തിരുവനന്തപുരം: ഡ്യൂട്ടിക്കിടയില്‍ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊരുമാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
ഡ്യുട്ടിക്കിടയിലെ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന ജീവനക്കാര്‍ക്ക് സഹായം അനുവദിക്കുന്നതില്‍ നിലവിലെ പൊതുമാനദണ്ഡങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യക്തത വരുത്തി.
പുതിയ മാനദണ്ഡം അനുസരിച്ച് ഡ്യുട്ടിക്കിടയില്‍ സംഭവിക്കുന്ന അപകട മരണം, ഡ്യുട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയില്‍ സംഭവിക്കുന്ന മരണം എന്നിവയെയും ഡ്യുട്ടിക്കിടയിലുള്ള അസ്വഭാവിക മരണമായി കണക്കാക്കും.
ഇതിന് എഫ്ഐആറിലെ രേഖപ്പെടുത്തലോ, റവന്യു-പൊലീസ് അധികാരികളുടെ സാക്ഷ്യപ്പെടുത്തലോ മതിയാകും. പകര്‍ച്ചവ്യാധി (എപ്പിഡമിക്, പാൻഡമിക്) ബാധിതരുടെ ചികിത്സയ്ക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍, അതേ രോഗബാധയില്‍ മരണപ്പെട്ടാലും അസ്വഭാവിക മരണമാകും. ഓഫീസിലേക്കുള്ള വരവിനും പോക്കിനുമിടയിലുള്ള അപകട മരണവും ഈ വിഭാഗത്തില്‍ വരും.
ഡ്യൂട്ടിക്കിടയില്‍ വൈദ്യുതാഘാതം ഏല്‍ക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലെ അപകടം, നിയമപാലകരുടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമം, രക്ഷാപ്രവര്‍ത്തനം, വന്യജീവി ആക്രമണം എന്നിവ മൂലമുണ്ടാകാവുന്ന മരണങ്ങളെയും അപകട മരണങ്ങളായി കണക്കാക്കും.
ഓഫീസിന്റെ ഭാഗമായ മറ്റ് ജോലികള്‍, യാത്ര എന്നിവയ്ക്കിടയിലെ അപകട മരണവും അസ്വഭാവിക മരണമാകും. കലക്ടര്‍/വകുപ്പ് മേധാവി/സ്ഥാപന മേധാവി എന്നിവരാണ് ഡ്യൂട്ടിക്കിടയിലുള്ള മരണമാണ് എന്നത് സാക്ഷ്യപ്പെടുത്തേണ്ടത്. ഇത്തരത്തില്‍ ഏതെങ്കിലും രീതിയിലുണ്ടാകുന്ന അപകടങ്ങളും സഹായ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും.
സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ജീവനക്കാര്‍ ഡ്യുട്ടിക്കിടയില്‍ അപകട മരണത്തിനും അസ്വഭാവിക മരണത്തിനും വിധേയരായാല്‍, അനന്തരാവകാശികള്‍ക്ക് നല്കിവന്നിരുന്ന എക്സ്ഗ്രേഷ്യാ ആനുകൂല്യം ഒന്നര ലക്ഷം രൂപ എന്നത് 10 ലക്ഷം രൂപയായി ഉയര്‍ത്തി.
അപകടത്തില്‍ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രുപവരെ ധനസഹായം ലഭിക്കും. 60 ശതമാനത്തിനു മുകളില്‍ അംഗവൈകല്യത്തിന് നാലുലക്ഷം രുപയും, 40 മുതല്‍ 60 ശതമാനംവരെ അംഗവൈകല്യത്തിന് രണ്ടര ലക്ഷം രൂപയും സഹായമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.