കൊല്ലം: ഓയൂരില്‍ അക്രമിസംഘം കമ്മല്‍ കവര്‍ന്നെന്ന 14-കാരിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തല്‍. വീട്ടില്‍നിന്ന് പരിഗണനയും സ്നേഹവും കിട്ടാത്തതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് കുട്ടി വ്യാജപരാതി നല്‍കിയതെന്ന നിഗമനത്തിലാണ് പോലീസ്.സ്കൂട്ടിയിലെത്തിയ രണ്ടുപേര്‍ തലയില്‍ അടിച്ചുവീഴ്ത്തിയശേഷം തന്റെ കമ്മല്‍ മോഷ്ടിച്ചെന്നായിരുന്നു കുട്ടി പറഞ്ഞത്.
എന്നാല്‍, പെണ്‍കുട്ടിയുടെ പരാതിയില്‍ തുടക്കംമുതലെ പോലീസിന് സംശയമുണ്ടായിരുന്നു. മാല തട്ടിപ്പറിക്കുന്നത് സാധാരണയാണെങ്കിലും ഇത് കമ്മല്‍ ആയതിനാല്‍ പോലീസിന്റെ സംശയം ബലപ്പെട്ടു.
പരാതികിട്ടിയശേഷം പെണ്‍കുട്ടിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, പരിശോധനയില്‍ കുട്ടിയുടെ തലയിലോ ശരീരഭാഗങ്ങളിലോ പരിക്കൊന്നും കണ്ടെത്താനായില്ല.
ഇതോടെ കുട്ടിയോട് വീണ്ടും കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായി. ഒരു സുഹൃത്തിന് കമ്മല്‍ കൈമാറിയെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഈ മൊഴി മാറ്റി. പിന്നീട്, പറമ്പിലേക്ക് കമ്മല്‍ എടുത്തെറിഞ്ഞെന്ന് പോലീസിനെ കുട്ടി അറിയിച്ചു.
വീട്ടില്‍നിന്ന് പരിഗണന കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ഇത് ചെയ്തതെന്ന് ഒടുവില്‍ കുട്ടി സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൂയ്യപ്പള്ളി പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.