തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ താത്ക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലപ്പുറത്ത് 120 അധിക ബാച്ചുകളും കാസർകോട്ട് 18 ബാച്ചുകളും അനുവദിക്കും. പുതിയ താത്ക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് സർക്കാർ വിദ്യാലയങ്ങൾ മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
മലപ്പുറം ജില്ലയിൽ ഹ്യുമാനിറ്റിസിലും കോമേഴ്സിലുമാണ് പുതിയ ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. ഹ്യുമാനിറ്റിസ് ബാച്ചിൽ 59-ഉം കോമേഴ്സിൽ 61-ഉം ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ഒരു സയൻസ് ബാച്ചും നാല് ഹ്യുമാനിറ്റിസ് ബാച്ചും 13 കൊമേഴ്സ് ബാച്ചുകളുമാണ് കാസർകോട് ജില്ലയിൽ അനുവദിച്ചിരിക്കുന്നത്. ഇരു ജില്ലകളിലുമായി 138 താത്ക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിനായി 14.90 കോടി രൂപയുടെ സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ഒന്നാം വർഷം പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് മലപ്പുറം, കാസർകോട് ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, മലപ്പുറം ജില്ലയിൽ കുറവുള്ള സീറ്റുകളുടെ എണ്ണം പരിശോധിച്ച് താത്ക്കാലിക അഡിഷണൽ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ, മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സമർപ്പിച്ചിരുന്നു. കാസർകോട് ജില്ലയിലെ സ്ഥിതി കണ്ണൂർ വിദ്യാഭ്യാസ ഉപമേധാവിയും റിപ്പോർട്ട് സമർപ്പിച്ചു.
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ലഭിച്ച അപേക്ഷകളും ലഭ്യമായ സീറ്റുകളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കാസർകോട് ജില്ലകളിലെ വിവിധ താലൂക്കുകളിൽ താത്ക്കാലിക അധിക ബാച്ചുകൾ അടിയന്തിരമായി അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും റിപ്പോർട്ട് ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.