ലഖ്നൌ: ഉത്തർപ്രദേശില്‍ വീണ്ടും ചെന്നായയുടെ ആക്രമണം. ബഹ്റൈചില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ടെറസില്‍ കിടന്ന് ഉറങ്ങുകയായിരുന്ന 11കാരനെ ചെന്നായ ആക്രമിച്ചു.
കിടക്കയില്‍ കിടക്കുകയായിരുന്ന കുട്ടിയെ ചെന്നായ കടിച്ച് വലിച്ചു. നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ ഉണർന്നതോടെ കുട്ടിയെ ഉപേക്ഷിച്ച് ചെന്നായ കടന്നുകളഞ്ഞു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചെന്നായ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് വീണ്ടും ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.
ചെന്നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവർക്ക് നല്‍കിയ നഷ്ടപരിഹാരവും ചികിത്സാ സഹായവും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തിയിട്ടുണ്ട്.
പൊതുജനങ്ങളുടെ സുരക്ഷയാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും വനം വകുപ്പും ജില്ലാ ഭരണകൂടവും പോലീസും ഈ പ്രദേശത്തെ ചെന്നായ ഭീഷണി പൂർണ്ണമായും ഇല്ലാതാകുന്നതുവരെ പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
മനുഷ്യ-വന്യജീവി സംഘർഷങ്ങളെ ദുരന്തമായാണ് കണക്കാക്കുന്നത്. വന്യജീവി ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവർക്ക് പേവിഷ പ്രതിരോധ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നായയെ ജീവനോടെ പിടികൂടുന്നതിനാണ് മുൻഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മേഖലയില്‍ മനുഷ്യ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ പോകുന്ന സാഹചര്യത്തില്‍ അവസാന നടപടിയെന്നോണം ചെന്നായയെ വെടിവെയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മഹ്സി നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ ചെന്നായ ആക്രമിച്ചത്. എട്ട് പേർക്കാണ് ഇതുവരെ മഹ്സിയില്‍ മാത്രം ചെന്നായയുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമായത്. 30-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മേഖലയിലിറങ്ങിയ അഞ്ച് ചെന്നായകളെയും പിടികൂടിയെങ്കിലും ഒരെണ്ണം ഇപ്പോഴും പിടിതരാതെ അവശേഷിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.