പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 87 വയസ്സ്.ആധുനികലോകത്തില്‍ കത്തോലിക്ക സഭയുടെ മുഖമായി മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ കഴിഞ്ഞ മാര്‍ച്ച് 13-ന് 10 വര്‍ഷം പൂര്‍ത്തിയാക്കി. കോവിഡ് 19 ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്ക് നടുവിലും ക്രിസ്തുവിന്റെ വികാരിയെന്ന നിലയില്‍ സാര്‍വത്രികസഭയെ തന്മയത്വത്തോടെ നയിച്ചു.
റഷ്യ-ഉക്രെയ്ന് യുദ്ധം മുതല്‍ സൗത്ത് സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ കാല് മുത്തിക്കൊണ്ട് ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ വരെ ലോകമെങ്ങും സമാധാനം സ്ഥാപിക്കുവാനായി പാപ്പ നടത്തിയ ശ്രമങ്ങള്‍ സമാനതകളില്ലാത്തതാണ്.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും പ്രവൃത്തികളും ലോകം അമ്പരപ്പോടെയാണ് വീക്ഷിക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റയും ആള്‍രൂപമായി മാര്‍പാപ്പ മാറിക്കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച്, അവിടുത്തെ മനുഷ്യരോട് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആധുനിക യുഗത്തിന്റെ പ്രവാചക സാന്നിധ്യമാണ്.
സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ ഈ പിന്‍ഗാമി ഇന്ന് ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്.2013 മാര്‍ച്ച് 13നാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പത്രോസിന്റെ 266-ാം പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ജനത്തോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് അപ്പസ്തോലിക കൊട്ടാരത്തില്‍നിന്ന് മാറി ഗസ്റ്റ് ഹൗസില്‍ സാധാരണക്കാരോടൊപ്പം താമസിക്കുന്ന മാര്‍പാപ്പ അന്നുമുതല്‍ ലോകത്തെ അതിശയിപ്പിക്കുന്നു.
വത്തിക്കാന്‍ കൂരിയയിലും വത്തിക്കാന്റെ സാമ്പത്തിക ഭരണസംവിധാനത്തിലും അടിമുടി മാറ്റങ്ങള്‍ വരുത്തി. തെറ്റുചെയ്തവര്‍ക്കെതിരെ മുഖംനോക്കാതെ നടപടികളുണ്ടായപ്പോഴും കാരുണ്യത്തിന്റെ പാപ്പയെന്ന പേര് തന്നെയാവും പേപ്പസിയുടെ കഴിഞ്ഞ പത്ത് വര്‍ഷങ്ങളെ അടയാളപ്പെടുത്താവുന്ന ഏറ്റവും അന്വര്‍ത്ഥമായ പദം. അഭയാര്‍ത്ഥികളോടും മറ്റ് മതസ്ഥരോടുമുള്ള തുറന്ന സമീപനങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങളുയര്‍ന്നപ്പോഴും ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ പ്രതിരൂപമാകാന്‍ മാര്‍പാപ്പ ഒരോ ചുവടിലും ശ്രദ്ധിച്ചു.
അതുകൊണ്ട് തന്നെയാവണം മതേതരത്വവും മതനിരാസവും ആഘോഷമായി കൊണ്ടാടുമ്പോഴും ലോകം പാപ്പയുടെ ഓരോ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കുമായി കാതോര്‍ത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.