തിരുവനന്തപുരം: പാറമട വ്യവസായിയായ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ മലയം ചൂഴാറ്റുകോട്ട സ്വദേശി സജികുമാർ(55) എന്ന ചൂഴാറ്റുകോട്ട അമ്പിളിയെ മാർത്താണ്ഡം കോടതി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട ദീപുവിന്റെ വാഹനത്തിലുണ്ടായിരുന്ന പണത്തിൽനിന്നുള്ള ഏഴരലക്ഷം രൂപ സജിയിൽനിന്ന് തമിഴ്‌നാട് പോലീസ് കണ്ടെടുത്തു.
സർജിക്കൽ ബ്ലേഡുപയോഗിച്ചാണ് കൊല നടത്തിയതെന്നും പോലീസ് കണ്ടെത്തി. ബ്ലേഡ് നൽകിയ സജികുമാറിന്റെ സുഹൃത്തും സർജിക്കൽ സ്ഥാപന ഉടമയുമായ സുനിൽകുമാറിനെ പോലീസ് തിരയുകയാണ്.
പണം തട്ടിയെടുക്കാൻ സജി ആസൂത്രിതമായി ദീപുവിനൊപ്പം കൂടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചില കേസുകളുടെ ഭാഗമായി സജിക്കു പണം ആവശ്യമായിരുന്നു. ഇതിനായി പലരെയും സമീപിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ സുഹൃത്തുകൂടിയായ ദീപുവിനെ വകവരുത്തി പണം തട്ടാൻ തീരുമാനിക്കുകയായിരുന്നു. ക്വട്ടേഷൻ എന്ന സംശയത്തിലും അന്വേഷണം നടക്കുന്നുണ്ട്.
നിരവധി ചോദ്യംചെയ്യലുകൾ നേരിട്ടിട്ടുള്ള പ്രതിയായതിനാൽ പോലീസിന്റെ നീക്കങ്ങൾ മുൻകൂട്ടി കാണാനാകുന്നത് അന്വേഷണ സംഘത്തിനു വലിയ വെല്ലുവിളി ഉയർത്തുന്നു. കൊലപാതകത്തിനുശേഷം പടന്താലുംമൂട്ടിലേക്കു നടന്നെത്തിയ സജികുമാർ ഇവിടെനിന്ന് ഒരു ഇരുചക്രവാഹനം കൈകാണിച്ച് നിർത്തി കളിയിക്കാവിളയിൽ എത്തുകയും അവിടെനിന്ന് ഓട്ടോറിക്ഷയിൽ മലയത്തെ വീട്ടിലേക്കു പോവുകയും ചെയ്തു.
കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ വീടിനു സമീപത്തുെവച്ച് കത്തിച്ചു കളഞ്ഞതായും പോലീസിനോടു വെളിപ്പെടുത്തി.സമീപത്തെ തോട്ടിൽനിന്നാണ് സർജിക്കൽ ബ്ലേഡ് പോലീസ് കണ്ടെടുത്തത്. കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ദീപുവിന്റെ ഭാര്യ കളിയിക്കാവിള പോലീസ് സ്റ്റേഷനിലെത്തി മൊഴിനൽകി മടങ്ങി.മോഷ്ടിച്ച പത്തുലക്ഷം രൂപയിൽ അഞ്ചുലക്ഷം രൂപ പ്രതിയുടെ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിലാണ് പോലീസ് കണ്ടെടുത്തത്.
ബുധനാഴ്ച രാത്രി ഒരുമണിക്കു ശേഷം അന്വേഷണസംഘം നാല് ടാക്സി വാഹനങ്ങളിലായി പ്രതിയുടെ വീട്ടിലെത്തിയാണ് പണം കണ്ടെത്തിയത്. അയൽവാസിയുടെ വീട്ടിൽനിന്ന് രണ്ടരലക്ഷം രൂപയും കണ്ടെത്തി. ബാക്കി തുകയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.കുടുംബശ്രീയിൽനിന്നു വായ്പ ലഭിച്ച തുകയാണെന്നു പറഞ്ഞാണ് അയൽവാസിയുടെ വീട്ടിൽ സൂക്ഷിക്കാൻ നൽകിയിരുന്നത്. സജിയുടെ ഭാര്യയെ വിളിച്ചുവരുത്തി നടത്തിയ ചോദ്യംചെയ്യലിലാണ് പണം വീട്ടിലുണ്ടെന്ന് ഇവർ പറഞ്ഞത്.
കൊലപാതകദിവസം സജികുമാർ വീട്ടിലുണ്ടായിരുന്നുവെന്നാണ് ഭാര്യ അന്വേഷണസംഘത്തോട് ആദ്യം പറഞ്ഞത്. സംശയമുണ്ടെങ്കിൽ മൊബൈൽഫോൺ ടവർ പരിശോധിക്കാനും ആവശ്യപ്പെട്ടു.സജികുമാർ കൊലപാതകം നടത്തിയതായി സമ്മതിക്കുന്ന മൊഴിയുടെ ശബ്ദരേഖ അന്വേഷണസംഘം കേൾപ്പിച്ചതോടെ സജി വീട്ടിലില്ലായിരുന്നുവെന്നും മൊബൈൽഫോൺ വീട്ടിൽ വച്ചിട്ടാണ് പോയതെന്നും ഇവർക്കു സമ്മതിക്കേണ്ടിവന്നു.
തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പണം വീട്ടിലുണ്ടെന്നു സമ്മതിച്ചത്. ആദ്യം അഞ്ചു ലക്ഷം രൂപ മാത്രമേയുള്ളൂവെന്നു പറഞ്ഞെങ്കിലും ഒടുവിൽ മുഴുവൻ പണത്തിന്റെയും വിവരം നൽകി. പണത്തെക്കുറിച്ച് തനിക്കറിയില്ലെന്നാണ് സജികുമാർ ആദ്യംമുതൽ പറഞ്ഞിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.