ആമയിഴഞ്ചാൻ തോട്ടിലുണ്ടായ സമാനദുരന്തം കൊച്ചിയിലും ആവർത്തിക്കാൻ സാധ്യത; ജനം സഹകരിക്കാതെ കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയിക്ക് ജീവൻ നഷ്ടപ്പെട്ടെങ്കിൽ സമാനദുരന്തം കൊച്ചിയിലും ആവർത്തിക്കാമെന്ന് മുന്നറിയിപ്പുകൾ. മാലിന്യവാഹിനികളായ തേവര–പേരണ്ടൂർ കനാലും മുല്ലശ്ശേരി കനാലും ആമയിഴഞ്ചാൻ തോടിനേക്കാൾ ഒട്ടും ഭേദമല്ല. 

തേവര മുതൽ‍ വടുതല വരെയുള്ള 22 റെയിൽവേ തുരങ്കങ്ങളും അപകടസാധ്യത കൂട്ടുന്നു. ഈ തുരങ്കങ്ങൾ വൃത്തിയാക്കുന്നതു സംബന്ധിച്ച് കൊച്ചി കോർപറേഷനും റെയിൽവേയുമായി നിലനിൽക്കുന്ന തർക്കം പരിഹരിച്ചിട്ടില്ല. 

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരലല്ല വേണ്ടതെന്ന് ഹൈക്കോടതി ഇന്നലെ റെയിൽവേയ്ക്കും തിരുവനന്തപുരം കോർപറേഷനും മുന്നറിയിപ്പ് നൽകി. 

തങ്ങളുടെ ഭാഗത്തുനിന്ന് മലിനീകരണം ഉണ്ടാകുന്നില്ലെന്നും കോർപറേഷൻ മാലിന്യങ്ങൾ ഒഴുകിയെത്തുന്നതാണ് റെയിൽവേ തുരങ്കങ്ങൾ അടഞ്ഞുപോകാൻ കാരണമെന്നുമായിരുന്നു റെയിൽവേയുടെ വാദം. 

തുരങ്കം വൃത്തിയാക്കുന്ന കാര്യം അറിയിച്ചാലും റെയിൽവേ അലംഭാവം തുടരുകയാണെന്നു കോർപറേഷൻ വ്യക്തമാക്കി. സമാനസാഹചര്യം കൊച്ചിയിലും നിലനിൽക്കുന്നു.

റെയിൽവേ ലൈനുകൾക്ക് അടിയിൽ 22 തുരങ്കങ്ങളുണ്ടെങ്കിലും ഇതിൽ മൂന്നെണ്ണം മാത്രമേ റെയില്‍വേ വൃത്തിയാക്കിയിട്ടുള്ളൂ എന്നാണ് വിമർശനം. റെയിൽവേയുടെ അനുമതിയില്ലാതെ കോർപറേഷന് ഈ ജോലി ചെയ്യാൻ കഴിയില്ല. 2022ൽ‍ റെയിൽവേ ഈ തുരങ്കങ്ങൾ വൃത്തിയാക്കി. 

ഇത്തവണ വേനൽമഴ സമയത്ത് കൊച്ചി മുങ്ങിയപ്പോൾ റെയിൽവേ തുരങ്കങ്ങളും ഉത്തരവാദിയാണെന്ന് ചർച്ചകൾ ഉയർന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം റെയിൽവേ തുരങ്കങ്ങള്‍ വൃത്തിയാക്കാതെ അടഞ്ഞുപോയതാണെന്നായിരുന്നു വിമര്‍ശനം. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണു പിന്നീട് ഇക്കാര്യത്തിൽ പരിഹാരങ്ങൾ ഉണ്ടായത്.

എന്നാൽ ഇത് വൃത്തിയാക്കുന്ന കാര്യത്തിൽ മെല്ലപ്പോക്കാണ് ഇപ്പോഴുമെന്ന് കോർപറേഷനും കുറ്റപ്പെടുത്തുന്നു. തേവര മുതൽ പനമ്പിള്ളി നഗർ, കടവന്ത്ര, കലൂർ, എളമക്കര വഴി പേരണ്ടൂരിലെത്തുന്ന കനാൽ നഗരത്തിന്റെ ജീവനാഡിയാണെങ്കിലും ഒഴുകുന്നത് കറുത്ത നിറത്തിലാണ്.

പലയിടത്തും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും കനാൽ വീണ്ടെടുക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വേഗം പോരാ. നഗരമാലിന്യങ്ങളും ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും അവശിഷ്ടങ്ങൾ മുതൽ അറവുമാലിന്യങ്ങൾ വരെ നിക്ഷേപിക്കാന്‍ കൊച്ചിക്കാർക്കുള്ള സ്ഥലമാണ് പേരണ്ടൂർ കനാലും മുല്ലശേരി കനാലും. 

ജനം സഹകരിക്കാതെ കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും വെള്ളമൊഴുക്ക് തടസ്സപ്പെടാതിരിക്കണമെങ്കിൽ പ്ലാസ്റ്റിക് മാലിന്യമടക്കം നിക്ഷേപിക്കാതിരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടർച്ചയായി വ്യക്തമാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !