തിരുവനന്തപുരം: കണ്ണൂരില്‍ എത്ര പേരെ എസ്‌എഫ്‌ഐക്കാര്‍ ചുട്ടുകൊന്നു എന്ന ഗവര്‍ണറുടെ ചോദ്യം തികച്ചും വസ്തുതാവിരുദ്ധവും ഇരകളെ കൊലയാളികളായി ചിത്രീകരിക്കുന്നതുമാണെന്ന് സി പി എം നേതാവ് എകെ ബാലന്‍ .
"എന്റെ കോലമല്ലേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ ഇവര്‍ എത്ര പേരെ ചുട്ടുകൊന്നു' എന്ന ഗവര്‍ണറുടെ പ്രസ്താവന, കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ച ഒരു സംഘടനയെ കരുതിക്കൂട്ടി കരിവാരിത്തേയ്ക്കാമെന്ന മനോഭാവത്തോടെയുള്ളതാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
ഗവര്‍ണര്‍ ഒരു വിശ്വാസി കൂടിയാണല്ലോ. വിശ്വാസി കപടവിശ്വാസിയായാല്‍ വിശ്വസിക്കാൻ പറ്റാത്ത ആളായി മാറും. അതുകൊണ്ടാണ് ഖുര്‍ആനില്‍ പ്രവാചകനായ മുഹമ്മദ് നബി, നിരീശ്വരവാദികളെ വിശ്വസിച്ചാലും കപടവിശ്വാസികളെ വിശ്വസിക്കരുതെന്ന് പറഞ്ഞത്.
കപട വിശ്വാസികള്‍ക്ക് "മുനാഫിക്കുകള്‍' എന്നാണ് നബി കൊടുത്ത വിശേഷണം. ഈ രൂപത്തിലുള്ള ഗവര്‍ണര്‍മാര്‍ ഭാവിയില്‍ ജന്മം കൊള്ളുമെന്ന് മനസ്സിലാക്കിക്കൊണ്ട് നബി പറഞ്ഞതാണോ എന്ന് തോന്നിപ്പോകുകയാണ്. കണ്ണൂര്‍ ജില്ലയിലെ ഒരു സ്ഥലത്തുപോലും സിപിഐ എമ്മോ എസ്‌എഫ്‌ഐയോ ഒരാളെയും ചുട്ടുകൊന്നിട്ടില്ല.
ചുട്ടുകൊന്നതിന്റെ ചരിത്രം കോണ്‍ഗ്രസിനും ആര്‍എസ്‌എസിനുമുള്ളതാണ്. ചീമേനി സംഭവം 1987ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് ഉണ്ടായത്. വോട്ടെടുപ്പിനുശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പോയിരുന്ന് പ്രവര്‍ത്തകര്‍ പ്രാഥമിക കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് കോണ്‍ഗ്രസുകാര്‍ ഓഫീസ് വളഞ്ഞ്, ആര്‍ക്കും പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തില്‍ പെട്രോളൊഴിച്ച് തീയിട്ട് അഞ്ച് സിപിഐ എം പ്രവര്‍ത്തകരെ ചുട്ടുകൊന്നത്.
ഗവര്‍ണര്‍ക്ക് അത് ഓര്‍മയില്ലാഞ്ഞിട്ടാണോ. അന്ന് അദ്ദേഹം ഏതു പാര്‍ടിയിലായിരുന്നു പ്രവര്‍ത്തിച്ചതെന്നറിയില്ല. പാര്‍ടികള്‍ പലത് മാറിയാലും രാജ്യത്തെ പ്രധാന രാഷ്ട്രീയസംഭവങ്ങള്‍ മറക്കാമോ.
എസ്‌എഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി സ. കെ വി സുധീഷിനെ 1994ലെ റിപ്പബ്ലിക് ദിനത്തില്‍ പുലര്‍ച്ചെ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ടാണ് കൈകാലുകള്‍ വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. 1989 ചണ്ഡീഗഢ് പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് ട്രെയിനില്‍ തിരിച്ചുവരും വഴിയാണ് ഇ പി ജയരാജനെ ആര്‍എസ്‌എസിന്റെ ഗുണ്ടകളെ ഉപയോഗിച്ച് തോക്കു കൊടുത്ത് കൊലപ്പെടുത്താൻ കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചത്. ജീവൻ രക്ഷപ്പെട്ടെങ്കിലും ആ ആക്രമണത്തിന്റെ ശാരീരിക വേദന ഇന്നും അനുഭവിച്ചാണ് ഇ പി ജയരാജൻ ജീവിക്കുന്നത്.
1999 ആഗസ്‌ത് 25ന് തിരുവോണ നാളിലാണ് പി ജയരാജനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിനുറുക്കിയത്. ജീവിക്കുന്ന രക്തസാക്ഷിയായി പി ജയരാജൻ ഇന്നും കേരളീയ സമൂഹത്തില്‍ സജീവമായുണ്ട്. പാട്യത്തെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്‌എസുകാര്‍ ബോംബെറിഞ്ഞ ഘട്ടത്തിലാണ് ഒരു ബോംബ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന അഷ്‌ന എന്ന നാലുവയസ്സുകാരിയുടെ മുന്നില്‍ പൊട്ടിയത്.
മാരകമായി പരിക്കേറ്റ അഷ്‌നയുടെ ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. അഷ്‌ന ഇപ്പോള്‍ ഒരു ഡോക്ടറാണ്. കണ്ണൂരിലെ സേവറി ഹോട്ടലില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ ബോംബേറിലാണ് ഭക്ഷണം വിളമ്ബിക്കൊണ്ടുനിന്ന നാണു എന്ന ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ടത്.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പാത്രങ്ങളില്‍ ശരീരഭാഗങ്ങള്‍ തെറിച്ചുവീണു. ആക്രമണത്തിന് അന്ന് നേതൃത്വം കൊടുത്ത കെ സുധാകരന്റെ ഡ്രൈവര്‍ പ്രശാന്ത് ബാബു ഇത് ലോകത്തിനു മുൻപില്‍ വെളിപ്പെടുത്തി. സുധാകരന്റെ ഗണ്‍മാനാണ് നാല്‍പാടി വാസു എന്ന പാവം മനുഷ്യനെ വെടിവച്ചുകൊന്നത്.
അതിനുശേഷം മട്ടന്നൂര്‍ വന്ന കെ സുധാകരൻ, ഒരാളെ വെടിവച്ചിട്ടുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. 1972ല്‍ ആണ് തലശേരി കലാപത്തിന് ആര്‍എസ്‌എസ് നേതൃത്വം നല്‍കിയത്. അന്ന് പള്ളിക്ക് കാവലിരുന്ന യു കെ കുഞ്ഞിരാമൻ എന്ന സഖാവിനെ വെട്ടിക്കൊലപ്പെടുത്തി.
മതന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലും സിപിഐ എം ആണെന്നതുകൊണ്ടാണ് യു കെ കുഞ്ഞിരാമൻ കൊല ചെയ്യപ്പെട്ടത്. 1972നു ശേഷം 215 സഖാക്കളാണ് കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്‌എസിന്റെ ആക്രമണത്തില്‍മാത്രം കൊല്ലപ്പെട്ടത്. തലശേരി കലാപം അടിച്ചമര്‍ത്തുന്നതില്‍ ശക്തമായ നേതൃത്വം നല്‍കിയ ആളാണ് ഇന്നത്തെ കേരള മുഖ്യമന്ത്രിയെന്നും എകെ ബാലന്‍ ചൂണ്ടിക്കാണിക്കുന്നു.
1979 ഏപ്രില്‍ ആറിനാണ് ബീഡി കമ്ബനികള്‍ക്കു നേരെ സംഘടിതമായി ആര്‍എസ്‌എസുകാര്‍ ആക്രമണം നടത്തിയത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നഴ്സറിയാണ് ബീഡി കമ്ബനികളെന്നാണ് ആര്‍എസ്‌എസ് നേതൃത്വം വിലയിരുത്തിയത്. അങ്ങനെയാണ് ഒരേ ദിവസം കണ്ണൂര്‍ ജില്ലയിലാകെയും പ്രത്യേകിച്ച് തലശേരിയിലും ആര്‍എസ്‌എസ് ആക്രമണം നടത്തിയത്.
ഈ ആക്രമണത്തിലാണ് ചമ്ബാട് യു പി ദാമു, കോടിയേരിയിലെ കെ വി ബാലൻ എന്നിവര്‍ കൊല്ലപ്പെട്ടത്. ഗണേഷ് ബീഡി കമ്ബനിയില്‍ മാന്യമായ കൂലിക്കുവേണ്ടി തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഒരു ഘട്ടത്തിലാണ് ആര്‍എസ്‌എസുകാരനായ ബീഡി കമ്ബനി ഉടമ കണ്ണൂര്‍ വിട്ട് മംഗളൂരുവിലേക്ക് പോയത്.
അങ്ങനെ പട്ടിണിയിലായ തൊഴിലാളികളെ സഹായിക്കാനാണ് ഇ എം എസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരള ദിനേശ് ബീഡി ആരംഭിച്ചത്. പിന്നീട് കേരള ദിനേശ് ബീഡി കമ്ബനിക്കു നേരെയും ആക്രമണങ്ങള്‍ നടന്നു. അടിയന്തരാവസ്ഥക്കാലത്ത് വലിയ ആക്രമണങ്ങളുണ്ടായി.
ഗവര്‍ണര്‍ വിശേഷിപ്പിച്ച രീതിയിലുള്ള ആക്രമണങ്ങളുടെ ഇരകളായിരുന്നു സിപിഐ എം, എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍. അദ്ദേഹം പറയുന്നതുപോലെ മനുഷ്യരെ തീയിട്ട് ചുട്ടുകൊന്ന സംഭവം സിപിഐ എമ്മോ എസ്‌എഫ്‌ഐയോ നടത്തിയതിന്റെ ഒരൊറ്റ ഉദാഹരണംപോലും ആര്‍എസ്‌എസിനോ കോണ്‍ഗ്രസിനോ ചൂണ്ടിക്കാട്ടാൻ കഴിയില്ല.
നിരന്തരം ആക്രമണങ്ങള്‍ക്ക് ഇരയായ ഒരു പാര്‍ടിക്കെതിരെ ഗവര്‍ണര്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അതിരുവിട്ടതാണ്. 1970ല്‍ എസ്‌എഫ്‌ഐ രൂപീകൃതമായതിനുശേഷം 34 സഖാക്കളാണ് കൊല ചെയ്യപ്പെട്ടത്.
എസ്‌എഫ്‌ഐയുടെ വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഒരു കാരണം വിദ്യാഭ്യാസ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ശക്തമായ സമരങ്ങളാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നല്‍കിയ സംഘടന സ്വാഭാവികമായും വിദ്യാര്‍ഥികളുടെ മനസ്സില്‍ കെടാത്ത ഒരു ദീപമാണ്.
ആര്‍എസ്‌എസുകാരും എബിവിപിക്കാരും കോണ്‍ഗ്രസുകാരും എത്ര കൗമാരക്കാരെയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ ആക്രമിക്കാനെത്തിയ ആര്‍എസ്‌എസ് സംഘം അച്ഛൻ നാരായണൻ നായരെ വീട്ടില്‍ കയറി ആക്രമിച്ചു കൊലപ്പെടുത്തി.
ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്‌എസ് ക്രിമിനലിന്റെ ഭാര്യയെ കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത് അദ്ദേഹത്തിന്റെ പ്രസ്താവനയുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ഇതൊക്കെ ചെയ്ത ഒരു ഗവര്‍ണര്‍ക്ക് എങ്ങനെയാണ് ആളുകളെ ചുട്ടുകൊല്ലുന്നത് സിപിഐ എമ്മുകാരും എസ്‌എഫ്‌ഐക്കാരുമാണെന്ന് പറഞ്ഞ് ആക്ഷേപിക്കാൻ നാവുപൊന്തുന്നത്.
വിദ്യാര്‍ഥികളുടെ ഹൃദയത്തിലും ജനമനസ്സിലും സ്ഥാനം പിടിച്ച ഒരു വിദ്യാര്‍ഥി സംഘടന ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടുകയെന്നത് സ്വാഭാവികമായ ഒരു പ്രതികരണമാണ്. ആ പ്രതികരണം ഒരു വ്യക്തിക്കെതിരായതല്ല.
അങ്ങനെയുള്ള ഒരു സംഘടനയിലെ കുട്ടികളെ, അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ പ്രായമുള്ള കുട്ടികളെ തെമ്മാടികളെന്നും ക്രിമിനലുകളെന്നും വിളിക്കുന്ന ഗവര്‍ണര്‍ ഇങ്ങനെയൊരു പ്രസ്താവനയും പ്രയോഗവും നടത്തിയതില്‍ അത്ഭുതമില്ല. കേരളത്തിന്റെ പൊതുസമൂഹം ഇത് തിരിച്ചറിയുമെന്ന് ഗവര്‍ണര്‍ മനസ്സിലാക്കണം.
ആര്‍എസ്‌എസിന്റെയും കോണ്‍ഗ്രസിന്റെയും ആക്രമണത്തിന്റെയും ഭീഷണിയുടെയും മുന്നില്‍ തലകുനിക്കാത്ത നേതാവാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് ഗവര്‍ണര്‍ ആരാധിക്കുന്ന ആര്‍എസ്‌എസിന്റെ പ്രധാന നേതാവും എംപിയും 10 കോടി രൂപ പിണറായിയുടെ തലയ്ക്ക് വില പറഞ്ഞത്.
ആ തല എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്ന് ജനങ്ങള്‍ക്കറിയാം. ഇങ്ങനെയുള്ള ഏതെങ്കിലുമൊരു പരീക്ഷണത്തിനോ അനുഭവത്തിനോ ഗവര്‍ണര്‍ക്ക് ഇരയാകേണ്ടിവന്നിട്ടില്ല.
ഉള്ള അനുഭവമെന്നത്, പല രാഷ്ട്രീയ പാര്‍ടികളില്‍ മാറിമാറി ചേക്കേറി അവസാനം ബിജെപിയില്‍ എത്തി ഗവര്‍ണറായി എന്നത് മാത്രമാണല്ലോ. അതുകൊണ്ടാണ് ഒരു കപട വിശ്വാസിയെ സൂക്ഷിക്കണമെന്ന് ഖുര്‍ആനില്‍ പറഞ്ഞത് അന്വര്‍ഥമാകുന്നതെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.