തിരുവനന്തപുരം: തമിഴ്നാട് അതിര്‍ത്തിയില്‍ കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കാറിനുള്ളില്‍വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കുടുംബം. കൊല്ലപ്പെട്ട ദീപുവിനെ നേരത്തെ 50 ലക്ഷം രൂപ ചോദിച്ച് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ വിധു പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ മക്കളെ അപായപ്പെടുത്തുമെന്നായിരുന്നു ഗുണ്ടാസംഘം പറഞ്ഞിരുന്നതെന്നും ഭാര്യ പ്രതികരിച്ചു.
ഗുണ്ടാപിരിവ് നടത്തുന്നവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അവര്‍ ഇടയ്ക്കിടെ പൈസ ചോദിക്കും. മക്കളെ ഉപദ്രവിക്കുമെന്നും പറഞ്ഞിരുന്നു. പൈസ റെഡിയാക്കി വെച്ചോ, ഇല്ലെങ്കില്‍ നിന്നെ റെഡിയാക്കുമെന്ന് ഒരിക്കല്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഭാര്യ പറഞ്ഞു.
50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്നെ കുത്തുമെന്ന് അച്ഛനോട് ഗുണ്ടാസംഘം പറഞ്ഞതായി ദീപുവിൻ്റെ മകനും വെളിപ്പെടുത്തി. രണ്ടുമാസം മുമ്പ് ഇക്കാര്യം അച്ഛന് തന്നോട് പറഞ്ഞിരുന്നതായും മകന് പറഞ്ഞു.
അതിനിടെ, കൊലപാതകം നടന്ന സ്ഥലത്തുനിന്നുള്ള ചില സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ കൃത്യം നടത്തിയ ശേഷം ദീപുവിന്റെ കാറില്‍നിന്ന് ഇറങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അസ്വാഭാവികമായനിലയില്‍ കാര്‍ കണ്ടതോടെയാണ് അരുംകൊല പുറത്തറിയുന്നത്. കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചതോടെയാണ് കാറിന്റെ മുന്‍സീറ്റില്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ ദീപുവിനെ കണ്ടെത്തിയത്. ദീപുവിന്റെ കൈവശമുണ്ടായിരുന്ന പത്തുലക്ഷം രൂപയും നഷ്ടമായിരുന്നു.
ദീപുവിന്റെ കൈയില്‍ പണമുണ്ടെന്ന് കൃത്യമായി അറിയുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും പോലീസ് കരുതുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.