കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL 2024-2025) സീസണിലെ രണ്ടാം അങ്കത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) ജയം.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് വിജയം.
ആദ്യ ഹോം മാച്ചില്‍ ഇതേ ഗ്രൗണ്ടില്‍ ഇതേ മാര്‍ജിന്‍ തോറ്റ മഞ്ഞപ്പടയുടെ പ്രായശ്ചിത്തം കൂടിയാണ് ഇന്നത്തെ ഗംഭീര വിജയം.കളിയുടെ 88ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍.
മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 59ാം മിനിറ്റില്‍ വിഷ്ണുവിന്റെ ഗോളിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്.
63ാം മിനിറ്റില്‍ സദൗയിയും 88ാം മിനിറ്റില്‍ ക്വാമെ പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്.
കളി തീരാന്‍ 15 മിനിറ്റ് ശേഷിക്കെ കളത്തിലിറങ്ങിയ ക്വാമെ പെപ്രയിലൂടെ മഞ്ഞപ്പട വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കുകയായിരുന്നു.
മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച രണ്ട് താരങ്ങളെ അണിനിരത്തിയാണ് ഈസ്റ്റ് ബംഗാള്‍ സ്റ്റാര്‍ട്ടിങ് ലൈനപ്പ് പ്രഖ്യാപിച്ചത്.
ദിമിത്രിയോസ് ഡയമാന്റകോസ്, ജീക്സണ് സിങ് എന്നിവരാണ് ഈ സീസണില്‍ ഈസ്റ്റ് ബംഗാളിനായി കളിക്കുന്നത്.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) പ്ലെയര്‍ സ്റ്റാറ്റസ് കമ്മിറ്റി (പിഎസ്സി) നേരത്തേ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന അന്‍വര്‍ അലിയും ഈസ്റ്റ് ബംഗാളിനായി കളത്തിലിറങ്ങി.
ഈ ഉത്തരവ് പിന്നീട് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയതോടെ എഐഎഫ്എഫ് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു.
അതേസമയം, മിഡ്ഫീല്‍ഡ് ജനറല്‍ അഡ്രിയാന്‍ ലൂണ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണയും കളത്തിലിറങ്ങിയത്.
ലൂണ പൂര്‍ണമായി സുഖം പ്രാപിച്ചിട്ടില്ല. ഇതേ സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യ മല്‍സരത്തില്‍ പഞ്ചാബിനെതിരേ ലൂണ കളിച്ചിരുന്നില്ല.
മല്‍സരത്തില്‍ 1-2 ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ മുന്നേറ്റങ്ങളൊന്നും സംഘടിപ്പിക്കാനായില്ല.
ഒമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് നല്ലൊരു ഗോളവസരം ലഭിച്ചു. ബോക്സില്‍ വച്ച് പന്ത് ലഭിച്ച ജിമെനെസ് ഗോള്‍കീപ്പര്‍ ഗില്ലിനെ കീഴടക്കിയെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല.
പന്ത് വലയില്‍ കയറുന്നത് നോക്കിനില്ക്കാന് മാത്രമേ ഗില്ലിന് ഈ നിമിഷം സാധിക്കുമായിരുന്നുള്ളൂവെങ്കിലും ലീഡ് നേടാനുള്ള സുവര്‍ണാവസരം നഷ്ടമായി.
19ാം മിനിറ്റില്‍ മികച്ച ക്രോസിലൂടെ പന്ത് ലഭിച്ച ഈസ്റ്റ് ബംഗാളിന്റെ നന്ദയ്ക്ക് ഗോള്‍മുഖം തുറക്കാനായില്ല.
ബ്ലാസ്റ്റേഴ്സ് കോള്‍കീപ്പര്‍ സച്ചിന് സുരേഷിന്റെ സമയോചിതമായ ഇടപെടലാണ് ഗോള്‍വീഴുന്നതില്‍ നിന്ന് തടഞ്ഞത്.
39ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള അവസരം ബ്ലാസ്റ്റേഴ്സിന്റെ കെപി രാഹുല്‍ പാഴാക്കി. സന്ദീപിന്റെ മികച്ച വേഗവും കൃത്യതയുമുള്ള ക്രോസാണ് രാഹുല്‍ തുലച്ചുകളഞ്ഞത്.
ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാളിന് തുറന്ന അവസരം ലഭിച്ചത് 44ാം മിനിറ്റിലായിരുന്നു. എന്നാല്‍ ഡയമാന്റകോസിന് മുതലാക്കാനായില്ല.
59ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യ ഗോള്‍ നേടി. പ്രത്യാക്രമണത്തിനൊടുവില്‍ ബോക്സില്‍ വച്ച് ഡയമാന്റകോസ് കൈമാറിയ പന്ത് വിഷ്ണു വലയിലെത്തിക്കുകയായിരുന്നു.
ഈസ്റ്റ് ബംഗാളിന്റെ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല. 63ാം മിനിറ്റില്‍ സദൗയി ബ്ലാസ്റ്റേഴ്സിനായി മറുപടി നല്കി.
ഇടത് വശത്തുനിന്ന് ലഭിച്ച പന്തുമായി നീങ്ങിയ സദൗയി മിന്നുന്ന ഷോട്ടിലൂടെ ഗോള്‍കീപ്പറെ കീഴടക്കുകയായിരുന്നു. 75ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി.
വിപിന്‍, ജിമിനെസ് എന്നിവര്‍ക്ക് പകരം അസ്ഹറും ക്വാമെ പെപ്രയും കളത്തിലിറങ്ങി. തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ പിറന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.