ചേര്‍ത്തല: വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ 29കാരനായ പ്രതിക്ക് 15 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി.
എഴുപുന്ന പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കറുകയില്‍ വീട്ടില്‍ സുധീഷി(29)നെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ഒന്നരവര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.2021 മെയ് 15നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന 70 വയസുകാരി സിറ്റൗട്ടിലെ ലൈറ്റ് ഇടുന്നതിനായി വന്ന സമയത്ത് മതില് ചാടി വന്ന പ്രതി, കടന്നുപിടിക്കുകയും ഹാളിലേക്ക് വലിച്ച് കൊണ്ട് പോയി അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
രക്തത്തില്‍ കുളിച്ച് അനങ്ങാനാവാതെ കിടന്ന വയോധിക, പുലര്‍ച്ചയോടെ നിരങ്ങി നീങ്ങി അയല്‍വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് വൃദ്ധയെ ആശുപത്രിയില്‍ എത്തിച്ചത്.
വൃദ്ധയെ പരിശോധിച്ച ചേര്‍ത്തല ആശുപത്രിയിലെ ഡോക്ടറാണ് ബലാത്സംഗത്തിനിരയായ വിവരം മക്കളെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇത്തരത്തിലുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കും സമൂഹത്തിനുമുള്ള സന്ദേശമാണ് ശിക്ഷാ വിധിയെന്ന് ജഡ്ജി വിധിന്യായത്തില്‍ പ്രത്യേകം എഴുതി ചേര്‍ത്തു.
പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 19 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി. അരൂര്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ജെ സണ്ണി രജിസ്റ്റര്‍ ചെയ്ത കേസ് എസ്ഐ ബി രാമു, സി. ഐ ആയിരുന്ന കെ. ജി. അനീഷ് എന്നിവരാണ് അന്വേഷിച്ചത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സ്റ്റേഷന് ഇന്‍സ്പക്ടര്‍ സുബ്രഹ്മണ്യനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
ജൂനിയര്‍ എസ്.ഐ വി.എന്‍ സാബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം. ബി ഉഷ, ബിനുമോള്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സി.പി.ഒമാരായ രതീഷ്, സുനിത എന്നിവര്‍ പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബീന കാര്ത്തികേയന്, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.