മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. '
മുന്നിലിരുന്ന സദസിനെ കണ്ട് ഹാലിളകിയല്ല എം.ടി. സംസാരിച്ചത്. മറിച്ചു പറയാനുള്ളത് മുന്‍കൂട്ടി തയാറാക്കി കുറിച്ച് കൊണ്ടുവന്നു വായിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ നാവു പിഴ എന്ന് പറയുക വയ്യ.
നട്ടെല്ലുള്ള ഒരു പത്രപ്രവര്ത്തകന് രംഗത്തിറങ്ങിയാല്‍ കുട്ടി ആണോ പെണ്ണോ എന്നറിയാം...അതിനു ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ ടിവിയുടെ മുന്നിലിരിക്കുന്ന സാധാരണക്കാരന് ഭ്രാന്ത് പിടിക്കുമെന്നാണ് ബാലചന്ദ്രമേനോന് കുറിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഞാൻ ജീവിച്ചിരിപ്പുണ്ടെന്നും എനിക്ക് സ്ഥിര ബുദ്ധി ഉണ്ടെന്നും എന്നെ ബോധ്യപ്പെടുത്താൻ മാത്രമാണ് ഈ കുറിപ്പ്. ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ ഞാൻ പഠിച്ചത് ഉള്ളില്‍ തോന്നുന്നത് അതുപോലെ കേള്‍വിക്കാരില്‍ പകരുന്ന രീതിയാണ്.
ആ ബലത്തില്‍ ഞാൻ തുടങ്ങാം. 'കുരുടന്മാര് ആനയെ കണ്ടത് പോലെ' എന്നൊരു പ്രയോഗമുണ്ടല്ലോ. അതുപോലെ, ഒരു ആശയക്കുഴപ്പം ആവശ്യമില്ലാതെ സംജാതമായിരിക്കുന്നു. പരിണത പ്രജ്ഞനായ എം.ടി. വാസുദേവൻ നായര്‍ കോഴിക്കോട്ടെ ഒരു സാംസ്കാരിക വേദിയില്‍ വച്ച് അമിതാധികാരത്തിന്റെ കേന്ദ്രീകരണത്തെപ്പറ്റി അദ്ദേഹത്തിന്റെ സമഗ്രമായ ഒരു കാഴ്ചപ്പാട് വെളിവാക്കുകയുണ്ടായി.
അമിതാധികാരത്തെപ്പറ്റി പറഞ്ഞ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടായത് ആകസ്മികമെന്നു പറയുക വയ്യ. മുന്നിലിരുന്ന സദസിനെ കണ്ട് ഹാലിളകിയല്ല എം.ടി. സംസാരിച്ചത്. മറിച്ച്, പറയാനുള്ളത് മുൻകൂട്ടി തയാറാക്കി കുറിച്ച് കൊണ്ടുവന്നു വായിക്കുകയായിരുന്നു.
അതുകൊണ്ടു തന്നെ 'നാവു പിഴ ' എന്ന് പറയുക വയ്യ. എം.ടി. പറഞ്ഞ കാര്യങ്ങള്‍ ഇന്നിത് വരെ നാം കേള്‍ക്കാത്ത പുതുസിദ്ധാന്തമൊന്നുമല്ല. 'POWER. CORRUPTS ; ABSOLUTE POWER CORRUPTS ABSOLUTELY' എന്ന് കുട്ടിക്കാലം മുതലേ നാം കേട്ട് ശീലിച്ച കാര്യം തന്നെ.
പറഞ്ഞതല്ല ഇവിടുത്തെ പ്രശ്നം. ആരെപ്പറ്റി പറഞ്ഞു എന്ന വ്യാഖ്യാനം വന്നതോടെ ആടിനെ പട്ടിയാക്കുന്ന കളി തുടങ്ങി. പിണറായിയെപ്പറ്റി എന്നും മോദിയെപ്പറ്റിയെന്നുമൊക്കെ വാദ പ്രതിവാദങ്ങള്‍ കൊഴുക്കുന്നു.
എം.ടി. പറഞ്ഞതിനെ വ്യഖ്യാനിക്കാൻ ഒരു കൂട്ടര് വേറെയും. ഇത് തുടരുന്നത് അഭിലഷണീയമല്ല. ഇപ്പോള്‍ത്തന്നെ ഈ വിവാദത്തില്‍ കോഴിക്കോട്ട് ഇതിനു കാരണമായ പുസ്തക പ്രകാശനത്തെയും ആ ചടങ്ങില്‍ പങ്കെടുത്ത മറ്റു വിശിഷ്ട വ്യക്തികളെയും എല്ലാവരും മറന്നുകഴിഞ്ഞു.
ഈ വിവാദം അവസാനിക്കാൻ ഒരു വഴിയേ ഉള്ളൂ. ഒന്നുകില്‍ എം.ടി., അല്ലെങ്കില്‍ മുഖ്യമന്ത്രി നയം വ്യക്തമാക്കണം. നട്ടെല്ലുള്ള ഒരു പത്രപ്രവര്ത്തകൻ രംഗത്തിറങ്ങിയാല്‍ കുട്ടി ആണോ പെണ്ണോ എന്നറിയാം.
അതിന് ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ ടീവിയുടെ മുന്നിലിരിക്കുന്ന സാധാരണക്കാരന് ഭ്രാന്ത് പിടിക്കും. രാഷ്ട്രീയക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ഞങ്ങള്‍ക്കു കാര്യങ്ങളൊക്കെ വേണ്ട രീതിയില്‍ മനസിലായിക്കഴിഞ്ഞു. പിന്നെ നിങ്ങള്‍ എന്തിനാ ഈ പെടാപാട് പെടുന്നത് ?ഒരു നിമിഷം ....ഒന്ന് ശ്രദ്ധിക്കൂ. നമുക്ക് ചുറ്റുമുള്ളവര്‍ ഉശിരോടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കുന്നത് ശ്രദ്ധിച്ചോ? അവര്‍ പല പ്രായത്തിലുള്ളവര്‍. പല മതത്തില്‍ പെട്ടവര്‍. അവരുടെയെല്ലാം വായില്‍ നിന്നുതിരുന്നത് ഒറ്റ മുദ്രാവാക്യമാണ്യ ശ്രദ്ധിക്കൂ.
''പള്ളിയിലെ മണി മോട്ടിച്ചത് ഞാനല്ലാ
അപ്പോള്‍, ഇനി നിക്കണോ പോണോ ?''
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.