ചെന്നൈ :യുവാക്കള്‍, വനിതകള്‍, കര്‍ഷകര്‍, സാമൂഹ്യ നീതി തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരിക്കും പ്രതിപക്ഷ മുന്നണിയായ ഇന്ത്യ ലോക് സഭാ തിരഞ്ഞെടുപ്പിനെ നേരിടുക.
ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളിലായി 25 ഗ്യാരന്റികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇതിന്റെ സൂചന നല്‍കിയിരുന്നു.എന്നാല്‍ ഇന്ത്യ മുന്നണിയിലെ പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ ഡിഎംകെ പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഇക്കാര്യങ്ങള്‍ ഉറപ്പിക്കുകയാണ്. ഇന്ത്യ മുന്നണിയില്‍ ആദ്യമായി പ്രകടന പത്രിക പുറത്തിറക്കുന്ന പാര്‍ട്ടിയായും ഡിഎംകെ മാറി.
കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും പ്രകടനപത്രിക പുറത്തിറക്കുന്നതിന് മുന്‍പാണ് പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍, സിഎഎ പിന്‍വലിക്കും, ജിഎസ്ടി പുനപരിശോധിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി ഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം, നീറ്റ് പരീക്ഷ ഒഴിവാക്കല്‍ അടക്കമുള്ളവയും ഡിഎംകെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യൂന്നു.കര്‍ഷക, വിദ്യാഭ്യാസ ലോണുകള്‍ എഴുതിത്തള്ളും. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കും. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കില്ല. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കില്ലെന്നും ഡിഎംകെ പ്രകടനപത്രികയില്‍ പറയുന്നു.
കര്‍ഷകരേയും സ്ത്രീകളേയും യുവാക്കളേയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാകും ഇന്ത്യ മുന്നണിയുടെ പ്രകടനപത്രികയിലുണ്ടാവുക എന്ന സൂചന കൂടിയാണ് ഡിഎംകെ പ്രഖ്യാപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ന്യായ് പദ്ധതി തന്നെയാണ് ഇത്തവണയും പ്രധാന ആയുധമാക്കി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. 5 ന്യായ് പദ്ധതികളിലായി 25 ഗ്യാരന്റികളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുണ്ടാവുക എന്നാണ് സൂചന.
കോണ്‍ഗ്രസ് പ്രകടന പത്രികയ്ക്ക് അവസാന രൂപം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രകടനപത്രികയെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ബിജെപിയുടെ 'മോദിയുടെ ഗ്യാരന്റി' മുദ്രാവാക്യത്തെ ചെറുക്കാനായി ന്യായ് പദ്ധതി മുന്നോട്ടുവയ്ക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.