ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും. തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെ മത്സരിപ്പിക്കാനാണ് തീരുമാനം.വടകരയില്‍ ഷാഫി പറമ്പിലിനെയും ആലപ്പുഴയില്‍ കെസി വേണുഗോപാലും സ്ഥാനാര്‍ഥികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും.
മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിര്‍ത്തും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പിന്മാറുമെന്ന് ടിഎന്‍ പ്രതാപന് പറഞ്ഞു. എന്നെ പോലെ നിസ്സാരനായ ഒരാളെ നേതാവ് ആക്കിയത് കോണ്‍ഗ്രസാണ്. കെ മുരളീധരന് മികച്ച ലീഡറാണെന്നും തൃശൂരില്‍ ആര് സ്ഥാനാര്‍ഥിയായാലും അവരെ പിന്തുണയ്ക്കുമെന്നും പ്രതാപന് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, രേവന്ത് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഓണ്‍ലൈനിലൂടെയാണ് യോഗത്തില്‍ പങ്കെടുക്കുത്തത്.കേരളം, തെലങ്കാന, കര്‍ണാടക, ഛത്തിസ്ഗഡ്, ഡല്‍ഹി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സീറ്റുകള്‍ സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. മുന്‍ധനമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയുടെ കരട് ഖര്‍ഗെയ്ക്ക് കൈമാറി.
ഇതില്‍ സിഇസി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 195 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.