കൊച്ചി:എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് സിഎംആർഎൽ 1.72 കോടി രൂപ നൽകിയെന്നാണ് കോട്ടയം ജില്ലാ പഞ്ചായത്തംഗവും സിഎംആർഎല്ലിൽ മൈനോരിറ്റി ഷെയർഹോൾഡറുമായ ഷോൺ ജോർജ് നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്.
വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ടി.ആർ.രവി ഹർജി തീർപ്പാക്കിയത്. ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജനുവരി 31ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം, സിഎംആർഎല്ലും എക്സാലോജിക്കുമായുള്ള ഇടപാടിൽ തങ്ങൾക്കെതിരെയും എസ്എഫ്ഐഒ അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജി ഹൈക്കോടതി ജൂലൈ 15ന് പരിഗണിക്കാൻ മാറ്റി.
നിലവിൽ വിവാദമായിട്ടുള്ള അബുദാബി ബാങ്കിന്റെ അക്കൗണ്ട് വഴി എസ്എൻസി ലാവ്‌ലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്നിവയിൽ നിന്ന് വൻതുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെന്ന ഷോണിന്റെ ആരോപണം സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉപഹർജിയും നിലവിലുള്ള ഹർജികൾക്കൊപ്പം നൽകിയിരുന്നു.
സിഎംആർഎൽ രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ നിയമവിരുദ്ധമായി പണം നൽകിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു ഷോണിന്റെ ആദ്യ ഹര്‍ജി.
തുടർന്ന് സിഎംആർഎൽ, കെഎസ്ഐഡിസി, എക്സാലോജിക് സൊല്യൂഷൻസ് എന്നിവയുടെ ഇടപാടുകൾ സംബന്ധിച്ച് എസ്എഫ്ഐഒ അന്വേഷണം നടത്താൻ കോർപറേറ്റ് കാര്യമന്ത്രാലയത്തിന് നിർദേശം നൽകണമെന്നായിരുന്നു പിന്നീടുയർന്ന ആവശ്യം.
ആദ്യം കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണ് പുതുച്ചേരി റജിസ്ട്രാർ ഓഫ് കമ്പനീസ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം അന്വേഷണം ഏൽപിച്ചത്.
എന്നാൽ ഈ വകുപ്പു പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കമ്പനി നിയമത്തിനുള്ളിൽ മാത്രം ഒതുങ്ങുന്ന ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നും പകരം എസ്എഫ്ഐഒ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ ഇതിനിടെ കമ്പനി നിയമത്തിന്റെ 212 വകുപ്പ് പ്രകാരം കേന്ദ്രം എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ വിഷയം അന്വേഷിക്കുന്നുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.