കിയത്. തിരഞ്ഞെടുപ്പ്കാലത്ത് ഇ ഡി പിടിമുറുക്കിയത് സി പി എം നേതാക്കളുടെ കഴുത്തിലാണ്. തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ കരുവന്നൂരിൽ ഒരു അന്വേഷണവുമില്ല. എല്ലാം പ്രതിപക്ഷം അന്നേ പറഞ്ഞതാണ്. പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കിയാണ് ബി ജെ പി ജയിച്ചത്. അത് ബി ജെ പിയും സി പി. എമ്മും ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്.
മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് മൊഴി നൽകിയപ്പോൾ സ്വപ്‌ന സുരേഷിൻ്റെ സഹായിയെ തട്ടിക്കൊണ്ടു പോയതും അജിത് കുമാറാണ്. അത് കഴിഞ്ഞപ്പോൾ വിജിലൻസ് ഡയറക്ടറിൽ നിന്നും മാറ്റി പകരം വലിയ പദവിയിൽ ഇരുത്തി. നിയമപരമായി ചെയ്യാൻ പാടില്ലാത്തതൊക്കെ ഇതുപോലെയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നടപടി എടുക്കാൻ സാധിക്കാത്തത്. ഇപ്പോൾ എസ് ഐ, എസ് പിക്കെതിരെ അന്വേഷിക്കുന്നതു പോലെയാണ്. എന്ത് ഇടപാടാണ് സംഘപരിവാറും സി പി എം നേതൃത്വവും തമ്മിലുള്ളത്. മുഖ്യമന്ത്രി എന്തിനാണ് ജാവദേദ്ക്കറെ അഞ്ചാറ് തവണ കണ്ടത്?
സുജിത് ദാസ് എന്ന എസ് പിയും, എം എൽ എയും തമ്മിലുള്ള ഫോൺ സംഭാഷണം കേട്ടാൽ ഒരു നിമിഷം പോലും അയാളെ ആ സ്ഥാനത്ത് ഇരുത്താനാകില്ല. മൂന്ന് എസ് പിമാർക്കെതിരെയാണ് അസംബന്ധം പറഞ്ഞത്. എ ഡി ജി പിയുടെ ഭാര്യാ സഹോദരന്മാർക്കെതിരെ പോലും അഴിമതി ആരോപണം. അങ്ങനെയുള്ള ആളെയാണ് ഇപ്പോഴും സർവീസിൽ വച്ചുകൊണ്ടിരിക്കുന്നത്. മരം മുറിച്ചത് ഈ എസ് പിയുടെ കാലത്തല്ലെന്നതിന് കള്ളത്തെളിവ് ഉണ്ടാക്കാനാണ് ഇപ്പോൾ പൊലീസ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയെ കാണാൻ പോയ ഭരണപക്ഷ എം എൽ എ ഏത് ഭീഷണിക്ക് വഴങ്ങിയാണ് പുറത്തേക്ക് വന്നതെന്ന് അറിയില്ല. രണ്ട് കൊലപാതകം വെളിപ്പെടുന്ന എ ഡി ജി പിക്ക് എതിരെയുള്ള ആരോപണങ്ങൾ എ ഡി ജി പിക്ക് എതിരെ ഉന്നയിച്ചിട്ടും ഡി ജി പിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച ശേഷം എം എൽ എ പറഞ്ഞത്. അങ്ങനെയെങ്കിൽ ശശിയുടെയും എ ഡി ജി പിയുടെയും കഴുത്തിൽ ഓരോ മാല കൂടി ഇട്ടിട്ട് പോരാമായിരുന്നു.
ഊരിപ്പിടിച്ച വാളിൻ്റെ ഇടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് തനിക്ക് താഴെയുള്ള രണ്ടു പേരെ ഭയപ്പെടുന്നത്? രണ്ടു കൊലപാതകം വെളിപ്പെടുത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതിപക്ഷം നിയമപരമായ പരിശോധന നടത്തുകയാണ്. ഇതേക്കുറിച്ച് ബി ഐ അന്വേഷിക്കണം എന്നതാണ് യു ഡി എഫിൻ്റെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.