തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്ത്.
എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ തയാറാക്കലിനായുള്ള ശില്പശാലയിലാണ് ഡയറക്ടറുടെ വിവാദ പരാമര്‍ശം.അക്ഷരം കൂട്ടി വായിക്കാന്‍ പോലും അറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണ് അതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം യൂറോപ്പിനോടാണ് താരതമ്യം ചെയ്തിരുന്നതെങ്കില്‍ ഇന്ന് ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിമര്‍ശിച്ചു. വാരിക്കോരി മാര്‍ക്ക് വിതരണം വേണ്ടെന്ന നിര്‍ദേശവും അദ്ദേഹം ശില്പശാലയില് നല്കി.
'ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. വാങ്ങുന്ന പൈസയ്ക്ക് എന്തെങ്കിലും വിലയുണ്ടോയെന്ന് നിങ്ങള്‍ തന്നെ ചിന്തിക്കണം. കുട്ടികളെ ജയിപ്പിക്കുന്നതിനൊന്നും ഞാന്‍ എതിരല്ല. 40-50 ശതമാനം മാര്‍ക്ക് നല്‍കിക്കോട്ടെ. പക്ഷേ അവിടെ വെച്ച് നിര്‍ത്തണം. അതില്കൂടുതല് നല്‍കരുത്. അതില്‍ കൂടുതല്‍ മാര്‍ക്ക് അവര്‍ നേടിയെടുക്കേണ്ടതാണെന്ന ധാരണ വേണം.
അതില്ലാതെ പോയാല്‍ നമ്മള് ഒരു വിലയുമില്ലാത്തവരായി മാറും. വെറും കെട്ടുകാഴ്ചയായി മാറും. പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. ഞാന്‍ പഠിച്ച കാലത്ത് വെറും 5000പേര്‍ക്ക് മാത്രമായിരുന്നു ഡിസ്റ്റിങ്ഷന്‍. എല്ലാവര്ക്കും എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? 69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാല്‍... എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികള്‍ക്ക് വരെ അതില്‍ ഉണ്ട്.
ഉത്തരക്കടലാസില്‍ രജിസ്റ്റര്‍ നമ്പര്‍ അക്ഷരത്തിലെഴുതാന്‍ കുട്ടിക്കറിയില്ല. അത് തെറ്റായി എഴുതിയത് കണ്ടുപിടിക്കാത്തതിന് എത്ര അധ്യാപകര്‍ക്ക് നമ്മള് നോട്ടീസ് കൊടുത്തു? എ പ്ലസും, എ ഗ്രേഡും കുട്ടികളോടുള്ള ചതിയാണ്. നിനക്കില്ലാത്ത കഴിവ് ഉണ്ട് എന്ന് പറയുകയാണത്.
സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്കുന്നു. കേരളത്തെ ഇപ്പോള്‍ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്''. എസ്.ഷാനവാസിന്റെ ശബ്ദരേഖയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.