ഡബ്ലിന്‍: ഐറിഷ് സര്‍ക്കാരിന്റെയും സെന്‍ട്രല്‍ ബാങ്കിന്റെയും ഇടപെടലുകള്‍ ഭവന മേഖലയില്‍ ഡിമാന്റ് വര്‍ധിക്കുന്നതിനും വില വര്‍ധനയ്ക്കും കാരണമാകുമെന്ന് ഐ എം എഫിന്റെ മുന്നറിയിപ്പ്.വാടക നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന ഉപദേശവും ഏജന്‍സി നല്കുന്നു.
ഹൗസിംഗ് അഫോര്‍ഡബിലിറ്റി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് മോര്‍ട്ട്ഗേജ് നടപടികള്‍ ഉപയോഗിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വാടക നിയന്ത്രണങ്ങള്‍ വീടുകളുടെ ലഭ്യത കുറയ്ക്കുമെന്നും വീടുകളുടെ ആവശ്യം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. രാജ്യത്തുടനീളമുള്ള പ്രഷര്‍ സോണുകളില്‍ 2 ശതമാനം വാടക നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സെക്കന്റ് ടൈം വാങ്ങലുകാര്‍ക്കുള്ള വായ്പാ പരിധി സെന്‍ട്രല്‍ ബാങ്ക് അടുത്തിടെ വര്‍ധിപ്പിച്ചതിനെയും റിപ്പോര്‍ട്ട് വിമര്‍ശിച്ചു.വായ്പാ പരിധി വീടിന്റെ മൂല്യത്തിന്റെ 80ല്‍ നിന്ന് 90 ശതമാനമായാണ് കൂട്ടിയത്. ഇത് അപകടകരമായ നീക്കമാണെന്ന് ഐ എം എഫ് റിപ്പോര്‍ട്ട് പറയുന്നു.ഇത് വിപണിയില്‍ വലിയ വര്‍ധനവിന് കാരണമാകും.മോര്‍ട്ട്ഗേജ് വിപണിയില്‍ സുസ്ഥിര വായ്പാ നിലവാരം ഉറപ്പാക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ശ്രദ്ധാപൂര്‍വ്വം ഇടപെടണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റിന് പിന്തുണ അറിയിച്ച ഐ എം എഫ് കഴിഞ്ഞ കാലത്തെ കുറവുകള്‍ നികത്താന്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. അഞ്ച് ശതമാനമെന്ന പരിധി ലംഘനത്തിന്റെ പേരില്‍ ഐറിഷ് ഫിസ്കല്‍ അഡൈ്വസറി കൗണ്‍സില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് ഐ എം എഫ് റിപോര്‍ട്.സര്‍ക്കാര്‍ ബജറ്റിനെ പിന്തുണച്ച ഐ എം എഫ് നടപടിയെ ധനമന്ത്രി മീഹോള്‍ മഗ്രാത്ത് സ്വാഗതം ചെയ്തു.
അതേ സമയം രാജ്യത്തെ വീടുകളുടെ വില ഒക്ടോബറില്‍ 2.3 ശതമാനം ഉയര്‍ന്നതായി സി എസ് ഒ വ്യക്തമാക്കിയിരുന്നു .പുതിയ വര്‍ഷത്തില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.വര്‍ധിച്ചുവരുന്ന ഭവനരാഹിത്യവും പാര്‍പ്പിടത്തിന്റെ അഭാവവും രാജ്യത്തെ നിക്ഷേപത്തെ തടസ്സപ്പെടുത്തുന്നില്ലെന്ന് എന്റര്‍പ്രൈസ് മന്ത്രി സൈമണ്‍ കോവനേ പറഞ്ഞു.
അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതാണ് ഐ എം എഫ് റിപ്പോര്‍ട്ട്. ഇ എസ് ആര് ഐ, ഇ യു, ഒ ഇ സി ഡി എന്നീ ഏജന്‍സികള്‍ അയര്‍ലണ്ടിന് ഈ വര്‍ഷം സാമ്പത്തിക മാന്ദ്യമാണ് പ്രവചിച്ചിട്ടുള്ള പശ്ചാത്തലത്തിലാണിത്.ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജി ഡി പി) 1.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ഐ എം എഫ് പറയുന്നു. അടുത്ത വര്‍ഷം ഇത് 2.7 ശതമാനമാകും.
ഈ വര്‍ഷം അയര്‍ലണ്ടിലെ നാണയപ്പെരുപ്പം ശരാശരി 5.3 ശതമാനമാകും. എന്നാല്‍ അടുത്ത വര്‍ഷം ഇത് 3.2 ശതമാനമായി കുറയും.വരുംവര്‍ഷങ്ങളില്‍ ശരാശരി 2 ശതമാനമെന്ന യൂറോപ്യന്‍ യൂണിയന് ലക്ഷ്യം കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.