കാണാതായിട്ട് ഒന്നര മാസം.. മുഹമ്മദലി എവിടെ..?

കൊച്ചി: 2024 ജൂൺ എഴ് വെള്ളിയാഴ്ച. രാത്രി പത്തുമണിക്കു മുൻപായി ഒറ്റപ്പാലത്തെ വീട്ടിലെത്തുന്ന പി.മുഹമ്മദലി എന്ന അധ്യാപകൻ അന്ന് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. പരിഭ്രാന്തരായ വീട്ടുകാർ അന്വേഷണമാരംഭിച്ചു.

ബന്ധുക്കളും പൊലീസും സജീവമായി രംഗത്തിറങ്ങി. ഒടുവിൽ, തമിഴ്നാട്ടിലെ സേലത്ത് ട്രെയിൻ ഇറങ്ങിയതായി ഒരു മാസത്തിനു ശേഷം കണ്ടെത്തിയെങ്കിലും മുഹമ്മദലി ഇന്നും കാണാമറയത്താണ്. അധ്യാപികയായ ഭാര്യ അൻസിയയും നാലു മക്കളും പ്രതീക്ഷയോടെ എല്ലാ വാതിലുകളും മുട്ടുന്നു.

11 കൊല്ലമായി എറണാകുളം മട്ടാഞ്ചേരി പനയപ്പിള്ളി എംഎംഒവിഎച്ച്എസിലെ അധ്യാപകനാണ് ഒറ്റപ്പാലം കോതക്കുറിശ്ശിയിലുള്ള തോട്ടുങ്ങൽ വീട്ടിൽ പി.മുഹമ്മദലി (47). 

എട്ടു വർഷം ലീവ് വേക്കൻസിയിലായിരുന്നു പഠിപ്പിച്ചിരുന്നത്. കോവിഡിനു ശേഷം ജോലി സ്ഥിരമായി. താമസം തോപ്പുംപടിയിലുള്ള വാടക വീട്ടിൽ. വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞാൽ ഒറ്റപ്പാലത്തിനു പോവുകയും തിങ്കളാഴ്ച തിരിച്ചെത്തുകയുമാണ് പതിവ്.

ജൂൺ ആറിനു വ്യാഴാഴ്ച രാത്രി പതിവുപോലെ വീട്ടിലേക്കു ഫോൺ ചെയ്തുവെന്നു പറയുന്നു ഭാര്യ അൻസിയ. പിറ്റേന്ന് വീട്ടിലെത്തേണ്ട മുഹമ്മദലി പക്ഷേ എത്തിയില്ല. വീട്ടുകാർ തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ അടിക്കുന്നതല്ലാതെ എടുക്കുന്നില്ല. പരിഭ്രാന്തരായ കുടുംബം ഇതോടെ അന്വേഷണം ആരംഭിച്ചു. 

അങ്ങനെയാണ് വെള്ളിയാഴ്ച സ്കൂളില്‍ എത്തിയിട്ടില്ല എന്നറിയുന്നത്. അൻസിയയുടെ സഹോദരൻ ഇതിനിടെ എറണാകുളത്തെത്തി സ്കൂളിലെ പിടിഎ പ്രസിഡന്റിനൊപ്പം തോപ്പുംപടി പൊലീസിൽ പരാതി നൽകി. വാടക വീടിന്റെ ഉടമ അന്നു രാവിലെ മുഹമ്മദലി പുറത്തേക്ക് പോകുന്നത് കണ്ടിരുന്നു. 

സ്കൂളിൽ പോവുകയാണെന്നാണ് അദ്ദേഹം കരുതിയത്. വീട്ടിലെ സിസി ടിവി ദൃശ്യങ്ങളിൽ മുഹമ്മദലി രാവിലെ 7.15 ന് പുറത്തേക്ക് പോകുന്നതും കുറച്ചു കഴിഞ്ഞ് തിരികെ വരുന്നതും കാണുന്നുണ്ട്. രണ്ടാം വട്ടം പുറത്തേക്ക് പോകുമ്പോൾ കയ്യിൽ കുടയുമുണ്ട്. മൊബൈൽ ഫോൺ, എടിഎം കാർഡ് ഉൾപ്പെടെയുള്ളതെല്ലാം വീട്ടിലുണ്ടായിരുന്നു. മുറി പൂട്ടി താക്കോൽ ജനാലയ്ക്കരികിൽ വച്ചിരുന്നു.

സിസി ടിവി ദൃശ്യങ്ങൾ പിന്തുടർന്നുള്ള വീട്ടുകാരുടെ അന്വേഷണം എത്തിയത് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ്. മുഹമ്മദലിയുമായി രൂപസാദൃശ്യമുള്ള ഒരാൾ അവിടെനിന്നു ചെന്നൈക്ക് ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന വിവരം കിട്ടി. പൊലീസിന്റെ സഹായത്തോടെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാത്രി എട്ടു മണിക്ക് സ്റ്റേഷനിലെത്തി എന്നു കണ്ടു. 

തുടർന്ന്, 10.50 ന് പുറപ്പെടുന്ന ട്രെയിനിന്റെ അടുത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസും ബന്ധുക്കളും ചെന്നൈക്ക് തിരിച്ചു. എന്നാല്‍ ചെന്നൈയിൽ മുഹമ്മദലി ട്രെയിൻ ഇറങ്ങിയിട്ടില്ല എന്നു മനസ്സിലായി. പൊലീസ് ഇതിനിടെ ഈറോഡ്, കോയമ്പത്തൂർ സ്റ്റേഷനുകളിലും അന്വേഷണം നടത്തിയെങ്കിലും അവിെടയും ഇറങ്ങിയിട്ടില്ല എന്നു മനസ്സിലായി. അപ്പോഴേക്കും ആഴ്ചകൾ കടന്നു പോയിരുന്നു. 

ജൂലൈ അഞ്ചിന്, തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സേലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ അന്വേഷണത്തിൽ, സിസി ടിവിയിൽ മുഹമ്മദലിയുടെ ദൃശ്യം കണ്ടെത്തി. ട്രെയിനിറങ്ങി സ്റ്റേഷനു പുറത്തേക്ക് 100 മീറ്ററോളം നടന്നു പോകുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നെന്ന് അൻസിയ പറയുന്നു. സ്റ്റേഷനു പുറത്തുള്ള ദൃശ്യങ്ങൾക്കായി ശ്രമിച്ചെങ്കിലും ഒരു മാസം മുൻപുള്ളതായിരുന്നതിനാൽ കിട്ടിയില്ല. അതോടെ അന്വേഷണം വീണ്ടും വഴിമുട്ടി. 

‘‘സാധാരണ ഒറ്റയ്ക്കൊന്നും അങ്ങനെ യാത്ര ചെയ്യുന്ന ആളല്ല. ശമ്പളം കിട്ടിയ ശേഷം കൊടുക്കേണ്ടതൊക്കെ കൊടുത്തിട്ടുണ്ട്. 1500 രൂപ മാത്രമാണ് എടിഎം കാർഡുപയോഗിച്ച് എടുത്തിരിക്കുന്നത്. വെക്കേഷൻ കഴിഞ്ഞു തിരികെ പോയപ്പോൾ കുട്ടികളെ പിരിയുന്നതിൽ കുറച്ചു വിഷമം ഉണ്ടായിരുന്നു എന്നതല്ലാതെ കാര്യമായ വിഷമങ്ങളോ പ്രശ്നങ്ങളോ ഒന്നും പറഞ്ഞിട്ടുമില്ല. 

തമിഴ്നാട്ടിലെ മലയാളി അസോസിയേഷനുകൾ വഴിയുമെല്ലാം അന്വേഷിക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല’’ അൻസിയ പറയുന്നു. മുഹമ്മദലിയെ കാണാതായിട്ട് ഒന്നര മാസമാകുന്നു. ആരോടും പറയാതെ സേലത്തെ ഇരുട്ടിലേക്കിറങ്ങി ആ അധ്യാപകൻ എവിടേക്കാണ് പോയത്?

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !