മേപ്പാടി: മുണ്ടക്കൈയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ മനുഷ്യൻ കുടുങ്ങിക്കിടക്കുന്നില്ലെന്ന് സ്ഥിരീകരിച്ച് ദൗത്യസംഘം. തെർമൽ സ്കാനറിൽ നടത്തിയ പരിശോധനയിൽ മൂന്നു തവണ സിഗ്നൽ ലഭിച്ചതോടെയാണ് ദൗത്യസംഘം രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്.
വൈകാതെ രണ്ട് മണ്ണുമാന്തി യന്ത്രം പ്രദേശത്തേക്ക് എത്തിച്ച് പരിശോധന ആരംഭിച്ചു. എന്നാൽ ലഭിച്ച സിഗ്നൽ പാമ്പിന്റെയോ മറ്റേതെങ്കിലും ജീവികളുടെയോ ആയിരിക്കാമെന്നു സ്ഥിരീകരിച്ചു. മനുഷ്യ ജീവൻ കെട്ടിടത്തിന് താഴെ ഇല്ലെന്നും ദൗത്യസംഘം അറിയിച്ചു. ഇതോടെ വെള്ളിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
മനുഷ്യ ജീവനാകാമെന്ന അഭ്യൂഹം പരന്നതോടെ മുണ്ടക്കൈ ടോപ്പിലേക്ക് ആംബുലൻസുകളടക്കം എത്തിയിരുന്നു. പ്രദേശത്ത് ഇനി മനുഷ്യർ അവശേഷിക്കുന്നില്ലെന്നാണ് പ്രദേശവാസികളും പറയുന്നത്. നേരത്തെ കലുങ്കിന് താഴെയാണ് തിരച്ചിൽ നടത്തിയിരുന്നതെങ്കിൽ പിന്നീട് തകർന്നു കിടക്കുന്ന കെട്ടിടത്തിന് 3 മീറ്റർ താഴ്ചയിലേക്ക് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത് മുസ്‌ലിം ലീഗ് പാർട്ടിയുടെ ഓഫിസാണെന്നും പ്രദേശവാസികൾ അറിയിച്ചു.
ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെക്കൂടി രക്ഷാപ്രവർത്തകർ രാവിലെ രക്ഷിച്ചിരുന്നു. മുണ്ടക്കൈ പടവെട്ടിക്കുന്നിലാണ് രക്ഷാപ്രവർത്തനത്തിനിടെ നാലുപേരെ വീട്ടിൽ കണ്ടെത്തിയത്. ജോൺ, ജോമോൾ ജോൺ, ഏബ്രഹാം ജോൺ, ക്രിസ്റ്റീൻ ജോൺ എന്നിവർക്കാണു രക്ഷാപ്രവർത്തകർ ആശ്വാസമായത്. തിരച്ചിലിനിടെ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇവർ വീട്ടിൽ കുടുങ്ങുകയായിരുന്നെന്നു രക്ഷാപ്രവർത്തകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.