കൈവെട്ടുകേസ്: പ്രതിരക്ഷപ്പെട്ടത് വെട്ടിയ മഴുവുമായി; സവാദിനെ കുടുക്കിയത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ്,

 കൊച്ചി: മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കേസില്‍ രണ്ടുഘട്ടമായാണ് വിചാരണ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ചത്.

ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു. ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, ഒന്നാംപ്രതിയെ പിടികൂടാനാകാത്തത് വിധിയില്‍ പ്രത്യേകം പരാമര്‍ശിക്കുകയുംചെയ്തിരുന്നു.

കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കി ആറുപ്രതികള്‍കൂടി കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതി കണ്ടെത്തിയത് കഴിഞ്ഞവര്‍ഷം ജൂലായ് 12-നാണ്. തൊട്ടടുത്തദിവസം ഇവര്‍ക്ക് ശിക്ഷ പ്രഖ്യാപിച്ചു. അഞ്ചുപേരെ വെറുതേവിടുകയുംചെയ്തു.

ഒന്നാംഘട്ട വിചാരണയില്‍ 13 പേരെ കോടതി ശിക്ഷിച്ചിരുന്നു. തെളിവുകളുടെ അഭാവത്തില്‍ 18 പേരെ വിട്ടയക്കുകയുംചെയ്തു. ആക്രമണംനടന്ന് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയാക്കിയത്.

രണ്ടാംഘട്ടവിധിയില്‍ ഉള്‍പ്പെടെ പ്രതികളുടെ നടപടിയെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചിരുന്നു. ഭീകരപ്രവര്‍ത്തനം, വധശ്രമം, ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരേ തെളിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, രാജ്യത്തിന്റെ മതേതരഘടനയ്ക്ക് ഭീഷണിയാണ് പ്രതികളുടെ നടപടിയെന്ന് വ്യക്തമാക്കിയിരുന്നു.

തന്നെ പിടികൂടാൻ കേരളത്തിലെ പോലീസ് കാണിച്ച ഉത്സാഹം ഈ കേസിലെ പ്രതികളെ പിടിക്കാൻ കാണിച്ചതായി കരുതുന്നില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. അതിനാല്‍ പ്രതി 13 വര്‍ഷം ഒളിവില്‍ക്കഴിഞ്ഞു എന്നത് തന്നെ സംബന്ധിച്ചിടത്തോളം അദ്ഭുതകരമായ കാര്യമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സവാദിനെ കണ്ടാല്‍ തിരിച്ചറിയാൻ സാധിക്കുമെന്നും ആക്രമിച്ചരംഗം ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നുണ്ടെന്നും പറഞ്ഞു.

സവാദിനെ പിടികൂടി എന്നറിയുമ്പോള്‍ ഇര എന്നനിലയില്‍ പ്രത്യേകിച്ചൊരു കൗതുകവുമില്ല. എന്നാല്‍, ഒരു പൗരനെന്നനിലയില്‍, നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന ഒരാളെന്നനിലയില്‍ 13 വര്‍ഷം പിടിയിലാകാതിരുന്ന ഒരാള്‍ ഇപ്പോള്‍ കസ്റ്റഡിയിലാവുക എന്നത് അഭിമാനാര്‍ഹമായ സംഗതിയാണ്. ഏതൊരാളെയുംപോലുള്ള വാര്‍ത്താകൗതുകം മാത്രമേ എനിക്കുള്ളൂ.

മുഖ്യപ്രതി, ഒന്നാംപ്രതി എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും എന്റെ മനസ്സിലെ മുഖ്യപ്രതി ഇദ്ദേഹമോ ഇദ്ദേഹത്തെപ്പോലെ എന്നെ ആക്രമിക്കാൻ വന്നവരോ അല്ല. ആക്രമിക്കാനായി തീരുമാനമെടുത്തവരും അയച്ചവരുമാണ്. അവരെയൊന്നും കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, ഇപ്പോഴും കാണാമറയത്താണ്. അതു കണ്ടെത്തുകയും നിരോധിക്കുകയും ചെയ്യാത്തിടത്തോളം കാലം ഇതുപോലുള്ള ക്രിമിനല്‍ക്കേസുകളും തീവ്രവാദക്കേസുകളും തുടര്‍ന്നുകെണ്ടേയിരിക്കും.'

എന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ച ആളെന്നനിലയില്‍ പോലീസ് രേഖകളിലും കോടതിവ്യവഹാരങ്ങളിലുമൊക്കെ ഒന്നാംപ്രതിയായിട്ടുള്ള സവാദിനെ പിടികൂടിയത് നിയമപാലകര്‍ക്ക് സമാധാനിക്കാവുന്ന സംഗതിയാണെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലും രാജ്യത്തെമ്പാടും ഏതാനും വിദേശരാജ്യങ്ങളിലും അന്വേഷണ ഏജൻസികള്‍ കൈവെട്ട് കേസ് പ്രതി സവാദിനെ തപ്പിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കൃത്യത്തിനുപയോഗിച്ച മഴുവുമായാണ് സവാദ് അന്ന് കടന്നുകളഞ്ഞത്.

ആക്രമണത്തിനിടയില്‍ സവാദിന് ചെറിയതോതില്‍ പരിക്കേറ്റിരുന്നു. ഈ പരിക്കുമായി ആലുവവരെ എത്തിയതിന് തെളിവുണ്ട്. കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനുശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല.

ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ ആദ്യഘട്ടത്തില്‍ സവാദിനെ ബെംഗളൂരുവില്‍നിന്ന് കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും സ്ഥിരീകരണം പിന്നീടുണ്ടായില്ല.

ഏറെക്കാലം നേപ്പാളില്‍ ഒളിവില്‍ക്കഴിഞ്ഞ പ്രതി എം.കെ. നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു പിന്നീടുള്ള സംസാരം. എന്നാല്‍, നാസര്‍ കീഴടങ്ങിയശേഷവും സവാദിനെക്കുറിച്ച്‌ വിവരമൊന്നും കിട്ടിയില്ല. വിദേശത്ത് കണ്ടതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എൻ.ഐ.എ. അന്വേഷണം ശക്തമാക്കിയിരുന്നു.

നയതന്ത്രപാഴ്സലില്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റുചെയ്ത പ്രതികളില്‍ ഒരാളും ദുബായില്‍ സവാദിനെ കണ്ടതായി വാര്‍ത്തകള്‍ പരന്നു. രഹസ്യാന്വേഷണ ഏജൻസികള്‍ പാകിസ്താൻ, ദുബായ് എന്നിവിടങ്ങളില്‍ സവാദിനെ കണ്ടെത്താനായി തിരച്ചില്‍ നടത്തിയിരുന്നതായാണ് വിവരം.

അഫ്ഗാനിസ്താൻ, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും എൻ.ഐ.എ. അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിറിയയിലേക്ക് കടന്നതായി ചില വിവരങ്ങള്‍ കിട്ടിയെങ്കിലും അതിനും തെളിവുകിട്ടിയിരുന്നില്ല.

സവാദിനെ പിടികൂടാൻ എൻ.ഐ.എ.ക്ക് തുണയായത് ഇളയകുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റ്. ഷാജഹാൻ എന്നപേരിലാണ് സവാദ് അറിയപ്പെട്ടിരുന്നതെങ്കിലും ഒമ്ബതുമാസംമുൻപ് ജനിച്ച കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ സവാദ് എന്നപേരാണ് ചേര്‍ത്തിരുന്നത്. ആധാര്‍കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡ് എന്നിവയിലും സവാദ് എന്നാണ് ചേര്‍ത്തിരുന്നത്. ഇവ വീട്ടില്‍നിന്ന് എൻ.ഐ.എ. സംഘം പിടിച്ചെടുത്തു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതോടെ വരുമാനം മുടങ്ങിയ സവാദ്, ഏഴെട്ടുമാസംമുൻപ് തൊഴില്‍തേടി കണ്ണൂരിലെത്തിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം കിട്ടിയിരുന്നു. മുൻപ് എൻ.ഐ.എ.യില്‍ ജോലിചെയ്തിരുന്ന ചില പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ണൂരില്‍ നിരീക്ഷണം ശക്തമാക്കി.

ഏതാനുംദിവസംമുൻപ്ഒരാള്‍ വീടിനെക്കുറിച്ച്‌ കൃത്യമായ വിവരം നല്‍കി. പക്ഷേ, പേര് ഷാജഹാൻ ആണെന്നത് അന്വേഷണസംഘത്തെ കുഴക്കി. ഇവിടെ കുഞ്ഞുണ്ടെന്ന് മനസ്സിലാക്കിയ സംഘം നഗരസഭയിലെ ജനനസര്‍ട്ടിഫിക്കറ്റ് പരിശോധിക്കുകയും ഈ വീട്ടുവിലാസത്തിലുള്ളയാള്‍ സവാദാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

ചൊവ്വാഴ്ചയായിരുന്ന ഈ സ്ഥിരീകരണം. അന്നുവൈകീട്ട് രണ്ടുകാറുകളിലായി അഡീഷണല്‍ എസ്.പി. സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ 12 എൻ.ഐ.എ. ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍നിന്ന് പുറപ്പെട്ടു. വീടുകണ്ടെത്തിയ ആള്‍ ഇവരോടൊപ്പം ചേര്‍ന്നു. പുലര്‍ച്ചെ മൂന്നരയോടെ വീട്ടിലെത്തി.

ഏറെനേരം കതകില്‍ മുട്ടിയപ്പോള്‍ ഭാര്യയാണ് വാതില്‍ തുറന്നത്. ഭര്‍ത്താവിനെ വിളിക്കാൻ പറഞ്ഞപ്പോള്‍ സവാദ് എത്തി. പേരുചോദിച്ചപ്പോള്‍ ഷാജഹാൻ എന്നുപറഞ്ഞു. ജോസഫിന്റെ കൈവെട്ടിയപ്പോള്‍ കൂടെയുണ്ടായിരുന്നവരുടെ കൈയിലുണ്ടായിരുന്ന ആയുധംകൊണ്ട് സവാദിന്റെ പുറത്ത് മുറിവേറ്റിരുന്നു. ഇത് തുന്നിക്കെട്ടിയതിന്റെ പാട് പുറത്തുണ്ടായിരുന്നു. ഇത് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു.

ഷര്‍ട്ടുമാറ്റി പുറത്തെ ഈ പാട് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇത് എങ്ങനെയുണ്ടായതാണെന്ന് ചോദിച്ചു. മുള്ളുകൊണ്ടതാണെന്ന് മറുപടി പറഞ്ഞു. ചോദ്യംചെയ്യല്‍ കടുപ്പിച്ചതോടെ താൻ സവാദാണെന്ന് സമ്മതിക്കുകയായിരുന്നു. 

വീടുകാട്ടിക്കൊടുത്തയാള്‍ ഇതിനകം മടങ്ങിയിരുന്നു. ഏതാനും മണിക്കൂറുകള്‍കൊണ്ട് നടപടി പൂര്‍ത്തിയാക്കിയ സംഘം സവാദിനെയുംകൊണ്ട് കൊച്ചിയിലേക്ക് മടങ്ങി.അപ്പോഴാണ് അയല്‍വാസികള്‍ അറിഞ്ഞത്: ഇത് ഷാജഹാനല്ല, സവാദാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !