തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉണ്ടായേക്കില്ലെന്നാണ് സൂചന.ബജറ്റുമായി മുഖ്യമന്ത്രിയുമായി ധനമന്ത്രി ബാലഗോപാല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതില്‍ വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടേക്കും.
ഘട്ടംഘട്ടമായി പെൻഷൻ 2500 രൂപയാക്കുമെന്ന എല്‍.ഡി.എഫ് പ്രഖ്യാപനം കണക്കിലെടുത്ത് ഇക്കുറി ബജറ്റില്‍ 100 രൂപയുടെ വർധനവ് പ്രതീക്ഷിച്ചിരുന്നു. അഞ്ച് മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്. 900 കോടിയാണ് ഒരുമാസത്തെ പെൻഷൻ നല്‍കാൻ വേണ്ടത്. 4500 കോടിയാണ് കുടിശ്ശിക തീർക്കാൻ മാത്രം വേണ്ടത്.
ഈ സാഹചര്യത്തില്‍ പെൻഷൻ വർധന അധിക ഭാരമാകുമെന്നാണ് വിലയിരുത്തല്‍. പെൻഷന് പണം കണ്ടെത്താൻ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് കാര്യമായി ഗുണം ചെയ്തിട്ടില്ല. 2023 ഏപ്രില്‍ ഒന്നുമുതല്‍ നവംബർ 30 വരെ പെട്രോള്‍, ഡീസല്‍ സെസ് ഇനത്തില്‍ 600.78 കോടിയാണ് ലഭിച്ചത്.
എട്ട് മാസത്തെ സെസ് പിരിച്ചിട്ടും ഒരു മാസത്തെ സാമൂഹികസുരക്ഷ പെൻഷന് പോലും തികയുന്നില്ലെന്ന് ധനവകുപ്പ് സമ്മതിക്കുന്നു. ഇന്ധനസെസ് കൂടി ആയതോടെ വലിയ ചരക്കുവാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഇന്ധനം നിറക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറി. ഡീസല്‍ വില്‍പന കുറഞ്ഞതോടെ സെസ് മാത്രമല്ല, സംസ്ഥാനത്ത് ലഭിച്ചിരുന്ന നികുതിയും കുറയുന്ന സ്ഥിതിയാണ്.വാർധക്യകാല പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിങ്ങനെ വിവിധ ക്ഷേമ പെൻഷനുകള്‍ ഒന്നിച്ചാണ് സർക്കാർ വിതരണം ചെയ്യുന്നത്. 1600 രൂപ വെച്ച് 8000 രൂപയാണ് ഓരോ ഗുണഭോക്താവിനും സർക്കാർ നല്‍കാനുള്ളത്. ഏറ്റവുമൊടുവില്‍ ആഗസ്റ്റിലെ പെൻഷനാണ് നല്‍കിയത്. കേന്ദ്രം തുച്ഛമായ തുകയാണ് പെൻഷനായി അനുവദിക്കുന്നതെങ്കിലും എല്ലാ വിഭാഗങ്ങള്‍ക്കും 1600 രൂപ തികച്ചാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്.
ക്ഷേമ പെൻഷൻ നല്‍കാൻ സർക്കാർ രൂപവത്കരിച്ച പെൻഷൻ കമ്പനിക്ക് 11,373.29 കോടി രൂപയുടെ കടമുണ്ട്. 6.85 ശതമാനം മുതല്‍ 10 ശതമാനം വരെ പലിശക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും സഹകരണ കണ്‍സോർട്യത്തില്‍നിന്നും വായ്പയായി എടുത്ത തുകയാണ് തിരിച്ചടയ്ക്കാനുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.