തിരുവനന്തപുരം: കേരളത്തിലെ ഭാവിതലമുറ ഇവിടെ നില്‍ക്കാനാഗ്രഹിക്കുന്നില്ലെന്നും ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയാണ് അവര്‍ക്കുള്ളതെന്നും മാത്യു കുഴല്നാടന്. കേരളത്തിലെ വിദ്യാര്‍ഥികളുടെ വിദേശകുടിയേറ്റം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ നോട്ടീസ് നല്കി സംസാരിക്കുകയായിരുന്നു മാത്യു കുഴല്നാടന്.
എന്നാല്‍ കാര്യങ്ങള്‍ അങ്ങനയല്ലെന്ന് വ്യക്തമാക്കിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദു കേരളം മഹാമോശമാണ് എന്ന പ്രചാരണം എംഎല്‍എ നടത്താന്‍ പാടില്ലായിരുന്നുവെന്നും പറഞ്ഞു. വിദേശത്തേക്ക് എത്തിപ്പെടുന്ന എല്ലാവര്ക്കും മികച്ച ജോലി കിട്ടുന്നില്ലെന്നും ഈ യാഥാര്‍ഥ്യം വിദ്യാര്‍ഥികളെ പറഞ്ഞ് മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളിലെന്ന് പാടിയിട്ടുള്ള പൂര്‍വ്വികരാണ് നമുക്കുള്ളതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.
പത്താംക്ലാസ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് നേരെചൊവ്വെ എഴുത്തുംവായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞത് യാഥാര്‍ഥ്യമാണെന്ന് മാത്യു കുഴല്നാടന് പ്രസംഗത്തിനിടെ പറഞ്ഞു.
'കേരളത്തിലെ ഭാവിതലമുറ ഇവിടെ നില്ക്കാനാഗ്രഹിക്കുന്നില്ല. ഇവിടെനിന്ന് എങ്ങനെയെങ്കിലും കടന്നുപോയാല്‍ രക്ഷപ്പെടുമെന്ന് ചിന്തിക്കുന്നവരാണ് 18 വയസ്സുമുതലുള്ള ഇപ്പോഴത്തെ തലമുറ. ഇത് ഭയനാകരമായ അവസ്ഥയാണ്. അത് ചര്‍ച്ചചെയ്യാതിരുന്നിട്ടോ അംഗീകരിക്കാതിരുന്നിട്ടോ കാര്യമില്ല. ഇന്നത്തെ തലമുറ ജീവിക്കാനാഗ്രഹിക്കുന്ന ഒരു അന്തരീക്ഷം നല്കാന് നമുക്ക് കഴിഞ്ഞിട്ടില്ല. 6000 രൂപ മുതല്‍ 10,000 രൂപവരെ ശമ്പളത്തിലാണ് കേരളത്തിലെ ചെറുപ്പക്കാര്‍ ജോലിചെയ്യുന്നത്. ശരാരശി ഒരു വര്‍ഷം ഓരോ നഗരത്തിലും ചെറുപ്പക്കാര്‍ക്ക് കിട്ടുന്ന ശമ്പള സ്കെയില്‍ പരിശോധിക്കുമ്പോള്‍, ബെംഗളൂരുവില്‍ 9.57 ലക്ഷം രൂപ, ഹൈദരാബാദില്‍ 7.23 ലക്ഷം രൂപ, പുണെയില്‍ 7.19 ലക്ഷംരൂപ, മുംബൈയില്‍ 6.4 ലക്ഷം രൂപ, ചെന്നൈയില്‍ 6.18 ലക്ഷം രൂപ, ഡല്‍ഹിയില്‍ 6.11 ലക്ഷം രൂപ, തിരുവനന്തപുരത്ത് 5.72 ലക്ഷം രൂപ, കൊച്ചിയില്‍ 5.05 ലക്ഷം രൂപ എന്നിങ്ങനെയാണ്', മാത്യു കുഴല്നാടന് പറഞ്ഞു.
കേരളത്തില്‍ മാത്രം എല്ലായിടത്തേക്കാളും കുറവ് വരാന്‍ കാരണം ഇവിടുത്തെ സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലായതാണെന്നും മാത്യു പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എത്തുന്ന വിദേശനിക്ഷേപം വളരെ കുറവാണ്. തൊഴിലില്ലായ്മയില്‍ ജമ്മു കശ്മീരിനേക്കാൾ പിന്നിലാണ്. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് നടിച്ചിട്ട് കാര്യമില്ല. വിദ്യാസമേഖലയിലെ പ്രശ്നങ്ങള്‍ ആത്മാര്‍ഥമായി ചര്‍ച്ചചെയ്യാതിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പത്താംക്ലാസ്സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് നേരേചൊവ്വേ എഴുത്തും വായനയും അറിയില്ലെന്ന് നേരത്തെ വിദ്യാഭ്യാസവകുപ്പിന് നേതൃത്വംനല്കുന്ന ഡിപിഐ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ അപഹസിച്ച് തള്ളി. ഇവിടെയുള്ള മന്ത്രിയും ഇതേകാര്യം പറഞ്ഞു. അദ്ദേഹത്തേയും തള്ളി, പറഞ്ഞത് തെറ്റാണെന്ന് പറയിപ്പിച്ചു. മന്ത്രിക്ക് അതില്‍ ഉറച്ചുനില്‍ക്കാനുള്ള തന്റേടം ഉണ്ടായില്ല. അദ്ദേഹം പറഞ്ഞത് തെറ്റായിരുന്നില്ല. അതാണ് യാഥാര്‍ഥ്യം. നീറ്റ് പരീക്ഷയിലെ കഴിഞ്ഞ വര്‍ഷങ്ങളിലെ കേരളത്തിലെ വിജയശതമാനം എടുത്ത് പരിശോധിച്ചാല്‍ മതി. പിന്നിലേക്കാണ് പോയിട്ടുള്ളത്. ഈ യാഥാര്‍ഥ്യം മുന്നില്‍നില്‍ക്കെ കുറേ എ പ്ലസ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല', കുഴല്നാടന് പറഞ്ഞു.
നമ്മള് ഏറ്റവും മുന്‍പന്തിയിലാണെന്നാണ് മന്ത്രി പറയുന്നത്. ഐഐടിയില്‍ പ്രവേശംനേടുന്ന കേരളീയര്‍ 1.08% ആണ്. മറ്റു സംസ്ഥാനങ്ങളില്‍ പത്ത് ശതമാനത്തിനും അതിന് മുകളിലുമാണ്. ദേശീയ പരീക്ഷകളില്‍ എന്തുകൊണ്ടാണ് നമ്മള് പിന്നിലാകുന്നതെന്ന് കണ്ടെത്തി പരിഹാരം കാണണം.
കേരളത്തിലേക്ക് വരുമായിരുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ പ്രത്യയശാസ്ത്ര പിടിവാശിക്കൊണ്ട് നശിപ്പിച്ചതാണ്. ഇതുമൂലം ഇത്തരം ഐടി വ്യവസായം ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും വഴിമാറിപ്പോയി.
ആര്‍ക്കുംവേണ്ടാത്ത ജാതിയും മതവും പറഞ്ഞ് ലോകംമുഴുവന്‍ വലിച്ചെറിഞ്ഞ, ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നമ്മള് തര്‍ക്കിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് നമ്മുടെകൂടെ നിര്‍ത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഈ സംസ്ഥാനത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്താണ് നമ്മള് നേടാന്‍ പോകുന്നത്. കഴിവുള്ള ചെറുപ്പക്കാരൊക്കെ പുറത്തേക്ക് ഒഴുകുന്നത് തുടര്‍ന്നാല്‍ കേരളം അവസാനം വൃദ്ധസദനമായി മാറുമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
കേരളത്തേക്കുറിച്ച് മാത്യു കുഴല്നാടന് പങ്കുവെച്ച ഉത്കണഠയില്നിന്ന് വ്യത്യസ്തമാണ് കാര്യങ്ങളെന്ന് മന്ത്രി ബിന്ദു മറുപടിനല്കി. കേരളത്തിലെ നഗരങ്ങളിലാണ് ജീവിതഭദ്രതയുള്ളതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് പറയാന്‍ സാധിക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംവിധാനമാണ് ഗ്ലോബല്‍ റാങ്കിങ്ങില്‍ ആദ്യം ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ അഭിമാനമുണ്ട്. ഇന്ത്യ സ്കില്‍ റിപ്പോര്‍ട്ട് എംഎല്‍എ വായിച്ചുനോക്കണം. തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നതിന് കേരളത്തിലെ സംവിധാനത്തേക്കുറിച്ച് അതില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്ക് കേരളത്തിലാണ് ഉണ്ടായത്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് കൊണ്ടുവന്നത് കേരളത്തിലാണ്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്കില്‍ ഗ്യാപ് നികത്തുന്നതിന് കാര്യമായ ഇടപെടലാണ് നടത്തിവരുന്നത്.
ഇവിടെ ചെയ്യാന്കഴിയാത്ത ജോലികള്‍ വിദേശത്തുപോയി ചെയ്യുന്നവരുണ്ട്. ഏറ്റവും മികച്ച തൊഴില്‍സാധ്യതകളിലാണ് വിദേശത്ത് മിക്കവാറും കുട്ടികള്‍ എത്തിച്ചേരുന്നതെന്നത് പൊള്ളയായ കാര്യമാണ്. വികസിത രാജ്യങ്ങളില്‍ വേണ്ടത്ര ആളുകള്‍ ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ രാജ്യത്തുനിന്ന് ആളുകളെ എടുക്കാന്‍ തയ്യാറാകുന്നത്. കേരളം മഹാമോശമാണ് എന്ന പ്രചാരണം എംഎല്‍എ നടത്താന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.