ഹൈദരാബാദ്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ തണ്ടൂരിലാണ് ദാരുണ സംഭവം.
വീട്ടില്‍ ആളില്ലാതിരുന്ന സമയത്തായിരുന്നു അകത്തുകയറി നായ കുഞ്ഞിനെ ആക്രമിച്ചത്.ബാബുസായി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. ജോലിക്ക് പോയി തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കള്‍ കണ്ടത് നായയുടെ കടിയേറ്റ് ജീവനറ്റു കിടക്കുന്ന കുഞ്ഞിനെയാണ്. സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ പിതാവായ ദത്തു വളർത്തു നായയെ കൊന്നു.
കഴിഞ്ഞ മാസം തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 14ന് ഹൈദരാബാദില്‍ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയെയാണ് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നത്.
ഏപ്രില്‍ 13നായിരുന്നു മറ്റൊരു സംഭവം. ഉത്തർപ്രദേശിലെ ഡിയോറിയയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നാല് വയസുകാരിയാണ് കൊല്ലപ്പെട്ടത്. 2022 മുതല്‍ 2023 വരെ നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ 26.5 ശതമാനം വർധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ഡിസംബറില്‍ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ മാസം ആദ്യം, ചെന്നൈയിലെ ഒരു പാർക്കില്‍ രണ്ട് റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ ഉടമകള്‍ക്കെതിരെ അശ്രദ്ധയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.
സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ പൊതു പാർക്കുകളില്‍ നായ്ക്കളെ പ്രവേശിപ്പിക്കുന്നതിനുള്ള നിയമങ്ങള്‍ കർശനമാക്കി.
പിറ്റ്‌ബുള്‍ ടെറിയർ, അമേരിക്കൻ ബുള്‍ഡോഗ്, റോട്ട്‌വീലർ, മാസ്റ്റിഫ്‌സ് എന്നിവയുള്‍പ്പെടെ 23 ഇനം നായ്ക്കളുടെ വില്‍പ്പനയും പ്രജനനവും നിരോധിക്കാൻ മാർച്ചില്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇനങ്ങളെ വളർത്തുന്നവർ അണുവിമുക്തമാക്കണമെന്നും നിർദേശത്തില്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.