കൊല്ലം: സംസ്ഥാന മന്ത്രിസഭയില്‍ കൊല്ലത്തെ പ്രതിനിധീകരിച്ച് ഒരു മന്ത്രി കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് കൊല്ലത്തുകാര്‍.ജില്ലയുടെ കിഴക്കൻ മേഖലയില്‍ നിന്ന് കെ.എൻ.ബാലഗോപാലും ജെ.ചിഞ്ചുറാണിയും മന്ത്രിമാരാണ്. ഇതേ മേഖലയില്‍ നിന്നുതന്നെയാണ് മൂന്നാമനായി കെ.ബി.ഗണേശ് കുമാര്‍ എത്തുന്നത്.
മന്ത്രിയെന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും ഗണേശ് കുമാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായിരുന്ന ആര്.ബാലകൃഷ്ണപിള്ളയുടെ മകനെന്ന നിലയിലാണ് ചലച്ചിത്ര നടന്റെ പ്രതിച്ഛായയോടെ ഗണേശ് കുമാര്‍ രാഷ്ട്രീയത്തിലിറങ്ങിയത്.
സിനിമയ്ക്കൊപ്പം രാഷ്ട്രീയവും ഇണങ്ങുമെന്ന് കുറച്ചുകാലംകൊണ്ട് തെളിയിക്കാനായി. പത്തനാപുരം മണ്ഡലത്തില്‍ മുന്നണികള്‍ക്ക് അതീതമായി വ്യക്തിബന്ധങ്ങള്‍ സ്ഥാപിച്ചതാണ് വലിയ മിടുക്ക്.
പത്തനാപുരം താലൂക്ക് രൂപീകരണം മുതല്‍ എണ്ണിപ്പറയാവുന്ന വികസനമൊരുക്കാൻ ഗണേശിന് കഴിഞ്ഞു. എത്ര അടിയൊഴുക്കുകള്‍ ഉണ്ടായാലും ഗണേശ് കുമാര്‍ പത്തനാപുരത്ത് ജയിക്കുമെന്ന് പൊതുവേ ഉറപ്പിച്ച് പറയുന്നതും അതുകൊണ്ടാണ്.
അച്ഛന്റെ മകൻ!
പഞ്ചാബ് മോഡല്‍ പ്രസംഗമടക്കം ആര്.ബാലകൃഷ്ണപിള്ളയുടെ പ്രസംഗങ്ങള്‍ ഒട്ടേറെ വിവാദമായിട്ടുണ്ട്. കെ.ബി.ഗണേശ് കുമാറിനും പിള്ളയുടെ നാവാണ് ലഭിച്ചതെന്ന് പലരും പറയുന്നു. മുന്നണിയുടെ അകത്തായാലും പുറത്തായാലും തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്നുപറയുന്നതാണ് ഗണേശിന്റെയും ശീലം.
ഉദ്യോഗസ്ഥര്‍ പലപ്പോഴും പേടിയോടെയാണ് ഗണേശിനെ സമീപിക്കുക. തെറ്റുണ്ടെങ്കില്‍ പൊട്ടിത്തെറിക്കുന്ന ശീലമാണ് കാരണം. റോഡ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവിടെയെത്തി റോഡ് കുഴിപ്പിച്ച് പരിശോധിക്കും. പാളിച്ചയുണ്ടെന്നുകണ്ടാല് മുഖം നോക്കാതെ നടപടിയെടുക്കും. അവരെ പൊതുമദ്ധ്യത്തില്‍ തുറന്നുകാട്ടുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.