ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ദാമോയില്‍ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേർ മരിച്ചു.ദാമോ - കട്നി സംസ്ഥാന പാതയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് ദാരുണമായ അപകടമുണ്ടായത്.
മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവർ മദ്യ ലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകള്‍.ഓട്ടോറിക്ഷയിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ട്രക്കിന് അടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘമെത്തി ക്രെയിൻ ഉപയോഗിച്ച് ട്രക്ക് ഉയർത്തിയാണ് ഓട്ടോറിക്ഷ പുറത്തെടുത്തത്. അഞ്ച് പേർ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു.
രണ്ട് പേർ ആശുപത്രിയില്‍ എത്തിയ ശേഷം മരണപ്പെട്ടു. മൂന്ന് പേർ ഇപ്പോള്‍ ചികിത്സയിലുണ്ട്. അപകടത്തെ തുടർന്ന് ജില്ലാ കളക്ടറും എസ്.പിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ജബല്‍പൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം അനുവദിക്കാൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നിർദേശം നല്‍കി. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 22 വയസുകാരനായ ഡ്രൈവർ മദ്യ ലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. സ്വബോധത്തിലാല്ലാതിരുന്നതിനാല്‍ ഇയാളില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസിന് ആദ്യ ഘട്ടത്തില്‍ കഴിഞ്ഞിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.