നോയിഡ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും ചേർന്ന് യുവതിയെ തല്ലിക്കൊന്നതായി പരാതി. ഉത്തർപ്രദേശ് നോയിഡ സ്വദേശി കരിഷ്‌മയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച കരിഷ്‌മ വീട്ടിൽ വിളിച്ച് ഭർത്താവും അയാളുടെ കുടുംബവും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ തന്നെ മർദ്ദിക്കുന്നതായി വീട്ടുകാരെ അറിയിച്ചിരുന്നു.തുടർന്ന് യുവതിയുടെ കുടുംബം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ കരിഷ്മയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം 2022 ഡിസംബറിലാണ് വികാസും കരിഷ്‌മയും വിവാഹിതരായത്. വികാസിന്റെ കുടുംബത്തോടൊപ്പമാണ് ദമ്പതികൾ താമസിച്ചിരുന്നത്. വിവാഹ സമയത്ത് വരന്റെ കുടുംബത്തിന് 11 ലക്ഷം രൂപയും സ്വർണവും ഒരു എസ്യുവി കാറും സ്ത്രീധനമായി നൽകിയിരുന്നതായി കരിഷ്‌മയുടെ സഹോദരൻ ദീപക് വ്യക്തമാക്കി.
എന്നാൽ വികാസിന്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ വർഷങ്ങളോളം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി അദ്ദേഹം ആരോപിച്ചു.
കരീഷ്മ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിന് ശേഷവും ഈ പീഡനം തുടർന്നു എന്നാണ് കുടുംബം പറയുന്നത്. പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ കരിഷ്മയുടെ കുടുംബം ഒരു 10 ലക്ഷം രൂപ കൂടി വികാസിന് നൽകി.
അടുത്തിടെ ഒരു ഫോർച്യൂണർ കാർ വാങ്ങാൻ 21 ലക്ഷം രൂപ വികാസിന്റെ കുടുംബം വീണ്ടും യുവതിയോട് ആവശ്യപ്പെട്ടു. ഇത് ലഭിക്കാത്തതിനെ തുടർന്നാണ് കരിഷ്മയെ മർദ്ദിച്ചു കൊലപ്പെടുത്തിയത് എന്നാണ് ദീപക് ആരോപിക്കുന്നത്.
കൊലപാതകത്തിൽ വികാസ്, പിതാവ് സോംപാൽ ഭാട്ടി, അമ്മ രാകേഷ്, സഹോദരി റിങ്കി, സഹോദരന്മാരായ സുനിൽ,അനിൽ എന്നിവർക്കെതിരെ സ്ത്രീധന കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.വികാസിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ നടത്തുന്നതായും പൊലീസ് അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.