റായ്പുർ: സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന് പറത്തിയ പ്രാവ് നിലത്തുവീണു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. ഛത്തീസ്ഗഢിലെ മുൻഗെലിയിലാണ് സംഭവം.
സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്തിയതിനുശേഷം മുഖ്യാതിഥികൾ പ്രാവിനെ പറത്തുന്ന ചടങ്ങുമുണ്ടായിരുന്നു. ബിജെപി എംഎൽഎ പുന്നലാൽ മോലെ, കലക്ടർ രാഹുൽ ഡിയോ, പൊലീസ് സൂപ്രണ്ട് ഗിരിജ ശങ്കർ ജയ്സ്വാൾ എന്നിവരായിരുന്നു മുഖ്യാതിഥികൾ.
എംഎൽഎയും കലക്ടറും പറത്തിയ പ്രാവുകൾ പറന്നുപോയെങ്കിലും പൊലീസ് സൂപ്രണ്ടിന്റെ കൈയിലുണ്ടായിരുന്ന പ്രാവ് നേരെ നിലത്തേക്കാണ് പതിച്ചത്.
പ്രാവ് നിലത്തുവീണതോടെ പൊലീസ് സൂപ്രണ്ട് സംഘാടകരോട് എന്തു പറ്റിയെന്നു ചോദിക്കുന്നതും വീണ്ടും മറ്റൊരു പ്രാവിനെക്കൊണ്ടുവന്ന് സൂപ്രണ്ട് പറത്തിവിടുന്നതും ദൃശ്യങ്ങളിലുണ്ട്.
ആദ്യം പറത്തിയ പ്രാവ് അസുഖം ബാധിച്ചതായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവം പിന്നീട് സമൂഹമാധ്യമങ്ങളിൽ തമാശരംഗമായി. അടുത്തിടെ പുറത്തിറങ്ങിയ ‘പഞ്ചായത്ത്’ എന്ന വെബ്സീരീസിൽ എംഎൽഎ പറത്തുന്ന പ്രാവ് താഴെ വീഴുന്ന കോമഡി രംഗവുമായി ചേർത്തായിരുന്നു പ്രചാരണം.
ഇതേത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ജില്ലാ കലക്ടർക്ക് കത്തെഴുതിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
അസുഖം ബാധിച്ച പ്രാവിനെ മുഖ്യാതിഥികൾക്ക് നൽകിയ ഉദ്യോഗസ്ഥൻ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും പൊലീസ് സൂപ്രണ്ടിന്റെ കത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.