മുംബൈ; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ആസ്ഥാനത്തിന് ബോംബ് ഭീഷണി. ഇ–മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് മുംബൈയിലെ 11 സ്ഥലങ്ങളിലായി 11 ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നാണ് ഇ–മെയിലിൽ പറഞ്ഞിരുന്നത്.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഫിസുകളും പട്ടികയിലുണ്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ‘‘ഞങ്ങൾ 11 ബോംബുകളാണ് മുംബൈയിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് സ്വകാര്യമേഖലാ ബാങ്കുകളോടൊപ്പം ആർബിഐയും നടത്തിയത്.
ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, ധനമന്ത്രി നിർമല സീതാരാമൻ, ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥർ, ഇന്ത്യയിലെ ചില പ്രശസ്ത മന്ത്രിമാർ എന്നിവർ ഉൾപ്പെട്ടതാണ് തട്ടിപ്പ്.’’– ഇ–മെയിലിൽ പറയുന്നു.
ഇ–മെയിലിൽ പരാമർശിച്ച സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു. ‘ഖിലാഫത്ത് ഇന്ത്യ’ എന്ന ഇ–മെയിൽ വിലാസത്തിൽനിന്നാണ് ഭീഷണി. സംഭവത്തിൽ മുംബൈയിലെ എംആർഎ മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.