കൊച്ചി: കേരളം ബാലസൗഹൃദ സംസ്ഥാനമായി മാറുമെന്ന് മന്ത്രി വീണ ജോർജ്. കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയൻസില്‍ വർണ്ണച്ചിറകുകള്‍- ചില്‍ഡ്രൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പദ്ധതിയുമായി ബന്ധപ്പെട്ട് കർമപദ്ധതി തയാറാക്കി മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.എല്ലാ കുട്ടികളും വ്യത്യസ്തരാണ്. അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. കുട്ടികളുടെ ഭാവി ശോഭനമാക്കുന്ന പ്രവർത്തനങ്ങള്‍ക്കാണ് വനിതാ ശിശു വികസന വകുപ്പ് നേതൃത്വം നല്‍കുന്നത്.
വിവിധ മേഖലകളില്‍ സമൂഹത്തെ നയിക്കാൻ ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഇത്തരം പരിപാടികളിലൂടെ ആത്മവിശ്വാസം പകർന്നു നല്‍കണം. സർക്കാർ സംരക്ഷണയിലുള്ള കുട്ടികള്‍ക്ക് 'വർണച്ചിറകുകള്‍' ഒരുക്കുമ്പോള്‍ സമൂഹത്തിലെ മുഖ്യധാരയിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.
കുട്ടികളുടെ ആഗ്രഹങ്ങളെ വളർത്തിയെടുക്കുന്ന വേദിയാണിത്. പ്രതിസന്ധികള്‍ക്കിടയിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ അവർക്ക് പിന്തുണ നല്‍കണം. 1300 ലധികം കുട്ടികളാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. കളമശ്ശേരി നഗരസഭാ ചെയർപേഴ്സണ്‍ സീമ കണ്ണൻ, വാർഡ് കൗണ്‍സിലർ കെ.എ. അൻവർ, ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, ചില്‍ഡ്രൻസ് വെല്‍ഫെയർ കമ്മിറ്റി ചെയർപേഴ്സണ്‍ കെ.കെ. ഷാജു, എസ്. എച്ച് പ്രൊവിൻസ് ആൻഡ് മാനേജർ ബെന്നി നല്‍കര സി.എം.ഐ, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയൻസ് അസോസിയേറ്റ് ഡയറക്ടർ ബിനോയ് ജോസഫ് തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.
കേരള വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തെ വിവിധ ചില്‍ഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന വർണച്ചിറകുകളില്‍ ആതിഥേയ ജില്ലയായ എറണാകുളത്തെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഹോമുകളിലെ കുട്ടികളും പങ്കെടുക്കുന്നുണ്ട്. 22 മത്സര ഇനങ്ങളാണ് അഞ്ച് വേദികളിലായി അരങ്ങേറുന്നത്. ഫെസ്റ്റ് 28ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.