ഹരിപ്പാട്: പതിനാലുകാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത കേട്ട് ഞെട്ടിയ ഹരിപ്പാടുകാര് പിന്നീട് കണ്ടത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. കാറിലെത്തിയ അജ്ഞാതര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കേട്ടതോടെ ഓയൂരിലെ തട്ടിക്കൊണ്ട് പോകലും, ബഹളവും ഹരിപ്പാടുകാരുടെ നെഞ്ചിടിപ്പ് കൂട്ടി.
വൈകിട്ടോടെയാണ് പതിനാലുകാരിയെ വീട്ടില്‍ നിന്നും കാണാതായത്. ഇതോടെ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. അന്വേഷണത്തില്‍ വീടിനു സമീപം കാറില്‍ അപരിചിതരായ ചിലരെ കണ്ടെന്നുള്ള വിവരം പൊലീസില്‍ ലഭിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലും വന്നു തുടങ്ങി. പൊലീസ് സംഘം നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധന തുടങ്ങി. കുട്ടിയുടെ വീടിനു സമീപമുള്ള റോഡിലൂടെ പോയ കാറുകള്‍ കണ്ടെത്തി.
ദേശീയപാതയിലും വാഹന പരിശോധന തുടങ്ങി. ഇതിനിടെ നഗരത്തിലൂടെ പെണ്‍കുട്ടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതോടെ തട്ടിക്കൊണ്ടു പോയതല്ലെന്നും വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് പിണങ്ങി പോയതാണെന്നുമുള്ള നിഗമനത്തില്‍ പൊലീസ് എത്തി. പെണ്‍കുട്ടിക്കായി രാത്രിയില്‍ സിനിമാ തിയറ്ററുകളില്‍ ഷോ നിര്‍ത്തി വച്ച് വരെ പൊലീസ് പരിശോധന നടത്തി.
കെഎസ്ആര്‍ടിസി ബസ്സ്റ്റേഷൻ, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോണുകളും സുഹൃത്തുക്കളുടെ ഫോണുകളും നിരീക്ഷണത്തിലാക്കി. കുട്ടി ഉപയോഗിച്ചിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ ആളുകളെ ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ച് കണ്ടെത്തി.
പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ സൈബര്‍ സെല്ലിന് സഹായിക്കാനും കഴിഞ്ഞില്ല. തെരച്ചിലൊനടുവില്‍ പെണ്‍കുട്ടി രാത്രിയില്‍ താമല്ലാക്കല്‍ ഭാഗത്ത് കുട്ടി നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇതോടെ താമല്ലാക്കല്‍ ഭാഗത്ത് കുട്ടി പോകാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
കുട്ടിയുടെ ചില സുഹൃത്തുക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പൊലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടി ആള്‍ത്താമസമില്ലാത്ത ബന്ധുവീട്ടിലുണ്ടെന്ന് കണ്ടെത്തിയത്. ഒടുവില്‍ പൊലീസെത്തി പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി, പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.