ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് തിരക്കേറിയ നായികയായി തിളങ്ങി നില്‍ക്കവെയാണ് നടി ദേവയാനി വിവാഹിതയാകുന്നത്. സിനിമാ ലോകത്തെ തെല്ലൊന്ന് ഞെട്ടിച്ച സംഭവമായിരുന്നു ദേവയാനിയുടെ വിവാഹം.വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ ഒളിച്ചോടിപ്പോയി രഹസ്യമായാണ് ദേവയാനി വിവാഹം ചെയ്തത്. സംവിധായകൻ രാജകുമാരനാണ് ദേവയാനിയുടെ ഭര്‍ത്താവ്. ഒരുമിച്ച് സിനിമകള്‍ ചെയ്യവെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
2001 ലായിരുന്നു വിവാഹം. വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ദേവയാനിയും രാജകുമാരനുമിപ്പോള്‍. ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. പ്രണയത്തിലായി പെട്ടെന്ന് തന്നെ വിവാഹവും നടന്നെന്ന് ദേവയാനി പറയുന്നു.
കരിയറിലെ പീക്കിലായിരുന്നു. പ്രണയം അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചു. പൂജാ മുറിയില്‍ പോയി പ്രാര്‍ത്ഥിച്ചു. ദൈവത്തിന്റെ പിന്തുണയാലാണ് ഞങ്ങളുടെ വിവാഹം നടന്നതെന്നും ദേവയാനി വ്യക്തമാക്കി. വിവാഹത്തെക്കുറിച്ചും രാജകുമാരനും സംസാരിച്ചു.
ദേവയാനി അന്ന് വലിയ താരമാണ്. നാല് ഭാഷകളിലും സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കുന്നു. അത്രയും വലിയൊരു താരത്തെ വിവാഹം ചെയ്യുന്നയാള്‍ എത്ര വലിയ താരമായിരിക്കണമെന്ന് ചിന്തിച്ച് നോക്കൂ.
ദേവയാനിയെ വിവാഹം ചെയ്യുകയെന്നത് ശ്രമകരമായിരുന്നെന്ന് രാജകുമാരൻ വ്യക്തമാക്കി. വിവാഹശേഷവും പുറത്ത് ദേവയാനിയെ മാഡം എന്നാണ് താൻ വിളിച്ചതെന്നും രാജകുമാരൻ പറയുന്നു. വിവാഹത്തിന് മുൽപ് മാഡം എന്നാണ് വിളിച്ചത്. വിവാഹം ചെയ്തെന്ന് കരുതി ആ ബഹുമാനം പോകേണ്ടതില്ല.
കല്യാണം കഴിഞ്ഞയുടനെ വധു വരന്റെ കാലില്‍ വീഴണം. ദേവയാനി എന്റെ കാലില്‍ തൊട്ട് വണങ്ങിയ ശേഷം അവളുടെ കാലില്‍ ഞാനും വീണു. അത്രയും വലിയ നടിയെയാണ് വിവാഹം ചെയ്തത്. ഞാനും അനുഗ്രഹം വാങ്ങി. എന്റെ അസിസ്റ്റന്റുകള്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ ഞെട്ടി. നമ്മളും നാളെ ഇത് ചെയ്യണോ എന്നവര്‍ ചിന്തിച്ചെന്ന് രാജകുമാരൻ ഓര്‍ത്തു. ഭര്‍ത്താവ് കാല് തൊട്ട് വണങ്ങിയപ്പോള്‍ തനിക്ക് ചിരിയാണ് വന്നതെന്ന് ദേവയാനി പറഞ്ഞു.
വിവാഹം നടന്നപ്പോള്‍ ഭയം ഉണ്ടായിരുന്നെന്ന് ദേവയാനി പറഞ്ഞു. ആരുടെ സപ്പോര്‍ട്ടും ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ എന്ത് ചെയ്യും, ഇനി സിനിമകള്‍ വരുമോ, അമ്മയും അച്ഛനും ഇനിയെന്നോട് സംസാരിക്കുമോ തുടങ്ങിയ ആശങ്കയുണ്ടായിരുന്നു. അതിനൊപ്പം വിവാഹം ചെയ്തതിന്റെ സന്തോഷവും.
സെക്യൂരിറ്റിയും ഇൻസെക്യൂരിറ്റിയും ഒരുപോലെ ആയിരുന്നു. ടെെം മെഷീൻ ലഭിച്ചാല്‍ വിവാഹം നടന്ന 2001 ലേക്ക് തിരിച്ച് പോകും. ആ കാലം ഒന്നുകൂടി കാണണമെന്ന് ആഗ്രഹമുണ്ട്. അന്നത്തെ സാഹചര്യം കുറച്ച് കൂടി നല്ല രീതിയില്‍ ഇന്ന് കൈകാര്യം ചെയ്യാൻ പറ്റിയേനെയെന്നും ദേവയാനി വ്യക്തമാക്കി.
ഭര്‍ത്താവിന് നേരെ വന്ന പരിഹാസങ്ങളെക്കുറിച്ചും ദേവയാനി സംസാരിച്ചു. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ക്കതില്‍ ആശങ്കയില്ല. വിവാഹം കഴിഞ്ഞ ഭാര്യയും ഭര്‍ത്താവുമായി കഴിയുന്നു. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ടാകും. അത് താണ്ടി നമ്മുടെ ജീവിതം പോസിറ്റീവായി മുന്നോട്ട് കൊണ്ട് പോകണം. നെഗറ്റീവായി ചിന്തിക്കുന്നവരെ നമ്മള് ജീവിച്ച് കാണിക്കണം.
വിവാഹം ചെയ്തപ്പോള്‍ എന്റെ മാതാപിതാക്കള്‍ പോലും സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. നന്നായി ജീവിക്കണം, ഒരു ദിവസം അവര്‍ വരുമെന്ന് വിശ്വാസത്തോടെയാണ് ജീവിതം തുടങ്ങിയത്. പിന്നീട് ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോള്‍ അമ്മയ്ക്ക് അഭിമാനം തോന്നി. അച്ഛന് സന്തോഷമായെന്നും ദേവയാനി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.